ബെംഗളൂരിൽ 4 കിമി താണ്ടിയത് 35 മിനിറ്റ് കൊണ്ട് ; വീണ്ടും ചർച്ചയായി ഗതാഗതക്കുരുക്ക്
ബെംഗളൂരു; വീണ്ടും ചർച്ചയായി ബെംഗളൂരിലെ ഗതാഗതക്കുരുക്ക്. വെറും നാല് കിലോമീറ്റർ മാത്രം സഞ്ചരിക്കാൻ 35 മിനിറ്റ് എടുത്തെന്ന് പറയുന്ന യുവതിയുടെ കുറിപ്പാണ് ചർച്ചയായത്. നഗരത്തിലെ ട്രാഫിക് പ്രശ്നം പുതിയ കാര്യമല്ലെങ്കിലും അതിനോട് ആളുകൾ പൊരുത്തപ്പെട്ടിരിക്കുന്ന രീതിയാണ് കൂടുതൽ ആശങ്കപ്പെടുത്തുന്നതെന്നാണ് പോസ്റ്റിലൂടെ അവർ പറയുന്നത്
നാല് കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 35 മിനിറ്റ് എടുത്തെന്നും യാത്രയ്ക്കിടെ വാഹനത്തിന്റെ ശരാശരി വേഗം മണിക്കൂറിൽ ഏഴ് കിലോമീറ്റർ മാത്രമായിരുന്നുവെന്നുമാണ് യുവതി കുറിച്ചത്. ട്രാഫിക് എന്നതല്ല പ്രധാന പ്രശ്നമെന്നും അതിനെ സാധാരണ കാര്യമായി എല്ലാവരും അംഗീകരിച്ചിരിക്കുന്നതാണ് അസ്വസ്ഥതപ്പെടുത്തുന്നതെന്നും അവർ പറഞ്ഞു.

ഗതാഗതക്കുരുക്കിനെ ചോദ്യം ചെയ്യുന്നതിനുപകരം അതിനനുസരിച്ച് ജീവിതം ക്രമീകരിക്കുകയാണ് ആളുകൾ ചെയ്യുന്നത്. എവിടെയെങ്കിലും സമയത്ത് എത്തണമെങ്കിൽ 50 മിനിറ്റ് നേരത്തെ ഇറങ്ങുക എന്നതാണ് പലരും കണ്ടെത്തിയ പരിഹാരമെന്നും യുവതി ചൂണ്ടിക്കാട്ടി. 'ബെംഗളൂരു ഈ അവസ്ഥയെ വളരെ സാധാരണയായി കാണാൻ തുടങ്ങി. വാഹനങ്ങൾ വളരെ കുറഞ്ഞ വേഗത്തിൽ സഞ്ചരിക്കുന്ന സാഹചര്യം പോലും ഇപ്പോൾ ആരെയും അത്ഭുതപ്പെടുത്തുന്നില്ല. അസൗകര്യമായി തോന്നേണ്ട ഒരു കാര്യം ദിനചര്യയുടെ ഭാഗമായിരിക്കുകയാണ്',അവർ പോസ്റ്റിൽ പറഞ്ഞു.
മുംബൈയുടെ 'സ്പിരിറ്റ്' പലപ്പോഴും ചർച്ചയാകാറുണ്ടെന്നും എന്നാൽ ബെംഗളൂരുവിലെ സാഹചര്യം അതിൽ നിന്ന് വ്യത്യസ്തമാണെന്നുമാണ് യുവതി പറയുന്നത്. ഗതാഗതക്കുരുക്കിനോട് ആളുകൾ അത്രയേറെ പൊരുത്തപ്പെട്ടിരിക്കുകയാണെന്നും അവർ പോസ്റ്റിൽ അഭിപ്രായപ്പെട്ടു.
പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. നഗരത്തിൽ ജോഗിങ് ചെയ്യുന്നത് പോലും എളുപ്പമല്ലെന്നാണ് ഒരാളുടെ പ്രതികരണം. മതിയായ ഫുട്പാത്തുകളോ നടപ്പാതകളോ ഇല്ലാത്തതിനാൽ ജോഗിങ് തന്നെ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ട്രാഫിക്കിൽ നിന്ന് രക്ഷപ്പെടാൻ നടക്കാനോ ജോഗിങ് ചെയ്യാനോ ശ്രമിച്ചാലും അതിന് സാഹചര്യമില്ലെന്നാണ് മറ്റൊരാളുടെ അഭിപ്രായം. ഫുട്പാത്തുകളിൽ പാർക്ക് ചെയ്ത വാഹനങ്ങൾ, കുഴികൾ, നിർമാണ സാമഗ്രികൾ, പൊടി എന്നിവ കാരണം കാൽനട യാത്ര പോലും ബുദ്ധിമുട്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, സ്വകാര്യ വാഹനങ്ങളുടെ വർധിച്ച ഉപയോഗവും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ടെന്ന് ചിലർ അഭിപ്രായപ്പെട്ടു. കൂടുതൽ പേരും സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യാൻ താൽപര്യപ്പെടുന്നതും അടിസ്ഥാന ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതും സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നുവെന്നാണ് ഒരു ഉപയോക്താവിന്റെ പ്രതികരണം.












Click it and Unblock the Notifications