യുപിയിൽ 3 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു കരിമ്പിൻ കാട്ടിൽ തള്ളി
ലഖ്നൗ; യുപിയിൽ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ലഖിംപൂർ ഖേരിയിൽ വ്യാഴാഴ്ചയാണ് സംഭവം. ബുധനാഴ്ച മുതൽ കുട്ടിയെ കാണാതായിരുന്നു. തിരച്ചിലിനിടെ കുട്ടിയുടെ മൃതദേഹം സമീപത്തെ കരിമ്പിൻ കാട്ടിൽ നിന്നാണ് കണ്ടെത്തിയത്.
വീട്ടിൽ നിന്ന് അരകിലോമീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തിൽ പരിക്കുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പോസ്റ്റുമാർട്ടത്തിൽ കുട്ടി ബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം സംഭവത്തിൽ ഇതുവരെ പോലീസ് ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
അതിനിടെ ഗ്രാമത്തിലുള്ള ഒരാൾക്കെതിരെ പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകി. ഗ്രാമത്തിലെ ലഖ്റാം എന്നയാൾ മുൻവൈരാഗ്യത്തിന്റെ പേരിൽ തന്റെ മകളെ തട്ടിക്കൊണ്ട് പോയതാണെന്ന് ഇയാൾ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്പി സത്യേന്ദ്ര കുമാർ സിംഗ് പറഞ്ഞു.
Recommended Video
അതേസമയം 20 ദിവസത്തിനിടെ മൂന്നാമത്തെ സംഭവമാണിത്. നേരത്തേ ലഖിംപൂരിൽ തന്നെ 17 കാരി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു. സ്കോളർഷിപ്പ് ആപ്ലിക്കേഷൻ പൂരിപ്പിക്കാനായി വീട്ടിൽ നിന്ന് പുറത്ത് പോയ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഗ്രാമത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള ഒരു കുളത്തിനടുത്ത് നിന്നായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
അതിന് മുൻപ് 13 വയസുകാരിയെ പീഡിപ്പിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയിരുന്നു. തന്റെ വീടിന് സമീപത്തുള്ള പാടത്തേക്ക് പോയതായിരുന്നു പെൺകുട്ടി . കുട്ടി മടങ്ങി വരാതിരുന്നതോടെ വീട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം സമീപത്തെ കരിമ്പിൻ കാട്ടിൽ നിന്നാണ് കണ്ടെത്തിയത്. തുടർച്ചയായുള്ള സംഭവങ്ങളിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയർത്തിയിരുന്നു.