സൗദിയും ഇന്ത്യയും തമ്മില്‍ അപൂര്‍വ കരാര്‍; വിമാനയാത്ര വര്‍ധിപ്പിച്ചു, മോദി-ബിന്‍ സല്‍മാന്‍ സഖ്യം
ദില്ലി: ഇന്ത്യ-സൗദി വിമാന സര്‍വീസില്‍ മാറ്റം വരുത്തുന്ന കരാറില്‍ ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ധാരണയായി. ഇന്ത്യയില്‍ നിന്ന് ഇത്തരം നേട്ടം കൊയ്യുന്ന ആദ്യരാജ്യമാണ് സൗദി അറേബ്യ. ഏപ്രില്‍ ഒന്നുമുതല്‍ സൗദിയുടെ വിമാന യാത്രാ ക്വാട്ട 40 ശതമാനം വര്‍ധിപ്പിക്കും. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ ചര്‍ച്ചയുടെ ഫലമാണ് ഇന്ത്യയുടെ പുതിയ തീരുമാനം.
പല രാജ്യങ്ങളുടെയും അപേക്ഷകള്‍ തള്ളിയാണ് സൗദിക്ക് ഈ അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ ഔദ്യോഗിക വിമാന കമ്പനിയായ എയര്‍ ഇന്ത്യയ്ക്ക് സൗദി അടുത്തിടെ ചില സൗകര്യങ്ങള്‍ നല്‍കിയിരുന്നു. ഇതിനുള്ള പ്രത്യുപകാരം കൂടിയാണ് ഇന്ത്യയുടെ പുതിയ അനുമതിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.....
സൗദി ആദ്യരാജ്യം
ഇന്ത്യയില്‍ നിന്നും 5000 കിലോമീറ്ററിനുള്ളില്‍ അകലമുള്ള രാജ്യങ്ങളില്‍ 40 ശതമാനം ക്വാട്ട ലഭിക്കുന്ന ആദ്യരാജ്യമാണ് സൗദി അറേബ്യ. സാധാരണ ഇത്തരം അവകാശങ്ങള്‍ ഇന്ത്യ പുറം രാജ്യങ്ങള്‍ക്ക് നല്‍കാറില്ല. ഒട്ടേറെ രാജ്യങ്ങള്‍ ഈ അവകാശം ലഭിക്കണമെന്നാവശ്യപ്പെട്ട് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിരുന്നു.
മറ്റു രാജ്യങ്ങള്‍ ഇവയാണ്
വിമാനങ്ങള്‍ക്കു പറക്കാനുള്ള അവകാശം കൂട്ടണമെന്നാവശ്യപ്പെട്ട് ഒട്ടേറെ രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. യുഎഇ, ഖത്തര്‍, ചൈന, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ അപേക്ഷ സമര്‍പ്പിച്ചിരിക്കവെയാണ് ഇന്ത്യ സൗദി അറേബ്യയ്ക്ക് ഈ അവകാശം വര്‍ധിപ്പിച്ചിരിക്കുന്നത്.
എല്ലാ അപേക്ഷകളും തള്ളി
മറ്റു രാജ്യങ്ങളുടെ അപേക്ഷകളെല്ലാം കേന്ദ്രസര്‍ക്കാര്‍ തള്ളി. ഇന്ത്യയില്‍ സൗദി അറേബ്യ വന്‍ നിക്ഷേപത്തിന് തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യ കൂടുതല്‍ വ്യോമ അവകാശം സൗദിക്ക് നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ 10000 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രത്യുപകാരം ചെയ്ത് ഇന്ത്യ
സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനത്തിനിടെയാണ് ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്ന കാര്യം സൗദി പ്രഖ്യാപിച്ചത്. ഇതിനുള്ള പ്രത്യുപകാരമാണ് വിമാനങ്ങള്‍ക്ക് പറക്കാനുള്ള അവകാശം ഇന്ത്യ വകവെച്ചുകൊടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇന്ത്യയെ പിന്തുണച്ചു
പാകിസ്താനെതിരെ ഇന്ത്യ സ്വീകരിച്ച നിലപാടിനെ ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയില്‍ സൗദി അറേബ്യ ന്യായീകരിച്ചിരുന്നു. ഇന്ത്യയുടെ നിലപാടുകളെ പിന്തുണയ്ക്കുന്ന വാദങ്ങളാണ് ഒഐസി സമ്മേളനത്തില്‍ സൗദി പ്രതിനിധികള്‍ ഉന്നയിച്ചത്. ഇതും മോദി സര്‍ക്കാര്‍ പുതിയ അവകാശം വകവെച്ചുകൊടുക്കാന്‍ കാരണമായെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സൗദിയുടെ സമ്മര്‍ദ്ദം
ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധത്തിന്റെ വക്കോളമെത്തിയ സാഹചര്യം തണുപ്പിക്കാന്‍ സൗദി നടത്തിയ ഇടപെടല്‍ പുറത്തുവന്നിരുന്നു. പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമ സേനാ കമാന്റര്‍ അഭിനന്ദനെ പാകിസ്താന്‍ മോചിപ്പിച്ചതിന് പിന്നില്‍ സൗദിയുടെ സമ്മര്‍ദ്ദമുണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
28000 സീറ്റുകള്‍
രണ്ടു രാജ്യങ്ങള്‍ക്കിടയില്‍ വിമാനം പറക്കുന്ന കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എയര്‍ സര്‍വീസ് എഗ്രിമെന്റ് പ്രകാരമാണ്. ഈ കരാറിലാണ് ഇന്ത്യ സൗദിക്ക് ഇളവ് ചെയ്തിരിക്കുന്നത്. പുതിയ ധാരണ പ്രകാരം ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് സൗദി വിമാന കമ്പനികള്‍ക്ക് ആഴ്ചയില്‍ 28000 സീറ്റുകള്‍ അധികം ലഭിക്കും. എന്നാല്‍ ഇത്തരം ഇളവുകള്‍ വിവാദത്തിന് കാരണമായേക്കാം.
പുതിയ ഏവിയേഷന്‍ നയം
പുതിയ ഏവിയേഷന്‍ നയം അനുസരിച്ച് ഇന്ത്യയില്‍ നിന്ന് 5000 കിലോമീറ്റര്‍ ചുറ്റളവിലുള്ള രാജ്യങ്ങള്‍ക്ക് വ്യോമ അവകാശത്തില്‍ ഇളവ് നല്‍കില്ല. ഇന്ത്യന്‍ വിമാന കമ്പനികളുടെ നിലനില്‍പ്പിനെ ബാധിക്കുമെന്നതിനാലാണിത്. എന്നാല്‍ സൗദിയുടെ കാര്യത്തില്‍ ഇന്ത്യ ചില ഇളവുകള്‍ വരുത്തിയിരിക്കുകയാണ്.
ഏപ്രില്‍ മുതല്‍ 80 ശതമാനം
ഇന്ത്യന്‍ വിമാനകമ്പനികള്‍ക്ക് 80 ശതമാനം ക്വാട്ട അനുവദിക്കുന്ന രാജ്യങ്ങള്‍ക്ക് മാത്രമേ ഇളവ് നല്‍കാവൂ എന്നാണ് ചട്ടം. സൗദിയുടെ കാര്യത്തില്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് 74 ശതമാനമാണ് ക്വാട്ട അനുവദിച്ചിരിക്കുന്നത്. ഏപ്രില്‍ മുതല്‍ 80 ശതമാനമാകുമെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.
യുപിഎ സര്‍ക്കാരിന്റെ കാലത്ത്
യുപിഎ സര്‍ക്കാരിന്റെ കാലത്ത് വ്യോമ അവകാശം ചില രാജ്യങ്ങള്‍ക്ക് കൂടുതല്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇത് വിവാദത്തിലാകുകയും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. സമാനമായ വിവാദം ഉണ്ടാകുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കണം.
ഇസ്രായേല്‍ പാതയില്‍ ഇളവ്
ഇസ്രായേലിലേക്ക് ഇന്ത്യയില്‍ നിന്ന് എളുപ്പവഴി സൗദി വഴിയാണ്. നേരത്തെ യൂറോപ്പ് വഴി ഇസ്രായേലിലേക്ക് പോകുന്നത് എയര്‍ ഇന്ത്യയ്ക്ക് വന്‍ നഷ്ടമായിരുന്നു. അടുത്തിടെ സൗദിയുടെ വ്യോമ പാത എയര്‍ ഇന്ത്യയ്ക്ക് മാത്രമായി തുറന്നുകൊടുത്തു. ഇതുംകൂടി പരിഗണിച്ചാണ് സൗദിക്ക് കൂടുതല്‍ വിമാന ക്വാട്ട അനുവദിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ദമ്മാമിലേക്ക് കൂടുതല്‍ അവസരം
സൗദി നഗരമായ ദമ്മാമിലേക്ക് ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് കൂടുതല്‍ സര്‍വീസ് നടത്താന്‍ സൗദി അനുമതി നല്‍കിയിട്ടുണ്ട്. സൗദി സ്വന്തംനിലയിലാണ് ഈ തീരുമനം എടുത്തത്. ഏപ്രില്‍ മുതല്‍ ഈ ഇളവ് ഇന്ത്യന്‍ കമ്പനികള്‍ക്ക് ലഭിക്കുമെന്നണ് പ്രതീക്ഷ. ഇതും ഇന്ത്യ പുതിയ ഇളവ് നല്‍കാന്‍ കാരണമായി എന്ന് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.
വയനാട്ടിൽ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സിപി ജലീലെന്ന് സൂചന; തിരച്ചിൽ തുടരുന്നു