സോമനാഥിന്റെ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിക്കാന്‍ അനുവദിച്ചില്ല; സിപിഎം നേതാക്കളെ ആട്ടിപ്പായിച്ചു
കൊല്‍ക്കത്ത: സിപിഎം നേതാക്കളെ പുച്ഛിച്ച് തള്ളി സോമനാഥ് ചാറ്റര്‍ജിയുടെ കുടുംബം. സോമനാഥിന്റെ മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ വന്ന സിപിഎം നേതാക്കളെ കുടുംബം ഇറക്കി വിട്ടു. മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിക്കാന്‍ ശ്രമിച്ച നേതാക്കളെ തടഞ്ഞു. പാര്‍ട്ടി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കണമെന്ന അപേക്ഷയും നിഷ്‌കരുണം തള്ളി. നിങ്ങളുടെ വാക്കുകള്‍ തങ്ങള്‍ക്ക് കേള്‍ക്കേണ്ടെന്ന് സോമനാഥ് ചാറ്റര്‍ജിയുടെ കുടുംബം വ്യക്തമാക്കി. വളരെ നാണം കെട്ട അവസ്ഥയാണ് അന്തരിച്ച ലോക്‌സഭാ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ വീട്ടിലെത്തിയ സിപിഎം നേതാക്കള്‍ക്കുണ്ടായത്. അല്‍പ്പമെങ്കിലും കുടുംബം മയത്തോടെ പെരുമാറിയത് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോടാണ്. വിവരങ്ങള്‍ ഇങ്ങനെ.....
നാല് ദശാബ്ദക്കാലം
89കാരനായ സോമനാഥ് ചാറ്റര്‍ജി തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. നാല് ദശാബ്ദക്കാലം സിപിഎമ്മിനെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലെ നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തെ ഇന്തോ-അമേരിക്ക ആണവ കരാറുമായി ബന്ധപ്പെട്ട നിലപാടുകളെ ചൊല്ലിയാണ് പാര്‍ട്ടി പുറത്താക്കിയത്. സിപിഎമ്മിലേക്ക് തിരിച്ചുവരാന്‍ പലപ്പോഴും അദ്ദേഹം ആഗ്രഹിച്ചിരുന്നുവത്രെ.
തെറ്റായ നീക്കങ്ങളെ
ഇടതുപക്ഷ ചിന്തകള്‍ എപ്പോഴും പിന്തുടര്‍ന്നിരുന്ന സോമനാഥ് പക്ഷേ, പാര്‍ട്ടിയുടെ തെറ്റായ നീക്കങ്ങളെ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു. മരണം വരെ അദ്ദേഹത്തെ പാര്‍ട്ടി തിരിച്ചെടുത്തില്ല എന്നതാണ് ഫലം. വിയോഗ വാര്‍ത്തയറിഞ്ഞ് മറ്റു നേതാക്കള്‍ക്കൊപ്പം സിപിഎം നേതാക്കളും വീട്ടിലെത്തി. പക്ഷേ അവരെ കാത്തിരുന്നത് മറ്റൊരു അനുഭവമാണ്.
പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ തള്ളി
കല്‍ക്കത്ത ഹൈക്കോടതി സമുച്ചയം, പശ്ചിമ ബംഗാള്‍ നിയമസഭാ മന്ദിരം, സ്വവസതി എന്നിവിടങ്ങളില്‍ പൊതുദര്‍ശനമുണ്ടായിരുന്നു. മൂന്ന് സ്ഥലവും സോമനാഥിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായിരുന്നു. സിപിഎം നേതാക്കള്‍ മരണാനന്തര ചടങ്ങുകളില്‍ സജീവമാകാന്‍ ശ്രമിച്ചെങ്കിലും കുടുംബം അനുവദിച്ചില്ല. പാര്‍ട്ടിയുടെ എല്ലാ ആവശ്യങ്ങളും കുടുംബം തള്ളി.
ഓഫീസില്‍ പൊതുദര്‍ശനം?
കൊല്‍ക്കത്തയിലെ അലീമുദ്ദീന്‍ സ്ട്രീറ്റിലാണ് സിപിഎമ്മിന്റെ ആസ്ഥാനം. ഇവിടെ സോമനാഥിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കണമെന്ന് പാര്‍ട്ടി നേതാക്കള്‍ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. പറ്റില്ലെന്ന് കുടുംബം അറിയിച്ചു. അമ്മയും സഹോദരനുമാണ് ഈ നിലപാട് സ്വീകരിച്ചതെന്ന് സോമനാഥിന്റെ മകള്‍ അനുശീല ബോസ് പറഞ്ഞു.
ചെങ്കൊടി പുതപ്പിച്ചില്ല
മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിക്കാനുള്ള സിപിഎം ശ്രമവും കുടുംബം തടഞ്ഞു. ചെങ്കൊടിയുമായിട്ടാണ് നേതാക്കള്‍ എത്തിയത്. പുതപ്പിക്കേണ്ടെന്ന് മകന്‍ പ്രതാപ് ചാറ്റര്‍ജി നിലപാടെടുത്തു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ദിവസം പിതാവ് കണ്ണീരൊലിപ്പിച്ചത് തങ്ങള്‍ മറന്നിട്ടില്ലെന്ന് അനുശീല പറഞ്ഞു.
ബിമന്‍ ബോസിനെ ഇറക്കിവിട്ടു
സിപിഎം നേതാക്കള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിക്കാനെത്തിയിരുന്നു. പോളിറ്റ് ബ്യൂറോ അംഗം ബിമന്‍ ബോസിനോട് ഇറങ്ങിപ്പോകാന്‍ സോമനാഥിന്റെ മകന്‍ പ്രതാപ് ആവശ്യപ്പെട്ടു. താങ്കള്‍ ഇവിടെ നില്‍ക്കരുതെന്നും താങ്കളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നില്ലെന്നും മകന്‍ ബിമന്‍ ബോസിനോട് വ്യക്തമാക്കി.
യെച്ചൂരിയെ ആരും തടഞ്ഞില്ല
എന്നാല്‍ സീതാറാം യെച്ചൂരിയെ ആരും തടഞ്ഞില്ല. പ്രതാപിന്റെ പ്രതികരണം കാര്യമാക്കുന്നില്ലെന്ന് വീടിന് പുറത്തുനിന്ന ബിമന്‍ ബോസ് മാധ്യമങ്ങളോട് പറഞ്ഞു. പിതാവ് മരിച്ച ദുഖത്തിലാണ് പ്രതാപ് അങ്ങനെ പ്രതികരിച്ചിട്ടുണ്ടാകുക എന്നും ബിമന്‍ ബോസ് സൂചിപ്പിച്ചു. വിവാദത്തിനുള്ള സമയമല്ലിതെന്ന് യെച്ചൂരി പറഞ്ഞു.
സിപിഎം പ്രവര്‍ത്തകര്‍ നിറഞ്ഞു
സിപിഎം പ്രവര്‍ത്തകരോട് തങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. ബിമന്‍ ബോസ് ഉള്‍പ്പെടെയുള്ള ചില നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ മറക്കാനാകില്ല. അതുകൊണ്ടാണ് അവരോട് ആ തരത്തില്‍ പ്രതികരിച്ചതെന്ന് പ്രതാപ് ചാറ്റര്‍ജി വ്യക്തമാക്കി. ഒട്ടേറെ സിപിഎം പ്രവര്‍ത്തകര്‍ അന്ത്യകര്‍മങ്ങളില്‍ മുഴുസമയം പങ്കാളികളായി.
സഖാവ് എന്നു ഉപയോഗിച്ചില്ല
സിപിഎം കേന്ദ്രനേതൃത്വം പിന്നീട് അനുശോചന കുറിപ്പ് പുറത്തിറക്കി. സഖാവ് എന്ന് സോമനാഥിനെ കുറിപ്പില്‍ വിശേഷിപ്പിക്കുന്നില്ല. ഇക്കാര്യം മാധ്യമങ്ങള്‍ പ്രത്യേകം റിപ്പോര്‍ട്ട് ചെയ്തു. പാര്‍ട്ടിയുമായി ബന്ധപ്പെട്ട സോമനാഥിന്റെ പ്രവര്‍ത്തനങ്ങളൊന്നും അനുശോചന കുറിപ്പില്‍ ഇല്ലായിരുന്നു.
സഖാവ് സോമനാഥ് ചാറ്റര്‍ജി
അതേസമയം, സിപിഎം ബംഗാള്‍ ഘടകം പ്രത്യേകം കുറിപ്പ് പുറത്തിറക്കി. അതില്‍ സഖാവ് സോമനാഥ് ചാറ്റര്‍ജി എന്ന് പറയുന്നുണ്ട്. സോമനാഥ് ചാറ്റര്‍ജിയുടെ വിഷയത്തില്‍ കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചത്.
മുതിര്‍ന്ന നേതാവ്
സിപിഎമ്മിന്റെ വളരെ മുതിര്‍ന്ന നേതാവായിരുന്നു ഒരുകാലത്ത് സോമനാഥ് ചാറ്റര്‍ജി. വ്യക്തമായ സ്വന്തം നിലപാടുകള്‍ക്കാണ് അദ്ദേഹം എന്നും പ്രാധാന്യം നല്‍കിയത്. മുതിര്‍ന്ന നേതാവായിട്ടും പോളിറ്റ് ബ്യൂറോയില്‍ അദ്ദേഹത്തിന് ഇടംലഭിച്ചിരുന്നില്ലെന്നത് വൈരുദ്ധ്യമാണ്. പത്ത് തവണ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച സോമനാഥ് ഒരിക്കല്‍ മാത്രമാണ് പരാജയം അറിഞ്ഞത്.
അച്ഛന്റെ നിലപാടില്‍ നിന്ന് വ്യത്യസ്ഥം
കൊല്‍ക്കത്തയിലെ അഭിഭാഷകവൃത്തി ഉപേക്ഷിച്ചാണ് സോമനാഥ് ചാറ്റര്‍ജി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വന്നത്. ഹിന്ദുമഹാസഭ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്ന എന്‍സി ചാറ്റര്‍ജിയുടെ മകനായിരുന്നെങ്കിലും ബിജെപിയുടെ കടുത്ത വിമര്‍ശകനായിരുന്നു സോമനാഥ്. ബിജെപി വര്‍ഗീയ പാര്‍ട്ടിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
തോറ്റത് മമതയോട് മാത്രം
മുതിര്‍ന്ന സിപിഎം നേതാവും ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ജ്യോതിബസുവുമായി അടുത്ത സൗഹൃദം നിലനിര്‍ത്തിയിരുന്നു സോമനാഥ്. ജ്യോതി ബസു ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിര്‍ണായകമായ പല ജോലികളും ഏല്‍പ്പിച്ചിരുന്നത് സോമനാഥിനെ ആയിരുന്നു. 10 തവണ പാര്‍ലമെന്റിലേക്ക് മല്‍സരിച്ച സോമനാഥ് ഒരിക്കല്‍ മാത്രമാണ് പരാജയപ്പെട്ടത്. 1984ല്‍ മമതാ ബാനര്‍ജിയോട്.
പാര്‍ട്ടിയെ തള്ളിയ നിലപാട്
1989 മുതല്‍ 2004വരെ ലോക്‌സഭയിലെ സിപിഎം നേതാവായിരുന്നു സോമനാഥ്. പാര്‍ട്ടിയിലെ ഉന്നത പദവികള്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നെങ്കിലും സോമനാഥ് പോളിറ്റ് ബ്യൂറോ അംഗമായിരുന്നില്ല. ഒന്നാം യുപിഎ സര്‍ക്കാരിന്റെ ഭരണം ഇടതുകക്ഷികളുടെ പിന്തുണയോടെയായിരുന്നു. ഇന്ത്യ-അമേരിക്ക ആണവ കരാറിനെ ചൊല്ലി സിപിഎം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. സ്പീക്കറായിരുന്നു സോമനാഥിനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം രാജിവച്ചില്ല.
പാര്‍ട്ടി പെട്ടുപോയ സാഹചര്യം
സിപിഎം വളരെ പ്രതിസന്ധിയിലായിപ്പോയ ഘട്ടമായിരുന്നു അത്. പിന്തുണ പിന്‍വലിച്ചിട്ടും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ തളയ്ക്കാന്‍ സാധിക്കാതെ പോയി. പാര്‍ട്ടിയിലെ പ്രമുഖന്‍ സര്‍ക്കാരിനൊപ്പം നിലയുറപ്പിക്കുകയും ചെയ്തു. ആദ്യം രാജി സൂചന നല്‍കിയ സോമനാഥ് പിന്നീടാണ് നിലപാട് മാറ്റിയത്. വിശ്വാസ വോട്ടെടുപ്പ് നടക്കുത് വരെ സ്പീക്കര്‍ പദവിയില്‍ തുടരാന്‍ അനുവദിക്കണമെന്ന് സോമനാഥ് പ്രകാശ് കാരാട്ടിന് കത്തെഴുതി. ആ കത്ത് അദ്ദേഹം തന്നെ പരസ്യമാക്കി.
പാര്‍ട്ടി ഇല്ലാതാക്കിയ അവസരം
ഇതോടെ സോമനാഥിനെ അനുനയിപ്പിക്കാന്‍ ജ്യോതി ബസുവിനെ പാര്‍ട്ടി ചുമതലപ്പെടുത്തി. ബസുവിന്റെ വാക്കുകള്‍ അദ്ദേഹം തള്ളുകയായിരുന്നു. സിപിഎമ്മില്‍ നിന്ന് ഒരു രാഷ്ട്രപതിയോ, ഉപരാഷ്ട്രപതിയോ വരികയാണെങ്കില്‍ അത് സോമനാഥ് ചാറ്റര്‍ജിയാകുമായിരുന്നു. ഇക്കാര്യത്തില്‍ തനിക്ക് ലഭിച്ച അവസരം സിപിഎം ഇടപെടല്‍ മൂലം ഇല്ലാതായെന്ന് സോമനാഥ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഒടുവില്‍ പുറത്ത്
സോമനാഥിന്റെ നടപടികള്‍ സിപിഎം വെല്ലുവിളിയായി കണ്ടു. അദ്ദേഹം പാര്‍ട്ടിക്ക് പുറത്തായി. പാര്‍ട്ടിയുടെ നയനിലപാടുകളില്‍ വരുന്ന മാറ്റത്തെ ശക്തിയുക്തം എതിര്‍ത്ത നേതാവ് കൂടിയായിരുന്നു സോമനാഥ് ചാറ്റര്‍ജി. നാല് പതിറ്റാണ്ട് പാര്‍ലമെന്റംഗമായിരുന്ന സോമനാഥിന് സഭയുടെ നടപടിക്രമങ്ങളെല്ലാം മനപ്പാഠമായിരുന്നു. ശബ്ദത്തിലും വാക്കുകളിലും ഗാംഭീര്യമുള്ള വ്യക്തി. മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്. ലോക്‌സഭാ സ്പീക്കറാകുന്ന ആദ്യ കമ്യൂണിസ്റ്റ് നേതാവും സോമനാഥ് തന്നെ.