ഇന്ത്യൻ ഹൈക്കമ്മീഷണർ പാകിസ്താനിൽ വേണ്ടെന്ന് ഇമ്രാൻ ഖാൻ; അജയ് ബിസാരിയയെ പുറത്താക്കി പ്രതിഷേധം
കറാച്ചി: പാകിസ്താൻ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി. കശ്മീരിൽ ഇന്ത്യ നടത്തിയ നിർണായ നീക്കങ്ങളിൽ പ്രതിഷേധ സൂചകമായാണ് നടപടി. ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം പരിമിതപ്പെടുത്താൻ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയയെ പുറത്താക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി ഇന്ത്യയെ വിഭജിക്കുകയും ചെയ്ത ഇന്ത്യയുടെ നടപടി ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നാണ് പാകിസ്താന്റെ ആരോപണം.
ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം പരിമിതപ്പെടുത്തുമെന്ന് പാകിസ്താൻ; ഇന്ത്യൻ ഹൈക്കമ്മീഷണറെ പുറത്താക്കി
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിളിച്ചു ചേർന്ന ദേശിയ സുരക്ഷാ സമിതിയുടെ നിർണായക യോഗത്തിലായിരുന്നു തീരുമാനം. ഉന്നത ഉദ്യോഗസ്ഥരും സേനാമേധാവിമാരും മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തിരുന്നു. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം നിർത്തിവയ്ക്കാനും ഉഭയകക്ഷി കരാറുകൾ പുന പരിശോധിക്കാനും യോഗത്തിൽ തീരുമാനമായി.
ഇന്ത്യൻ ഹൈക്കമ്മീഷണറോട് എത്രയും വേഗം രാജ്യം വിടാനാണ് പാകിസ്താൻ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ പാക് ഹൈക്കമ്മീഷണർ മൊയിൻ ഉൾ ഹഖ് ഇതുവരെ ദില്ലിയിൽ ചുമതലയേറ്റിട്ടില്ല. കശ്മീരിനെ വിഭജിച്ച നടപടി ഐക്യരാഷട്രസഭയിലപം സുരക്ഷാ സമിതിയിലും ഉന്നയിക്കുമെന്നും പാകിസ്താൻ വ്യക്തമാക്കിയിട്ടുണ്ട്. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി പിൻവലിച്ച് സംസ്ഥാനത്തെ വിഭജിച്ചതിന് പിന്നാലെ പാകിസ്താൻ പാർലമെന്റ് സംയുക്ത സമ്മേളനം വിളിച്ചിരുന്നു.
അതേസമയം പാകിസ്താൻ കശ്മീർ വിഷയം വിവിധ രാജ്യങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താനും പാകിസ്താൻ ശ്രമം നടത്തുന്നുണ്ട്. സൗദി രാജകുമാരനെ ഫോണിൽ വിളിച്ച് ഇമ്രാൻ ഖാൻ മേഖലയിലെ സ്ഥിതിഗതികൾ ധരിപ്പിച്ചിരുന്നു.