ബാബറി മസ്ജിദ് തകര്‍ത്ത കേസ്, അദ്വാനിക്കും കൂട്ടര്‍ക്കും 5 വര്‍ഷം തടവ് ലഭിക്കാന്‍ സാധ്യത
ബാബറി മസ്ജിദ് തകര്‍ന്ന ദിവസം വിനയ് കാട്ടിയാര്‍ എന്ന വ്യക്തിയുടെ വീട്ടില്‍ രഹസ്യ മീറ്റിങ്ങ് നടന്നിരുന്നുവെന്നും, ആ മീറ്റിങ്ങിലാണ് ബാബറി മസ്ജിദ് തകര്‍ക്കാനുള്ള അന്തിമ തീരുമാനം കൈക്കൊണ്ടത് എന്നും സിബിഐ
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഗൂഡാലോചന നടത്തിയതെന്ന് ആരോപിച്ച അദ്വാനിക്കും കൂട്ടര്‍ക്കും 5 വര്‍ഷം തടവ് കിട്ടാന്‍ സാധ്യത. 25 വര്‍ഷമായി തുടര്‍ന്നു പോകുന്ന കേസില്‍ നീതിയില്ലാത്ത അവസ്ഥയാണെന്ന് കോടതി പറഞ്ഞു.പുനര്‍വിസ്താരത്തിനുള്ള ഒരു ദിവസം തീരുമാനിക്കാനും രണ്ടു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനും ലക്‌നൗ കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവര്‍ക്കെതരെ വിചാരണ വേണമെന്ന ആവശ്യവുമായി സിബിഐ വ്യാഴാഴ്ച സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഉപേക്ഷിച്ച ഗൂഡാലോചന കുറ്റം വീണ്ടും പൂര്‍വസ്ഥിതിയിലാക്കണം എന്നും സിബിഐ അഭിപ്രായപ്പെട്ടു. കേസ് റായി ബറേലിയില്‍ നിന്നും ലക്‌നൗവിലേക്ക് മാറ്റണമെന്നും പ്രീമിയര്‍ ഏജന്‍സി ആവശ്യപ്പെട്ടു.
ബാബറി മസ്ജിദ് തകര്‍ന്ന ദിവസം വിനയ് കാട്ടിയാര്‍ എന്ന വ്യക്തിയുടെ വീട്ടില്‍ രഹസ്യ മീറ്റിങ്ങ് നടന്നിരുന്നുവെന്നും, ആ മീറ്റിങ്ങിലാണ് ബാബറി മസ്ജിദ് തകര്‍ക്കാനുള്ള അന്തിമ തീരുമാനം കൈക്കൊണ്ടത് എന്നും സിബിഐ വ്യക്തമാക്കി. 1990 ല്‍ നടത്തിയ ഈ ആസൂത്രണമാണ് ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് കാരണം എന്നും സിബിഐ ചാര്‍ജ്ഷീറ്റില്‍ രേഖപ്പെടുത്തിയിരുന്നു. രണ്ടു കേസുകളാണ് 1992 ഡിസംബര്‍ 6, ബാബറി മസ്ജിദ് തകര്‍ന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ളത്. ആദ്യത്തേത് കരസേവകരുമായി ബന്ധപ്പെട്ട് ലക്‌നൗവിലുള്ളത്. രണ്ടാമത്തേത് അദ്വാനിയും കൂട്ടരും ഉള്‍പ്പെടുന്ന റായി ബറേലിയിലുള്ളത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 പ്രകാരം നമ്മുടെ മുഴുവന്‍ ശക്തിയുമുപയോഗിച്ച് കേസ് ലക്‌നൗ കോടതിക്ക് കൈമാറുമെന്ന് സുപ്രീം കോടതി അറിയിച്ചു.
ഒരു വ്യക്തി 25 വര്‍ഷമൊന്നും കേസില്‍ ഉള്‍പ്പെടാന്‍ പാടില്ല എന്നും എല്ലാവരുടേയും താത്പര്യപ്രകാരം കേസിന് അവസാനം വേണമെന്നും അത് എല്ലാവരുടേയും നല്ലതിന് വേണ്ടിയാണെന്നും കോടതി വ്യക്തമാക്കി. പ്രതികളില്‍ ചിലര്‍ മരിച്ചു പോയി, ഇനിയും ചിലര്‍ മരിച്ചു പോകും എന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഈ കേസില്‍ കോടതി ഇതുവരെ 57 സാക്ഷികളെ വിസ്തരിച്ചു, ഇനി 105 സാക്ഷികള്‍ വിസ്തരിക്കാന്‍ ബാക്കിയുണ്ട്. കരസേവകരുടെ കേസില്‍ 195 സാക്ഷികളെ നേരത്തെ വിസ്തരിക്കുകയും 800 സാക്ഷികള്‍ ബാക്കിയുണ്ടെന്നും സുപ്രീം കോടതി അറിയിച്ചു.