പതൽഗഡി രാജ്യദ്രോഹക്കേസുകൾ പിൻവലിക്കും: ഹേമന്ത് സോറൻ സർക്കാരിന്റെ ആദ്യ പ്രഖ്യാപനം
റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ നിർണായ പ്രഖ്യാപനവുമായി ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. 2017ൽ നടന്ന പതാൽഗഡി സമരവുമായി ബന്ധപ്പെട്ട് ഗോത്രവർഗ വിഭാഗങ്ങൾക്കെതിരെ എടുത്ത എല്ലാ കേസുകളും പിൻവലിക്കാനാണ് മന്ത്രിസഭാ യോഗത്തിലെ ആദ്യത്തെ തീരുമാനം. ശനിയാഴ്ചയാണ് ജാർഖണ്ഡിന്റെ 11ാം മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
പ്രിയങ്ക ഗാന്ധിയെ പിറകിലിരുത്തി സ്കൂട്ടർ യാത്ര: കോൺഗ്രസ് പ്രവർത്തകന് 6100 രൂപ പിഴ, ഹെൽമെറ്റില്ലെന്ന്
ഛോട്ടാനഗർ ടെനൻസി ആക്ട്, സാന്താൾ പരാഗണ ടെനസി ആക്ട് എന്നീ നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ രാജ്യദ്രോഹക്കേസുകളും പിൻവലിക്കാനാണ് ഇതോടെ പ്രഖ്യാപിച്ചിട്ടുള്ളത്. ആദിവാസികളുടെ ഭൂമി മറ്റുള്ളവർക്ക് കൈമാറ്റം ചെയ്യുന്നത് തടയുന്നതിനുള്ളതാണ് 1908ൽ പ്രാബല്യത്തിൽ വന്ന സാന്താൾ പരാഗണ ആക്ട്. 2016 മുഖ്യമന്ത്രിയായിരുന്ന രഘുഭർ ദാസിന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് നിയമത്തിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചത്. ഇതോടെ സർക്കാരിനെതിരെ വൻതോതിലുള്ള പ്രതിഷേധങ്ങളാണ് ആരംഭിച്ചത്.
വ്യാവസായിക ആവശ്യങ്ങൾക്കും ഖനനത്തിനും മറ്റുമായി ആദിവാസികളുടെ ഭൂമി ഏറ്റെടുക്കുന്നതിന് അനൂകൂലമായ ഭേദഗതിയാണ് സർക്കാർ കൊണ്ടുവന്നത്. ഇതിതിരെ ബിജെപിയിലെ ഗോത്ര വർഗ്ഗ എംഎൽഎ തന്നെ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ രഘുഭർ ദാസിന്റെ നടപടികൾക്കിതിരെ ബിജെപിക്കുള്ളിൽ നിന്നും ശക്തമായ ഭിന്നത ഉടലെടുക്കുകയും ചെയ്തുു.
ആദിവാസികൾക്ക് ഭൂമിയിലുള്ള അവകാശങ്ങൾ ഇല്ലാതാക്കുന്ന ഭൂനിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം സംസ്ഥാനത്ത് ശക്തിയാർജ്ജിക്കുകയും ചെയ്തുു. പ്രതിഷേധത്തോടെ പതിനായിരത്തോളം പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ കേസുകൾ പിൻവിക്കാനുള്ള തീരുമാനമാണ് ഹേമന്ത് സോറൻ ആദ്യമന്ത്രിസഭാ യോഗത്തിൽ കൈക്കൊണ്ടിട്ടുള്ളത്. എന്നാൽ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് 172 പേർക്കെതിരെ മാത്രമേ കേസെടുത്തിട്ടുള്ളൂവെന്നാണ് ബിജെപിയുടെ അവകാശവാദം.
അഞ്ച് ഘട്ടങ്ങളായി നടന്ന ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ 81 അംഗ നിയമസഭയിൽ 47 സീറ്റുകൾ നേടിയാണ് കോൺഗ്രസ്- ജെഎംഎം- ആർജെഡി സഖ്യം അധികാരത്തിലെത്തുന്നത്. 30 സീറ്റുകൾ നേടിക്കൊണ്ട് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ജാർഖണ്ഡ് മുക്തി മോർച്ച മാറുകയും ചെയ്തുു. ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഎംഎം പ്രചാരണ ആയുധമാക്കിയത് പതാൽഗഡി സമരമായിരുന്നു. ഹേമന്ത് സോറനെന്ന കരുത്തുറ്റ രാഷ്ട്രീയ നേതാവിലേക്കുള്ള വളർച്ചയ്ക്ക് പിന്നിലും ജാർഖണ്ഡിലെ ഗോത്ര വർഗ്ഗക്കാർക്ക് ഭൂനിയമത്തിനെതിരായ പോരാട്ടങ്ങളാണ്.