കാമുകന്റെ കുത്തേറ്റ് കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി: യുവാവിനെ തിരഞ്ഞ് പോലീസ്
മംഗളൂരു: കാമുകന്റെ 12 ഓളം കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍. അഞ്ചു ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ് ദീക്ഷ. സിടി സ്കാനില്‍ വൃക്കയ്ക്ക് സമീപത്ത് രക്തം കട്ടപിടിച്ചതായി കണ്ടെത്തിയിരുന്നു. കട്ടപിടിച്ച രക്തം നീക്കം ചെയ്യുന്നുണ്ടെന്നും ആരോഗ്യനില സാധാരണ നിലയിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ശത്രുവിന്റെ മിത്രങ്ങളുമായി അടിക്കടി കൂടിക്കാഴ്ചകൾ; ദില്ലിയിൽ തുടർന്ന് സച്ചിൻ പൈലറ്റ്, ലക്ഷ്യം ഇത്?
അതേസമയം അപകട നില തരണം ചെയ്ത സുശാന്തിനെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കാനുള്ള നടപടിയുമായി പോലീസും മുന്നോട്ട് പോവുകയാണ്. യുവാവ് മാനസീക അസ്വാസ്ഥ്യം പ്രകടപ്പിക്കുന്നതിനാല് സൈക്യാട്രി വിഭാഗത്തിലേക്ക് റഫര്‍ ചെയ്യാനുള്ള ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് കര്‍ക്കലയിലെ ഒരു സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിയായ ദെര്‍ളകട്ട ബാഗാംബിലയിലെ ദീക്ഷ (20) യെ ശക്തിനഗറിലെ രാമശക്തി മിഷന് സമീപം താമസിക്കുന്ന സുശാന്ത്(24) കുത്തിയത്. പതിവുപോലെ ദേരലക്കട്ടയിലെ കെ.എസ്.ഇ.എം.എ ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി ആശുപത്രിയുടെ പുറകിലുള്ള വീട്ടിലേക്ക് നടക്കുന്നതിനിടേയായിരുന്നു അക്രമം.
പെണ്‍കുട്ടിയെ 12 തവണ കുത്തിവീഴ്ത്തിയ ശേഷം യുവാവ് സ്വന്തം കഴുത്തു മുറിക്കുകയായിരുന്നു. അതുവഴി കടന്നുപോകുന്നവര്‍ ആക്രമണം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടും സുശാന്ത് കൂട്ടാക്കിയില്ല. തുടര്‍ന്ന് അയാള്‍ അതേ കത്തികൊണ്ട് തന്റെ ശരീരത്തില്‍ മുറിവേല്‍പ്പിക്കാന്‍ ആരംഭിക്കുകയും തടയാന്‍ വരുന്നവരെ കത്തിവീശി ഭീഷണിപ്പെടുത്തുകയും ചെയ്തു.
അപ്പോള്‍ അവിടെയെത്തിയ നഴ്സും ചുറ്റുമുണ്ടായിരുന്നവരും ചേര്‍ന്ന് യുവാവിനെ തടഞ്ഞു. പിന്നീട് പെണ്‍കുട്ടിയേയും സുശാന്തിനേയും കെ.എസ് ഹെഗ്ഡേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയും യുവാവും ഒരേ സ്ഥാപനത്തില്‍ നൃത്തം അഭ്യസിച്ചിരുന്നു. മൂന്നുവര്‍ഷമായി ഇവര്‍ പരിചയക്കാരായിരുന്നു. യുവതി എം.ബി.എ പഠനത്തിന് ചേര്‍ന്ന ശേഷം യുവാവുമായി അകലം പാലിച്ചതാണ് അക്രമത്തിന് കാരണമായത്.