അഞ്ച് വർഷം വരെ തടവുശിക്ഷ; നിർബന്ധിത മിശ്ര വിവാഹങ്ങൾക്കെതിരെ നിയമ നിർമ്മാണത്തിനൊരുങ്ങി മധ്യപ്രദേശ്
ഭോപ്പാല്‍: നിര്‍ബന്ധിത മിശ്ര വിവാഹങ്ങള്‍ക്കെതിരെ നിയമനിര്‍മ്മാണത്തിനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ടുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര അറിയിച്ചു. അടുത്ത നിയമസഭ സമ്മേളനത്തിലായിരിക്കും നിയമനിര്‍മ്മാണം നടക്കുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മധ്യപ്രദേശ് ഫ്രീഡം ഓഫ് റിലീജിയണ്‍ ബില്ല് 2020 എന്ന് പേരിട്ടിരിക്കുന്ന ബില്‍ പാസാക്കി കഴിഞ്ഞാല്‍ രാജ്യത്ത് തന്നെ ആദ്യമായി ഇങ്ങനെ ഒരു നിയമം നടപ്പാക്കുന്നത് മധ്യപ്രദേശ് ആയിരിക്കുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
മധ്യപ്രദേശ് ഫ്രീഡം ഓഫ് റിലീജിയണ്‍ ബില്ല് 2020 ന് വേണ്ടിയുള്ള നടപടി ക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വിവാഹ ലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയുള്ള മതപരിവര്‍ത്തനത്തിന് അഞ്ച് വര്‍ഷം വരെ കഠിന തടവ് അനുഭവിക്കാവുന്ന കുറ്റമായിരിക്കും കൂടാതെ ഇത്തരം കുറ്റകൃത്യങ്ങള്‍ ജാമ്യമില്ലാത്ത വകുപ്പായി പ്രഖ്യാപിക്കാനും ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു- ആഭ്യന്തരമന്ത്രി നരേത്തം മിശ്ര എഎന്‍ഐയോട് പറഞ്ഞു.
പ്രധാന കുറ്റവാളിയോടൊപ്പം മതപരിവര്‍ത്തനത്തിന് സഹകരിക്കുന്നവരെയും പ്രതിചേര്‍ക്കുന്ന വിധത്തിലായിരിക്കും നിയമ നിര്‍മ്മാണം നടത്തുക. ഇതുമായി ബന്ധപ്പെട്ട് നിയമ നിര്‍മ്മാണം നടപ്പിലാക്കുമെന്ന് ഹരിയാന, കര്‍ണാടക സര്‍ക്കാര്‍ ആഴ്ചകള്‍ക്ക് പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമ നിര്‍മ്മാണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രിയും ഇതിനെതിരെ നിയമം കൊണ്ടുവരുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, വ്യത്യസ്ത മതത്തിലുള്ളവര്‍ വിവാഹം കഴിക്കുന്നതിനെ പൊതുവെ തീവ്ര വലതുപക്ഷ സംഘടനകള്‍ ലൗ ജിഹാദ് എന്നാണ് വിളിക്കാറുള്ളത്. ഇതിനിടെ, കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭ ഈ വര്‍ഷം ആദ്യം രംഗത്തെത്തിയിരുന്നു. വര്‍ധിച്ചുവരുന്ന ലൗ ജിഹാദ് മതസൗഹാര്‍ദത്തെ തകര്‍ക്കുകയാണെന്നും ഐസിസ് ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുകയാണെന്നും സഭ വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച പള്ളികളില്‍ വായിച്ച ഇടയ ലേഖനത്തിലാണ് ലൗ ജിഹാദിനെക്കുറിച്ച് പരമാര്ശിക്കുന്നത്.
എന്നാല്‍ കേരളത്തില്‍ ഇതുവരെ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്സഭയെ അറിയിച്ചത്. കോണ്‍ഗ്രസ് അംഗം ബെന്നി ബെഹന്നാന് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന് റെഡ്ഡി ഇക്കാര്യം വ്യക്തമാക്കിയത്. സിറോ മലബാര്‍ സഭ ലൗ ജിഹാദ് വിഷയം അടുത്തിടെ ആവര്‍ത്തിച്ച സാഹചര്യത്തിലാണ് ചോദ്യവും മറുപടിയും പ്രസക്തമാകുന്നത്.
Recommended Video