കുടുതൽ ബാങ്ക് തട്ടിപ്പുകള്‍ പുറത്തേക്ക്! കാനറാ ബാങ്കും കൺസോർഷ്യവും 515 കോടിയുടെ തട്ടിപ്പിന്റെ ഇര
കൊൽക്കത്ത: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിന് പിന്നാലെ മറ്റൊരു ബാങ്ക് തട്ടിപ്പ് കുടി പുറത്ത്. 515. 15 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് സിബിഐ ഏറ്റവും ഒടുവിൽ കേസെടുത്തിട്ടുള്ളത്. ഒമ്പത് ബാങ്കുകളിൽ നിന്നായി 515 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
കാനറാ ബാങ്കിന്റെ നേതൃത്വത്തിലുള്ള പത്ത് ബാങ്കുകള്‍ ഉൾപ്പെട്ട കൺസോർഷ്യത്തിൽ നിന്നാണ് 2012-13 കാലയളവില്‍ തട്ടിപ്പ് നടന്നിട്ടുള്ളത്. തട്ടിപ്പിനും, ക്രിമിനൽ ഗുഡാലോചനയും ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് സിബിഐ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർപി ഇന്ഫോസിസിനെതിരെയാണ് പരാതി ലഭിച്ചിട്ടുള്ളത്. ഫെബ്രുവരി 26ന് കാനറാ ബാങ്ക് ഡെപ്യൂട്ടി മാനേജർ ഡിവി പ്രസാദ് റാവുവിന്റെ പരാതിയിലാണ് സിബിഐ കേസെടുത്തിട്ടുള്ളത്.
തൃണമൂല്‍ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുടെ അടുത്ത അനുയായി ശിവാജി പൻജയുടെ പേരും നാല് കുറ്റവാളികളുടെ പേരുകളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ശിവാജി പൻജയ്ക്ക് പുറമേ കൗസ്തവ് റായ്, വിനയ് ബഫ്ന, എന്നീ ഡയക്ടർമാർക്കെതിരെയും സിബിഐ കേസെടുത്തിട്ടുണ്ട്.
കാനറാ ബാങ്കിന് പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ബികാനീർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, അലഹാബാദ് ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് പട്യാല എന്നീ ബാങ്കുകൾ ഉൾപ്പെട്ട കണ്‍സോർഷ്യമാണ് 515 കോടിയുടെ സാമ്പത്തിക തട്ടിപ്പിന് ഇരയായത്. തട്ടിപ്പിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച സിബിഐ കൊല്‍ക്കത്തയിൽ കമ്പനി ഡയറക്ടർമാരുടെ വീടുകൾ ഉൾപ്പെടെ ആറ് സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. സ്റ്റോക്ക് സംബന്ധിച്ച് വ്യാജ രേഖകൾ സമർപ്പിച്ചായിരുന്നു തട്ടിപ്പ്.