കേരളത്തിലെ ലൗ ജിഹാദിനെ ചൊല്ലി ജെഎൻയുവിൽ സംഘർഷം! എബിവിപിക്കാരും ഇടതു പ്രവർത്തകരും ഏറ്റുമുട്ടി...
കേരളത്തിലെ ലൗ ജിഹാദിനെക്കുറിച്ചുള്ള ഇൻ ദി നെയിം ലൗ എന്ന ഡോക്യുമെന്ററി ക്യാമ്പസിൽ പ്രദർശിപ്പിക്കുന്നതിനെ ചൊല്ലിയായിരുന്നു സംഘർഷം.
ദില്ലി: ലൗ ജിഹാദുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദർശനത്തിനിടെ ജെഎൻയു ക്യാമ്പസിലുണ്ടായ സംഘർഷത്തിൽ ദില്ലി പോലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ദില്ലി പോലീസിന് ലഭിച്ച 13 പരാതികളും പരിശോധിച്ച ശേഷമാണ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസങ്ങളിലാണ് വിവാദ ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട് ജെഎൻയു ക്യാമ്പസിൽ സംഘർഷമുണ്ടായത്. കേരളത്തിലെ ലൗ ജിഹാദിനെക്കുറിച്ചുള്ള ഇൻ ദി നെയിം ലൗ എന്ന ഡോക്യുമെന്ററി ക്യാമ്പസിൽ പ്രദർശിപ്പിക്കുന്നതിനെ ചൊല്ലിയായിരുന്നു സംഘർഷം.
ഇടതുവിദ്യാർത്ഥി സംഘടനകൾ...
സംഘപരിവാർ ആഭിമുഖ്യമുള്ള വിവേകാനന്ദ വിചാർ മഞ്ചിന്റെയും ഗ്ലോബൽ ഇന്ത്യൻ ഫൗണ്ടേഷന്റെയും നേതൃത്വത്തിലാണ് ജെഎൻയു ക്യാമ്പസിൽ ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിച്ചിരുന്നത്. കേരളത്തിലെ മതപരിവർത്തനങ്ങളെ ആസ്പദമാക്കിയുള്ള വിവാദങ്ങൾ സൃഷ്ടിച്ച ഇൻ ദി നെയിം ഓഫ് ലൗ എന്ന ഡോക്യുമെന്ററിയായിരുന്നു പ്രദർശനത്തിന് തിരഞ്ഞെടുത്തത്. എന്നാൽ ഇൻ ദി നെയിം ഓഫ് ലൗ എന്ന ഡോക്യുമെന്ററി വർഗീയ വിദ്വേഷം വളർത്തുന്നതാണെന്നായിരുന്നു ഇടതു വിദ്യാർത്ഥി സംഘടനകളുടെ ആരോപണം.
തടസപ്പെടുത്തി...
വർഗീയ വിദ്വേഷം പടർത്തുന്ന ഇത്തരം ഡോക്യുമെന്ററികൾ ക്യാമ്പസിൽ പ്രദർശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഇടത് സംഘടനകൾ പരസ്യമായി രംഗത്തെത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്. വെള്ളിയാഴ്ച ഡോക്യുമെന്ററി പ്രദർശനം ആരംഭിച്ചതോടെ ഇടത് വിദ്യാർത്ഥികൾ സംഘടിച്ചെത്തി ഇത് തടസപ്പെടുത്തി. തുടർന്ന് എബിവിപി പ്രവർത്തകരും ഇടതു വിദ്യാർത്ഥി സംഘടനാ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് വിദ്യാർത്ഥികളെ സംഘർഷത്തിൽ നിന്നും പിന്തിരിപ്പിച്ചത്.
പരിക്ക്...
വെള്ളിയാഴ്ചയുണ്ടായ സംഘർഷത്തിൽ ഇരുപക്ഷങ്ങളിലെ വിദ്യാർത്ഥികൾക്കും ചില സുരക്ഷാ ജീവനക്കാർക്കും പരിക്കേറ്റിരുന്നു. ഇവരുടെയെല്ലാം പരാതിയിലാണ് ദില്ലി പോലീസ് പിന്നീട് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആകെ 13 പരാതികൾ ലഭിച്ചെങ്കിലും മൂന്ന് കേസുകളാണ് ദില്ലി പോലീസ് രജിസ്റ്റർ ചെയ്തത്. ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റായ മോഹിത് കുമാർ പാണ്ഡെയുടെ പരാതിയിൽ ഏതാനും ചില വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. യോഗേഷ് കുമാർ എന്ന സുരക്ഷാ ജീവനക്കാരൻ നൽകിയ പരാതിയിൽ മോഹിത് കുമാറിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘർഷത്തിനിടെ മോഹിത് കുമാർ തന്നെ മർദ്ദിച്ചെന്ന് കാർ ഉപയോഗിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് സുരക്ഷാ ജീവനക്കാരന്റെ പരാതി.
വിവാദ ഡോക്യുമെന്ററി...
ഒരു വിദ്യാർത്ഥിനി നൽകിയ പരാതിയിൽ ഏതാനും വിദ്യാർത്ഥികൾക്കെതിരെയും സുരക്ഷാ ജീവനക്കാർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. സംഘർഷത്തിനിടെ തന്നെ അപമാനിക്കാൻ ശ്രമിച്ചെന്നാണ് വിദ്യാർത്ഥിനി നൽകിയ പരാതി. ഈ മൂന്ന് കേസുകളിലും അന്വേഷണം ആരംഭിച്ചതായി ദില്ലി പോലീസ് അറിയിച്ചു. അതേസമയം, എബിവിപിയുടെ വർഗീയ അജണ്ടയാണ് ഡോക്യുമെന്ററിക്ക് പിന്നിലെന്നും, വിവേകാനന്ദ വിചാർ മഞ്ച് എന്ന പേരിൽ എബിവിപി എന്തിനാണ് ഒളിഞ്ഞിരിക്കുന്നതെന്നും ഇടതു വിദ്യാർത്ഥി സംഘടനാ നേതാക്കൾ ചോദിച്ചു. കേരളത്തിലെ ഹാദിയ സംഭവമടക്കമുള്ള മതപരിവർത്തനങ്ങളെ ആസ്പദമാക്കി സുദീപ്തോ സെൻ ആണ് ഇൻ ദി നെയിം ഓഫ് ലൗ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിട്ടുള്ളത്.
ചെങ്കോട്ടയുടെ നിറം ചുവപ്പായത് മാത്രമല്ല!മാപ്പർഹിക്കാത്ത പണയപ്പെടുത്തലാണിത്; തുറന്നടിച്ച് എംബി രാജേഷ്
ചൈനയിലെത്തിയ മോദിക്ക് പരിഭാഷകനായത് മലയാളി! മധുസൂദനനെ പരിചയപ്പെടുത്തി കളക്ടർ ബ്രോ...