പശുക്കൾക്കും തിരിച്ചരിയൽ കാർഡ്; ആധാർ കാർഡ് നൽകിയത് 2.5 ലക്ഷം പശുക്കൾക്ക്!
ഇൻഡോർ: പശുക്കൾക്കും അധാർ കാർഡ് നൽകി മധ്യപ്രദേശ് സർക്കാർ. 90 ലക്ഷം പശുക്കളാണ് ഔദ്യോഗിക കണക്ക് പ്രകാരം ഉത്തർപ്രദേശിലുള്ളത്. കാലികളുടെ സുരക്ഷയും പാല്‍ഉല്‍പ്പാദനവും ഉറപ്പ് വരുത്താനാണ് തിരിച്ചറിയല്‍ നമ്പറെന്ന് അധികൃതര്‍ അറിയിച്ചു. ആധാറിന് സമാനമായ 12 അക്ക തിരിച്ചറിയല്‍ നമ്പറാണ് പശുക്കൾക്ക് നൽകിയിരിക്കുന്നത്. പശുക്കളുടെ ചെവിയിലെ ടാഗ് രൂപത്തിലാണ് ദേശീയ ക്ഷീരവികസന ബോര്‍ഡ് നമ്പർ പതിപ്പിച്ചിരിക്കുന്നത്.
40 ലക്ഷം പശുക്കള്‍ക്ക് തിരിച്ചറിയല്‍ നമ്പറുകള്‍ നല്‍കി. അതില്‍ രണ്ടര ലക്ഷം പശുക്കളുടെ ചെവിയിലാണ് ടാഗ് ഘടിപ്പിച്ചത്. വൈകാതെ തന്നെ ബാക്കിയുള്ള പശുക്കള്‍ക്കും ടാഗ് നല്‍കും. രാജ്യവ്യാപകമായി പശുക്കള്‍ക്കും കാളകള്‍ക്കും ഇത്തരം ടാഗുകള്‍ ധരിപ്പിക്കാന്‍ പദ്ധതിയുണ്ട്. പശുക്കള്‍ക്ക് നല്‍കുന്ന തിരിച്ചറിയല്‍ നമ്പര്‍ അതിന്റെ ഉടമയുടെ ആധാര്‍ നമ്പറുമായും ബന്ധിപ്പിക്കാന്‍ നീക്കമുണ്ട്. ഇതിലൂടെ അനധികൃത വില്‍പ്പന, കാലി മോഷണം, കാലിയെ ഉപേക്ഷിക്കല്‍ തുടങ്ങിയവ തടയാനാവുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
ഈ സംവിധാനത്തിലൂടെ പശുക്കളുടെ ഉല്‍പാദനക്ഷമത നിരീക്ഷിക്കുവാനും മെച്ചപ്പെടുത്താനും കഴിയും. ഇത് കാലിഉടമകളുടെ വരുമാനം വര്‍ദ്ധിപ്പിക്കും. മധ്യപ്രദേശാണ് ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷീരോല്‍പാദന സംസ്ഥാനമെന്ന് സംസ്ഥാനത്തെ മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഗുലാബ് സിങ് ഡാവര്‍ പറഞ്ഞു. പശുക്കളുടെ പ്രായം, ഇനം, മറ്റ് പ്രത്യേകതകള്‍, പ്രതിരോധ കുത്തിവയ്പ്പിന്റെ വിവരങ്ങള്‍ തുടങ്ങിയവ നമ്പറുമായി ബന്ധപ്പെടുത്തിയ ഡാറ്റാ ബേസില്‍ ഉണ്ടാവും. ഡിജിറ്റലായി ഈ വിവരങ്ങള്‍ ഏകോപിപ്പിക്കുവാനും നിരീക്ഷിക്കുവാനും കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.