സ്കൂളുകളിൽ കാവി വൽക്കരണം; ഇനി സന്ന്യാസിമാരുടെ പ്രഭാഷണം കേൾക്കണം, വന്ദേമാതരം പാടണം....
Recommended Video

ജയ്പൂർ: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം കാവി വൽക്കരണം നടപ്പാക്കുന്നു എന്ന ആരോപണം നേരത്തെ ഉണ്ട്. സ്കൂളുകളിൽ നിന്നാണ് ഇതിന്റെ തുടക്കം. മധ്യപ്രദേശിൽ ഇത്തരത്തിലുള്ള പ്രവർത്തനം നടപ്പിലാക്കിയിരുന്നു. എന്‍സിഇആര്‍ടിയുടെ പാഠപുസ്തകങ്ങള്‍ തിരുത്തിയെഴുതിയതും, മധ്യപ്രദേശിലെ സ്‌ക്കൂള്‍കുട്ടികളെ കൊണ്ട് ഹാജറിനു പകരം ജയ്ഹിന്ദ് പറയിപ്പിക്കുകയും ചെയ്തത് വിവാദമായിരുന്നു.
ഇതിന് പിന്നാലെ രാജസ്ഥാനിലെ സ്കൂളുകളിലും സർക്കാർ കാവി വൽക്കരണം നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. രാജസ്ഥാനിലെ സ്‌കൂളുകളില്‍ കുട്ടികള്‍ക്കായി ഇനിമുതല്‍ പഠനപ്രവര്‍ത്തനത്തോടൊപ്പം സന്യാസിമാരുടെ ധര്‍മ്മ പ്രഭാഷണങ്ങളും ഉള്‍പ്പെടുത്തും. എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ചയാണ് സ്‌കൂളുകളില്‍ പ്രഭാഷണം സംഘടിപ്പിക്കുക. സെക്കന്‍ഡറി എഡ്യുക്കേഷന്‍ ഡയറക്ടറുടേതാണ് പുതിയ നിര്‍ദ്ദേശം.

രാജ്യമൊട്ടാകെ കാവി വൽക്കരണം
രാജ്യചരിത്രത്തിന്റെ തന്നെ വളച്ചൊടിക്കലുകളും, സുപ്രധാന ഭരണഘടനാസ്ഥാപനങ്ങളില്‍ കടുത്ത സംഘപരിവാര്‍ നേതാക്കളുടേയും അനുഭാവികളുടേയും അവരോധിക്കലുകളും, വിദ്യഭ്യാസരംഗത്തെ അപ്പാടെയുള്ള കാവിവത്ക്കരിക്കരണവുമാണ് മോദി സർക്കാർ അധികാരത്തിൽ വന്നതോടെ നടന്നിട്ടുള്ളത് എന്നത് പകൽ പോലെ വ്യക്തമാണ്.

ശനിയാഴ്ച പാഠ്യേതര പ്രവർത്തനത്തിന്
സെക്കണ്ടറി വിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് എല്ലാ മൂന്നാം ശനിയാഴ്ചയും സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെ വിശുദ്ധ വ്യക്തികളുടെ പ്രഭാഷണ ശകലങ്ങള്‍ കേള്‍പ്പിക്കണമെന്ന് നിര്‍ദ്ദേശമുള്ളത്. ശനിയാഴ്ചകള്‍ ഇനിമുതല്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കും. ഈ ദിവസങ്ങളില്‍ അധ്യാപകരും, പ്രധാനാധ്യാപകരും, അതാതു പ്രദേശത്തെ പ്രമുഖരായ വ്യക്തികളും വിദ്യാര്‍ത്ഥികളോടു സംസാരിക്കുകയും, സാരോപദേശ കഥകള്‍ പറഞ്ഞുകൊടുക്കുകയും ചെയ്യും.

ഒന്നും രണ്ടും ശനിയാഴ്ചകൾ
മാസത്തിലെ ആദ്യത്തെ ശനിയാഴ്ച പ്രശസ്ത വ്യക്തികളുടെ ജീവചരിത്രവും, രണ്ടാമത്തെ ശനിയാഴ്ച ഗുണപാഠകഥകളും വിദ്യാര്‍ത്ഥികളെ വായിച്ചു കേള്‍പ്പിക്കണമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു. വിശുദ്ധരുടെ ജീവിതകഥകള്‍ വായിച്ചു കേള്‍പ്പിക്കുന്നതുവഴി വിദ്യാര്‍ത്ഥികളില്‍ ധാര്‍മിക മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാനാകുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവ്‌നാനി വ്യക്തമാക്കി.

ദേശഭക്തിഗാനാലാപനം
സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍, സര്‍ക്കാരേതര സ്കൂളുകളിലും സിബിഎസ്ഇ അഫിലിയേഷനുള്ള സ്കൂളുകള്‍, റസിഡന്‍ഷ്യല്‍ സ്കൂളുകള്‍, വിദഗ്ധ പരിശീലന അധ്യാപക ക്യാമ്പുകള്‍, പരിശീലന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ഈ പ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധമായും നടപ്പിലാക്കണം എന്നാണ് സർക്കൂലറിലൂടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. ദേശഭക്തിഗാനാലാപനവും പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മോദിയുടെ ജീവ ചരിത്രം പാഠ്യവിഷയമാക്കിയത് നേരത്തെ വിവാദ മായിരുന്നു.












Click it and Unblock the Notifications