മോദിയാണ് തുടങ്ങിയത്, ഞങ്ങൾ അവസാനിപ്പിക്കും; വ്യോമാതിർത്തി പൂർണമായും അടയ്ക്കാനൊരുങ്ങി പാകിസ്താൻ
Recommended Video
കറാച്ചി: കശ്മീർ വിഷയത്തിൽ നിലപാട് കടുപ്പിച്ച് പാകിസ്താൻ. ഇന്ത്യയുമായുള്ള വ്യോമാതിർത്തി പൂർണമായും അടയ്ക്കുന്ന കാര്യം പാകിസ്താൻ പരിഗണിക്കുന്നു. കശ്മീർ ഉഭയകക്ഷി പ്രശ്നമാണെന്ന് അമേരിക്കയും വ്യക്തമാക്കിയ സാഹചര്യത്തിലാണ് പാകിസ്താൻ നിലപാട് കടുപ്പിക്കുന്നത്. പാകിസ്താൻ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ഹുസൈൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയുമായുള്ള വ്യോമാതിർത്തി പൂർണമായും അടയ്ക്കുന്ന കാര്യം പ്രധാനമന്ത്രി പരിഗണിക്കുന്നു. അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യൻ വ്യാപാരത്തിനായി പാകിസ്താൻ പാത ഉപയോഗിക്കുന്നത് നിരോധിക്കുന്ന കാര്യം മന്ത്രിസഭയുടെ പരിഗണനയിലുണ്ട്. ഇതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ പരിഗണിച്ചുവരികയാണ്. മോദിയാണ് ഇത് ആരംഭിച്ചത്, ഞങ്ങൾ ഇത് അവസാനിപ്പിക്കുമെന്ന് ഫവാദ് ഹുസൈൻ ട്വീറ്റ് ചെയ്തു. നേരത്തെ ബാലാക്കോട്ട് ആക്രമണത്തിന് ശേഷം അടച്ച വ്യോമപാത ജൂലൈയിലാണ് വീണ്ടും തുറന്നത്.

കശ്മീർ വിഷയം ചർച്ച ചെയ്യാനായി ഇസ്ലാമാദിൽ ചേർന്ന നിർണായക മന്ത്രിസഭായോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. കശ്മീർ വിഷയം അന്താരാഷ്ട്ര ശ്രദ്ധയിൽ കൊണ്ടുവരാനുള്ള പാകിസ്താന്റെ നീക്കങ്ങൾക്ക് തിരിച്ചടി നേരിട്ടിരുന്നു. യുഎൻ രക്ഷാസമിതി അടച്ചിട്ട മുറിയിൽ കശ്മീർ വിഷയം ചർച്ച ചെയ്തെങ്കിലും ഉഭയകക്ഷി ചർച്ചകളിലൂടെ വേണം കശ്മീർ പ്രശ്നം പരിഹരിക്കാനെന്ന നിലപാടാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ സ്വീകരിച്ചത്. കശ്മീർ വിഷയം യുഎൻ ജനറൽ അസംബ്ലിയിൽ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിൽ പാകിസ്താൻ ഉയർത്തിക്കാട്ടുമെന്ന് ഇമ്രാൻ ഖാൻ വ്യക്തമാക്കിയിരുന്നു.
കശ്മീർ നയം നിർണായക ഘട്ടത്തിലാണെന്നും പാകിസ്താൻ നിർണായക തീരുമാനമെടുക്കുമെന്നും കഴിഞ്ഞ ദിവസം ഇമ്രാൻ ഖാൻ വ്യക്തമാക്കിയിരുന്നു. കശ്മീർ പ്രശ്നം യുദ്ധത്തിലേക്ക് നീങ്ങുകയാണെങ്കിൽ ഇരു രാജ്യങ്ങളുടെയും കൈവശം ആണവായുധം ഉണ്ടെന്ന സത്യം മറന്നു പോകരുതെന്നും ആണയ യുദ്ധത്തിൽ ആരും വിജയിക്കാറില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. പ്രശ്നം രമ്യമായി പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും ഇന്ത്യയുടെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണം ഉണ്ടായില്ലെന്നും ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തി.












Click it and Unblock the Notifications