മുസ്സാഫർപൂർ പീഡനം; ബ്രിജേഷ് താക്കൂറിന് ജയിലിലും സുഖവാസം...മന്ത്രിമാരുൾപ്പെടെയുള്ളവർ അടുപ്പക്കാർ
പട്ന: ബിഹാറിലെ മുസ്സാഫർപൂർ ഷെൽട്ടർ ഹോം പീഡനക്കേസിൽ അറസ്റ്റിലായ പ്രതിക്ക് ജയിലിൽ സുഖവാസമെന്ന് റിപ്പോർട്ടുകൾ. ഷെൽട്ടർ ഹോമിലെ അന്തേവാസികളായ 30ൽ അധികം പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ഒരാളെ കൊലപ്പെടുത്തി ഷെൽട്ടർ ഹോം വളപ്പിൽ കുഴിച്ചിടുകയും ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ ബ്രിജേഷ് താക്കൂർ അറസ്റ്റിലായത്.
കര്‍ണാടകയിലെ ഡാമുകള്‍ തുറന്നു; തമിഴ്നാട് ആശങ്കയില്‍
എന്നാൽ ബ്രിജേഷ് താക്കൂറിന് ജയിലിൽ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്നും ഇയാളെ നിരവധി പേർ സന്ദർശിക്കുന്നതായും ജയിലിൽ മിന്നൽ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥസംഘം കണ്ടെത്തുകയായിരുന്നു. താക്കൂറിനെ കൂടാതെ കേസിൽ പത്ത് പേർ കൂടി അറസ്റ്റിലായിട്ടുണ്ട്.
ജയിലിൽ വാസം
ബ്രിജേഷ് താക്കൂറിനെ ജയിലേക്ക് അയച്ചെങ്കിലും വളരെ കുറച്ച് ദിവസം മാത്രമാണ് ഇയാൾ ജയിൽ സെല്ലിൽ കിടന്നത്. അസുഖങ്ങളെ തുടർന്ന് ജയിൽ ആശുപത്രിയിലായിരുന്നു ബ്രിജേഷ് താക്കൂറിന്റെ വാസം. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ജയിയിൽ ഉദ്യോഗസ്ഥർ മിന്നൽ പരിശോധനയ്ക്ക് എത്തിയപ്പോൾ ആശുപത്രി ബെഡിൽ ഇയാളെ കണ്ടില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജയിലിലെ സന്ദർശക മുറിയിൽ നിന്നും ബ്രിജേഷ് താക്കൂറിനെ കണ്ടെത്തുകയായിരുന്നു.
ഫോൺ നമ്പരുകൾ
ഉദ്യോഗസ്ഥർ ബ്രിജേഷ് താക്കൂറിന്റെ ദേഹപരിശോധന നടത്തി. നാൽപ്പത് പേരുടെ പേരുകളും ഫോൺ നമ്പരുകളും രേഖപ്പെടുത്തിയ രണ്ട് പേപ്പറുകൾ കണ്ടെത്തി. ഇയാളുടെ കയ്യിൽ മൊബൈൽ ഫോൺ ഇല്ലെന്ന് വ്യക്തമായിട്ടുണ്ട്. ജയിലിനുള്ളിൽ നിന്ന് തന്നെ ഇയാൾക്ക് ആരുടെയെങ്കിലും സഹായം ലഭിക്കുന്നുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. സംസ്ഥാനത്തെ ഒരു മന്ത്രിയുടേതുൾപ്പെടെ പല പ്രമുഖരുടെയും പേരുകളും ഫോൺ നമ്പരുകളും പേപ്പറിൽ ഉണ്ട്. തെളിവുകൾ മുസ്സാഫർപൂർ പീഡനം അന്വേഷിക്കുന്ന സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്.
മകനും കസ്റ്റഡിയിൽ
10 മണിക്കൂറോളം ബ്രിജേഷ് താക്കൂറിന്റെ മകൻ രാഹുൽ ആനന്ദിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്തു. ബ്രിജേഷ് താക്കൂറിന്റെ പ്രതാ കമൽ പത്രത്തിലെ എഡിറ്ററാണ് മകൻ രാഹുൽ ആനന്ദ്. അന്വേഷണസംഘം ഇയാളുമായി ഷെൽട്ടർ ഹോമിൽ എത്തുകയും മുറികൾ പരിശോധിക്കുകയും ചെയ്തു. രാഹുലിന് കേസുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന തെളിവുകൾ ലഭിച്ചുവെന്നാണ് സൂചന.
ഉന്നത ബന്ധം
പല ഉന്നതൻമാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് ബ്രിജേഷ് താക്കൂർ. പത്രപ്രർത്തനവും എൻജിഒ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും ഇയാൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ബന്ധം സ്ഥാപിച്ചിരുന്നു. സംഭവത്തിലെ ഉന്നത ബന്ധം ഉണ്ടെന്ന ആരോപണം ബലപ്പെടുത്തി സാമൂഹിക ക്ഷേമമന്ത്രി മജ്ഞു വർമ രാജി വെച്ചിരുന്നു. മഞ്ജു വർമയുടെ ഭർത്താവ് ചന്ദ്രേശ്വർ വർമയും തമ്മിൽ 17 തവണ ഫോണിൽ സംസാരിക്കുന്നതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചിരുന്നു. ചന്ദ്രേശ്വർ വർമ ഷെൽട്ടർ ഹോമിലെ സ്ഥിരം സന്ദർശകനായിരുന്നുവെന്ന് ബ്രിജേഷ് താക്കൂർ തന്നെ വെളിപ്പെടുത്തുകയും ചെയ്തു.
സർക്കാരിനെതിരെ
ഷെൽട്ടർ ഹോമിലെ പീഡനവും ബ്രിജേഷ് താക്കൂറിന്റെ ഉന്നത ബന്ധങ്ങളും നിതീഷ്കുമാർ സർക്കാരിനെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. കുറ്റക്കാരെ നിതീഷ് കുമാർ സംരക്ഷിക്കുകയാണെന്ന് തേജസ്വിയാദവ് കുറ്റപ്പെടുത്തി. 400 കോപ്പികൾ മാത്രം അച്ചടിക്കുന്ന പത്രത്തിന് സർക്കാർ ലക്ഷങ്ങളുടെ പരസ്യം നൽകിയതിൽ നിന്ന് തന്നെ മുഖ്യമന്ത്രിക്ക് പ്രതികളുമായുള്ള ബന്ധം വ്യക്തമായിക്കഴിഞ്ഞെന്നും തേജസ്വി യാദവ് ആരോപിച്ചു.
പ്രളയക്കെടുത്തി വിളിച്ചുവരുത്തിയത്! ഉണ്ടായത് മനുഷ്യനിര്‍മ്മിത ദുരന്തമെന്ന് മാധവ് ഗാഡ്ഗില്‍