ഇന്ത്യയിലെ കൊവിഡ് കണക്കുകൾ വീണ്ടും ഞെട്ടിപ്പിക്കുന്നു, 24 മണിക്കൂറിൽ 6654 രോഗികൾ, മരണസംഖ്യ ഉയരുന്നു!
ദില്ലി: ലോക്ക് ഡൗണിന്റെ നാലാം ഘട്ടം തുടരുമ്പോഴും രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ യാതൊരു കുറവും സംഭവിക്കുന്നില്ല. ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത് കേസുകളുടെ കണക്ക് ഞെട്ടിക്കുന്നതാണ്. 6654 പേര്‍ക്കാണ് ഈ സമയത്ത് രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഇത്യധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. രോഗവ്യാപനം ഈ സാഹചര്യത്തില്‍ തുടരുകയാണെങ്കില്‍ രാജ്യത്തെ സംബന്ധിച്ച് കനത്ത വെല്ലുവിളിയാണ്. സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് പ്രകാരം 25000 കൂടുതല്‍ രോഗികളും റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ നാല് ദിവസത്തിനുള്ളിലാണ്. ആഗോളതലത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് 13ാം സ്ഥാനമാണുള്ളത്. വിശദാംശങ്ങളിലേക്ക്..
കഴിഞ്ഞ 24 മണിക്കൂര്‍
കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ 6654 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന രോഗനിരക്കാണിത്. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 125101 ആയി. 69597 പേരാണ് ഇപ്പോള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 51784 പേര് രോഗമുക്തി നേടി ആശുപത്രിവിട്ടിട്ടുമുണ്ട്. 3250 പേരും കഴിഞ്ഞ ദിവസമാണ് ആശുപത്രിവിട്ടത്. രാജ്യത്ത് ഇന്നലെ മാത്രം 137 പേരുടെ ജീവനാണ് വൈറസ് ബാധിച്ച് നഷ്ടപ്പെട്ടത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 3720 ആയി.
മഹാരാഷ്ട്ര
രാജ്യത്തെ സ്ഥിതി ഏറ്റവും ഗുരുതരമായി തുടരുന്നത് മഹാരാഷ്ട്രയിലാണ്. 44582 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ആകെ പോസിറ്റീവായ രോഗികളുടെ മൂന്നില്‍ ഒന്ന് ഭാഗം മഹാരാഷ്ട്രയില്‍ മാത്രമാണ്. 30482 പേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. 12583 പേര് രോഗമുക്തി നേടി ആശുപത്രിവിട്ടു. സംസ്ഥാനത്ത് ആകെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1517 ആയി. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ശനനിയന്ത്രണങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തമിഴ്നാട്
ലോക്ക്ഡൗണിന്റെ നാലാം ഘട്ട നിയന്ത്രണങ്ങള്‍ തുടരുമ്പോഴും തമിഴ്നാട്ടില്‍ ആശങ്ക പടര്‍ത്തി കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന കാഴ്ചയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 786 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 14000 കടന്നിരിക്കുകയാണ്. 14753 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ കൊറോണ തുടര്‍ന്ന് 98 പേര് മരണപ്പെടുകയും ചെയ്തു. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തമിഴ്നാട്ടില്‍ മരണ സംഖ്യ കുറവാണ്.
ഗുജറാത്തും ദില്ലിയും
ഗുജറാത്തിലും ദില്ലിയിലും രോഗ വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യം തന്നെയാണ് നിലനില്‍ക്കുന്നത്. 13268 പേരാണ് ഗുജറാത്തില്‍ രോഗം ബാധിച്ച് കഴിയുന്നത്. 6586 പേര് ആശുപത്രിയില്‍ തുടരുമ്പോള്‍ 5880 പേര് രോഗമുക്തി നേടി ആശുപത്രിവിട്ടു. 802 പേരാണ് ഗുജറാത്തില്‍ രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്. ദില്ലിയില്‍ ഇതുവരെ 12319 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 5897 പേര് രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോള്‍ 208 പേര് മരണത്തിന് കീഴടങ്ങി.
Recommended Video
കേരളം
കഴിഞ്ഞ ദിവസം കേരളത്തില്‍ 42 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കോട്ടയം ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 17 പേര് വിദേശത്ത് നിന്നും (കുവൈറ്റ്-7, യു.എ.ഇ.-5, ഖത്തര്‍-2, സൗദി അറേബ്യ-3) 23 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-21, തമിഴ്നാട്-1, ആന്ധ്രാപ്രദേശ്-1) വന്നതാണ്. കണ്ണൂര്‍ ജില്ലയിലുള്ള ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകനും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.