1000 കോടി കടന്ന് ബിജെപിയുടെ വാർഷിക വരുമാനം; കണക്കില്ലാതെ കോൺഗ്രസ്, നഷ്ടം ഒരേയൊരു പാർട്ടിക്ക് മാത്രം
ദില്ലി: സമാനതകളില്ലാത്ത ദുരന്തമാണ് രാജ്യത്തെ കർഷകർ ഇന്ന് നേരിടുന്നത്. ശക്തായ കർഷക പ്രതിഷേധങ്ങളാക്കാണ് ഈ വർഷം രാജ്യ തലസ്ഥാനം സാക്ഷിയായത്. കടക്കെണിയിൽ ആത്മഹത്യ ചെയ്ത് കർഷകരുടെ തലയോട്ടികളുയർത്തിയുള്ള വ്യത്യസ്ത പ്രതിഷേധങ്ങൾ വരെ രാജ്യം കണ്ടു. സാമ്പത്തിക പരാധീനതകൾ സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുമ്പോഴും രാജ്യത്തെ രാഷ്ട്രീയ പാർട്ടികളുടെ വരുമാനത്തിൽ യാതൊരു ഇടിവും സംഭവിച്ചിട്ടില്ല.
2017-1018 വർഷത്തെ രാജ്യത്തെ രാഷ്ട്രീയ പാർട്ടികളുടെ കണക്കുകൾ പുറത്ത് വന്നിരിക്കുകയാണ്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് രാഷ്ട്രീയപ്പാർട്ടികളുടെ വരുമാന വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. വിശദാംശങ്ങൾ ഇങ്ങനെ:
ബിജെപി മുമ്പിൽ
രാജ്യം ഭരിക്കുന്ന പാർട്ടിയായ ബിജെപി തന്നെയാണ് വരുമാനത്തിന്റെ കാര്യത്തിൽ മുമ്പിൽ നിൽക്കുന്നത്. 2017-18 വർഷത്തിൽ ബിജെപിയുടെ ആകെ വരുമാനം 1027. 339 കോടി രൂപയാണ്. ഇതിൽ 750 കോടി 41 ലക്ഷം രൂപ ചിലവഴിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
വരുമാനത്തിൽ കുറവ്
2016-17 വർഷത്തെ അപേക്ഷിച്ച് ബിജെപിയുടെ വരുമാനത്തിൽ7 കോടിയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം 1,034.27 കോടി രൂപയായിരുന്നു വരുമാനമെന്നാണ് റിപ്പോർട്ട്. 210 കോടിയോളം രൂപയാണ് തിരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ മാത്രം ബിജെപി നേടിയത്.
സിപിഎമ്മിന്റെ വരുമാനം
രണ്ടാം സ്ഥാനത്ത് സിപിഎമ്മാണുള്ളത്. 104. 847 കോടി രൂപയാണ് സിപിഎമ്മിന്റെ വരുമാനമെന്നാണ് റിപ്പോർട്ട്. ഇതിൽ 83.482 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്. മായാവതിയുടെ ബഹുജൻ സമാജ്വാദി പാർട്ടിയുടെ വരുമാനം 51.694 കോടി രൂപയാണ്. ഇതിൽ 14 കോടി 78 ലക്ഷം രൂപ ചിലവഴിച്ചെന്ന് ബിഎസ്പി അവകാശപ്പെടുന്നു.
വരവിനേക്കാൾ ചിലവ്
വരുമാനത്തേക്കാൾ കൂടുതൽ തുക ചിലഴിച്ച പാർട്ടി ശരദ് പവാറിന്റെ എൻസിപിയാണ്. 8. 15 കോടി രൂപയാണ് പാർട്ടിയുടെ ഒരു വർഷത്തെ വരുമാനം. എന്നാൽ ചിലവഴിച്ചതാകട്ടെ 8.84 കോടി രൂപയും. എൻസിപി 65 ലക്ഷം രൂപ അധികം ചിലവാക്കിയെന്നാണ് കണക്ക്.
തൃണമൂലിന്റെ വരുമാനം
തൃണമൂല്‍ കോണ്‍ഗ്രസിന് 5.167 കോടിയാണ് മൊത്തം വരുമാനം. സിപിഐയ്ക്ക് 1.55 കോടി വരും. ബിജെപി, കോൺഗ്രസ്, ബിഎസ്പി, എൻസിപി, സിപിഐഎം, സിപിഐ, തൃണമൂൽ കോൺഗ്രസ്, എന്നീ പാർട്ടികളെയാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പരിശോധിച്ചത്.
കണക്ക് നൽകാതെ കോൺഗ്രസ്
ഇതുവരെ വരുമാന കണക്കുകൾ സമർപ്പിക്കാൻ കോൺഗ്രസ് തയാറായിട്ടില്ല. ഒക്ടോബർ 30 ആയിരുന്നു കണക്കുകൾ സമർപ്പിക്കേണ്ട അവസാന തീയതി. 2016-17 വര്‍ഷത്തില്‍ കോണ്‍ഗ്രസിന് 225.36 കോടി രൂപ ലഭിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഇന്‍കം ടാക്സ് റിട്ടേണ്‍സ് സമര്‍പ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ആദ്യം കോണ്‍ഗ്രസ്; പിന്നാലെ ബിജെപിയും, അസമില്‍ 600 കോടിയുടെ കാര്‍ഷിക വായ്പകള്‍ എഴുതിതള്ളുന്നു