സിദ്ധാര്‍ഥയുടെ കത്ത് വ്യാജമോ? ഡികെ ശിവകുമാറിന് പിന്നാലെ കത്തില്‍ സംശയവുമായി ആദായ നികുതി വകുപ്പും
ബെംഗളൂരു: ആത്മഹത്യ ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പ് കഫേ കോഫി ഡേ സ്ഥാപകന്‍ വിജി സിദ്ധാര്‍ഥ എഴുതിയ കത്തിന്‍റെ ആധികാരികതയില്‍ സംശയം പ്രകടിപ്പിച്ച് ആദായ നികുതി വകുപ്പ്. കാണാതാവുന്നതിന് മുമ്പ് കഫേ കോഫി ഡേ ജീവനക്കാര്‍ക്കായി എഴുതിയ കത്തില്‍ ആദായ നികുതി വകുപ്പ് മുന്‍ ഡയറക്ടറില്‍ നിന്ന് മാനസിക പീഡനം ഏല്‍ക്കേണ്ടിവന്നുവെന്ന് ആരോപിച്ചിരുന്നു.
കഫേ കോഫി ഡേ സ്ഥാപകൻ സിദ്ധാർഥയുടെ മൃതദേഹം കണ്ടെത്തി... മൃതദേഹം കണ്ടെത്തിയത് നേത്രാവതി പുഴയിൽ!!
എന്നാല്‍ സിദ്ധാര്‍ഥയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ റെയ്ഡ് നടന്നത് നിമയമാനുസൃതമാണെന്നും മാനസികമായി പീഡിപ്പിച്ചുവെന്ന ആരോപണം തെറ്റാണെന്നുമാണ് ആദായനികുതി വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്. കണ്ടുകെട്ടിയ ഓഹരികളുട മൂല്യം നികുതി ബാധ്യതയുടെ 40 ശതമാനത്തിനും താഴെയാണെന്നും ആദായനികുതി വകുപ്പ് പറയുന്നു. കള്ളപ്പണം ഉണ്ടെന്ന് സിദ്ധാര്‍ഥ സമ്മതിച്ചതായും അധികൃതര്‍ അവകാശപ്പെടുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..
മാനസികമായി പീഡിപ്പിച്ചിട്ടില്ല
വരുമാനത്തിന്‍റെ ഉറവിടങ്ങളെക്കുറിച്ചും വസ്തുവകകള്‍ സംബന്ധിച്ച രേഖകളും പരിശോധിച്ചിരുന്നു. എന്നാല്‍ സിദ്ധാര്‍ഥയുടെ കത്തില്‍ ആരോപിക്കുന്നത് പോലെ ഒരിക്കലും ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ മാനസികമായി പീഡിപ്പിച്ചിട്ടില്ല. 2017 സെപ്റ്റംബര്‍ നടന്ന റെയ്ഡില്‍ 346.46 കോടിയുടെ വെളിപ്പെടുത്താത്ത സ്വന്ത് സിദ്ധാര്‍ഥയുടേതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ആധികാരികതയില്‍ സംശയമുണ്ട്
സിദ്ധാര്‍ഥ എഴുതിയത് എന്ന രീതിയില്‍ പ്രചരിക്കുന്ന കത്തിന്‍റെ ആധികാരികതയില്‍ സംശയമുണ്ടെന്ന് വകുപ്പ് അധികൃതര്‍ ആരോപിക്കുന്നു. വാര്‍ഷിക റിപ്പോര്‍ട്ടിലെ ഒപ്പും കത്തിലെ ഒപ്പും തമ്മില്‍ വ്യത്യാസം ഉണ്ടെന്നാണ് ആരോപണം. എന്നാല്‍ കത്ത് യാഥാര്‍ഥമാണെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. കടത്തില്‍ നിന്ന് കരകയറാന്‍ മൈന്‍ഡ് ട്രീ ഐടി കമ്പനിയിലുള്ള ഓഹറി 3269 കോടിക്ക് സിദ്ധാര്‍ഥ എല്‍$ടി ക്ക് വിറ്റിരുന്നു. എന്നാല്‍ ആദായ നികുതി വകുപ്പ് കേസ് ഉള്ളതിനാല്‍ പണം ലഭിച്ചില്ലെന്നാണ് സൂചന.
ഡികെ ശിവകുമാറും
സിദ്ധാര്‍ഥയുടേതായി പ്രചരിക്കുന്ന കത്തില്‍ സംശയം പ്രകടപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറും കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. 'ജുലൈ 27 എന്ന തിയ്യതിയിലുള്ള കത്താണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ജുലൈ 28 ന് എന്നെ വിളിച്ച അദ്ദേഹം നേരിട്ട് കാണാന്‍ പറ്റമോയെന്ന് ചോദിച്ചിരുന്നു. അദ്ദേഹത്തെപ്പോലെ ധീരനായ ഒരു വ്യക്തി ഇത്തരമൊരു കാര്യം ചെയ്യുമെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല' എന്നാണ് ശിവകുമാര്‍ പറഞ്ഞത്.
കത്തില്‍
കഴിഞ്ഞ 37 വര്‍ഷത്തെ ശക്തമായ പ്രതിബദ്ധതോടെയുള്ള കഠിനാധ്വാനത്തിന്‍റെ ഫലമായി നമ്മുടെ കമ്പനികളിലും അതിന്‍റെ അനുബന്ധ സ്ഥാപനങ്ങളിലുമായി 30000 തൊഴിലവസരങ്ങള്‍ നേരിട്ട് സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്ന ആമുഖത്തോടെയാണ് സിസിഡിയിലെ ജീവനക്കാര്‍ക്കായി സിദ്ധാര്‍ഥ എഴുതി എന്ന് പറയപ്പെടുന്ന കത്ത് ആരംഭിക്കുന്നത്. ഞാന്‍ ഓഹരിയുടമായായ ടെക്നോളജി കമ്പനിയിലും 20000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. എന്നിരുന്നാലും എന്‍റെ മികച്ച ശ്രമങ്ങള്‍ക്കിടയിലും ശരിയായ ലാഭകരമായ ബിസിനസ്സ് മോഡല്‍ സൃഷ്ടിക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു.
സമ്മര്‍ദ്ദം താങ്ങാനാവാതെ
എന്നാല്‍ കഴിയുന്ന സംഭാവനകളെല്ലാം നല്‍കി എന്ന് പറയാന്‍ തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നില്‍ വിശ്വാസം അര്‍പ്പിച്ച പലരേയും ഇറക്കിവിട്ടതില്‍ ഞാന്‍ ഖേദിക്കുന്നു. വളരെ ദീര്‍ഘമായ സമയം ഞാന്‍ പോരാടി. സ്വകാര്യ ഓഹരിപങ്കാളിയായ ഒരാളില്‍ നിന്നുള്ള സമ്മര്‍ദ്ദം താങ്ങാനാവാതെ അയാളില്‍ നിന്നുള്ള ഓഹരികള്‍ തിരികെ വാങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു സുഹൃത്തില്‍ നിന്ന് വലിയൊരു തുക കടമെടുത്താണ് ആറുമാസം മുമ്പ് ഈ ഇടപാട് ഭാഗികമായി പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നു.
ഉപദ്രവം
മറ്റ് ചില പണമിടപാടുകളും എന്നെ സമ്മര്‍ദ്ദത്തിലാക്കി. മൈന്‍ട്രീയുമായി ബന്ധപ്പെട്ട ഇടപാട് തടയുന്നതിനായി മുന്‍ ആദായനികുതി വകുപ്പ് ഡിജിയുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി. ഞങ്ങളുടെ ഷെയറുകൾ അറ്റാച്ചുചെയ്യുകയും തുടർന്ന് ഞങ്ങളുടെ കോഫി ഡേ ഷെയറുകളുടെ സ്ഥാനം ഏറ്റെടുക്കുകയും ചെയ്യുന്ന രൂപത്തിൽ മുമ്പത്തെ ഡിജിയുടെ ഭാഗത്ത് നിന്ന് ഉപദ്രവമുണ്ടായെന്നും അദ്ദേഹം ആരോപിക്കുന്നു.
അഭ്യർത്ഥന
നിങ്ങൾ ഓരോരുത്തരും ധീരമായി നിലകൊള്ളാനും പുതിയ മാനേജുമെന്‍റിന് കീഴില്‍ ഈ ബിസിനസുകൾ തുടരാനും ഞാൻ ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. എല്ലാ തെറ്റുകൾക്കും ഞാൻ മാത്രമാണ് ഉത്തരവാദി. ഓരോ സാമ്പത്തിക ഇടപാടുകളും എന്റെ ഉത്തരവാദിത്തമാണ്. എന്റെ എല്ലാ ഇടപാടുകളെക്കുറിച്ചും എന്റെ ടീമിനും ഓഡിറ്റർമാർക്കും സീനിയർ മാനേജ്‌മെന്റിനും പൂർണ്ണമായും അറിവില്ല. എന്റെ കുടുംബം ഉൾപ്പെടെയുള്ള എല്ലാവരിൽ നിന്നും ഈ വിവരങ്ങൾ മറച്ചുവെച്ചതിനാല്‍ നിയമത്തിന്‍റെ കണ്ണില്‍ ഞാന്‍ മാത്രമായിരിക്കും ഉത്തരവാദി എന്നും വ്യക്തമാക്കിയാണ് കത്ത് അവസാനിപ്പിക്കുന്നത്.