'ബിഗിലിന്' പിന്നാലെ 'മാസ്റ്റര്‍', വിജയിയെ വിടാതെ ആദായ നികുതി വകുപ്പ്, വീണ്ടും പരിശോധന
ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയിയെ വിടാതെ ആദായ നികുതി വകുപ്പ്.ചെന്നൈയിലെ പനയൂരിലെ വീട്ടിലാണ് ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തില്‍ വീണ്ടും റെയ്ഡ് നടക്കുന്നത്. നേരത്തെ വിജയ് നായകനായ ബിഗില്‍ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി ആദായ നികുതി അധികൃതര്‍ നടനെ ചോദ്യം ചെയ്തിരുന്നു. പുതിയ സിനിമയായ മാസ്റ്ററിന്റെ ലൊക്കേഷനില്‍ വെച്ച് നടനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
Recommended Video
എന്നാല്‍ അന്ന് നടത്തിയ പരിശോധനയില്‍ അനധികൃതമായ പണമോ രേഖകളോ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് പുതിയ നടപടി. മാസ്റ്റര്‍ സിനിമയുമായി ബന്ധപ്പെട്ടാണ് പുതിയ പരിശോധനയെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്
വീണ്ടും പരിശോധന
ചെന്നൈയില്‍ ഉള്ള വിജയിയുടെ വസതിക്ക് തൊട്ടടുത്തുള്ള ഓഫീസിലെ രേഖകള്‍ അധികൃതര്‍ പരിശോധിച്ച് വരികയാണെന്നാണ് വിവരം. മാസ്റ്റേഴ്സ് സിനിമയുടെ നിര്‍മ്മാതാവ് ലളിത് കുമാറിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ പിന്നാലെയാണ് വിജയിയുടെ വസതിക്ക് തൊട്ട് അടുത്തുള്ള ഓഫീസുകളിലും പരിശോധന നടത്തുന്നത്.
220 കോടി രൂപ
മാസ്റ്റേഴ്സിന്റെ പ്രി റിലീസുമായി ബന്ധപ്പെട്ട് 220 കോടി രൂപ ചിത്രം നേടിയിട്ടുണ്ടെന്നും ഇതില്‍ 50 കോടി രൂപ ലളിത് കുമാറിന് ലഭിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ലളിതിന്റെ വീട്ടില്‍ ചൊവ്വാഴ്ചയാണ് വകുപ്പ് അധികൃതര്‍ പരിശോധന നടത്തിയത്. അതേസമയം പരിശോധന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ആദായ നികുതി വകുപ്പ് പുറത്തുവിട്ടിട്ടില്ല.
കണ്ടെത്തിയില്ല
ലളിതിന്റെ ചെന്നൈയിലെ വസതിയില്‍ നിന്നോ ഓഫീസില്‍ നിന്നും അനധികൃത രേഖകള്‍ ഒന്നും പിടിച്ചെടുത്തിട്ടില്ലെന്നാണ് വിവരം. എന്നാല്‍ ഇതിന്റെ തുടര്‍ച്ചയായാണ് വിജയിയുടെ വീട്ടിലും പരിശോധന നടക്കുന്നത്. മാര്‍ച്ച് 15 ന് ചെന്നൈയിലെ ലീല പാലസില്‍ വെച്ച് മാസ്റ്റേഴ്സിന്റെ ഓഡിയോ ലോഞ്ച് നടക്കാനിരിക്കേയാണ് പുതിയ നടപടികള്‍.
അന്‍പുചെഴിയന്റെ വസതിയില്‍
നേരത്തേ തന്നെ വിജയിയുടെ ' മാസ്റ്റര്‍' വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ തവണ ആദായ നികുതി വകുപ്പ് മാസ്റ്റര്‍ ലൊക്കേഷനില്‍ വെച്ചായിരുന്നു നടനെ കസ്റ്റഡിയില്‍ എടുത്തിരുന്നത്. സിനിമാ ഫൈനാന്‍സിയറായ അന്‍പു ചെഴിയന്റെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു നടപടി. ബിഗില്‍ സിനിമയുടെ നിര്‍മാതാക്കളായ എജിഎസ് ഗ്രൂപ്പിന് പണം പലിശയ്ക്ക് കൊടുത്തത് അന്പുചെഴിയന് ആയിരുന്നു.
65 കോടി പിടിച്ചെടുത്തു
അന്‍പുചെഴിയന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 65 കോടി രൂപ പിടിച്ചെടുത്തിരുന്നു. നിര്‍മ്മാതാക്കളില്‍ നിന്ന് 77 കോടി രൂപയും പിടിച്ചെടുത്തിരുന്നു. എന്നാല്‍ തുടര്‍ച്ചയായി മൂന്ന് ദിവസം വിജയിയുടെ വീട്ടില്‍ അധികൃതര്‍ പരിശോധന നടത്തിയിരുന്നെങ്കിലും അനധികൃതമായി മറ്റൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
മാസ്റ്റര്‍ ലൊക്കേഷന്‍
അതേസമയം പരിശോധനയ്ക്ക് പിന്നാലെ ബിജെപി നടനെതിരായ നീക്കം ശക്തമാക്കിയിരുന്നു. മാസ്റ്റര്‍ ചിത്രീകരിക്കുന്ന നെയ്വേലി ലിഗ്നൈറ്റ് കോര്പ്പറേഷന് ഭൂമി ഷൂട്ടിങ്ങിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ ലൊക്കേഷന്‍ പുറത്ത് വലിയ പ്രതിഷേധമാണ് തീര്‍ത്തത്. ഒടുവില്‍ വിജയ് ഫാന്‍സ് പ്രതിരോധം തീര്‍ത്തതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
ബിജെപി രംഗത്ത്
തൊട്ട് പിന്നാലെ നിരോധിത മേഖലയില്‍ ഷൂട്ടിങ്ങ് നടത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി കൂടിയായ പൊന്‍ രാധാകൃഷ്ണന് രംഗത്തെത്തിയിരുന്നു. എന്നാല്‍ ബിജെപിക്കെതിരെ ഫെഫ്സി രംഗത്തെത്തി. തമിഴ്നാട്ടിലുള്ളവര്‍ക്ക് ലഭിക്കേണ്ട തൊഴിലാണ് ബിജെപി ഇല്ലാതാക്കുന്നതെന്നായിരുന്നു അന്ന് ഫെഫ്സി അധ്യക്ഷന്‍ ആര്‍കെ ശെല്‍വമണി ഇതിനെതിരെ തിരിച്ചടിച്ചത്.
മുഖ്യമന്ത്രിയാവാനല്ല, പാര്‍ട്ടിയെ നയിക്കാനാണ് താത്പര്യമെന്ന് രജനീകാന്ത്,65% പദവികള്‍ യുവാക്കള്‍ക്ക്
ദില്ലി കലാപം: പോപ്പുലർ ഫ്രണ്ട് ദില്ലി അധ്യക്ഷനടക്കം അറസ്റ്റിൽ! കലാപത്തിന് പ്രേരിപ്പിച്ചെന്ന് പോലീസ്!
കൊറോണ ഭീതി; ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി സൗദി അറേബ്യ