അറ്റകൈ പ്രയോഗിച്ച് പ്രതിപക്ഷം.. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് നോട്ടീസ്
ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പ്രതിപക്ഷ നേതാക്കള്‍ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കി. പാര്‍ലമെന്റിലെ 7 പാര്‍ട്ടികളില്‍ നിന്നുള്ള 60 എംപിമാര്‍ ഒപ്പിട്ടതാണ് നോട്ടീസ്. രാജ്യസഭാ അധ്യക്ഷനാണ് നോട്ടീസ് സമര്‍പ്പിച്ചിരിക്കുന്നത്. ജനുവരി മുതല്‍ ചീഫ് ജസ്റ്റിസിന് എതിരായ ഇംപീച്ച്‌മെന്റ് നീക്കം വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ജസ്റ്റിസ് ലോയ കേസില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയതിന് പിന്നാലെയാണ് പ്രതിപക്ഷം ഇംപീച്ച്‌മെന്റ് നീക്കം ശക്തമാക്കിയത്.
ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നാല് ജഡ്ജിമാര്‍ കോടതിക്ക് പുറത്ത് വാര്‍ത്താ സമ്മേളനം നടത്തിയ പശ്ചാത്തലത്തിൽ ഇടത്പാര്‍ട്ടികളാണ് ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നീക്കവുമായി മുന്നോട്ട് വന്നത്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ തന്നെ ഇംപീച്ച്‌മെന്റുമായി ബന്ധപ്പെട്ട് ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായതോടെ ഈ നീക്കം അനിശ്ചിതത്വത്തിലായി.
തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, സമാജ്വാദി പാര്‍ട്ടി, ബിഎസ്പി, ആര്‍ജെഡി അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിന് എതിരായിരുന്നു. കോണ്‍ഗ്രസിനകത്തും ഇത് സംബന്ധിച്ച് രണ്ടഭിപ്രായങ്ങളുണ്ടായിരുന്നു. എന്നാല്‍ ലോയ കേസിലെ സുപ്രീം കോടതി വിധി കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ പുതിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അടക്കമുളള പാര്‍ട്ടികള്‍ ഇംപീച്ച്‌മെന്റ് നോട്ടീസുമായി മുന്നോട്ട് വന്നിരിക്കുന്നത്.
കോണ്‍ഗ്രസ്, എന്‍സിപി, സിപിഎം, സിപിഐ, എസ്പി, ബിഎസ്പി, മുസ്ലീം ലീഗ് എന്നീ പാര്‍ട്ടികളിലെ നേതാക്കളാണ് രാജ്യസഭാ ചെയര്‍മാനെ കണ്ട് നോട്ടീസ് നല്‍കിയത്. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലാണ് നേതാക്കള്‍ ഉപരാഷ്ട്രപതിയുടെ വസതിയിലെത്തി നോട്ടീസ് കൈമാറിയത്.
കത്വ പ്രതിഷേധ ചിത്രങ്ങൾ.. ദുർഗ മാലതിയുടെ വീടിന് നേരെ ആക്രമണം.. വാഹനം തകർത്തു
ശ്രീജിത്തിനെ തല്ലിക്കൊന്ന സംഭവത്തിൽ സിപിഎമ്മും പ്രതിസ്ഥാനത്ത്! കുടുംബം പാർട്ടിക്കെതിരെ