സംഭാവനയായി കള്ളപ്പണം; കോണ്‍ഗ്രസിന് കുരുക്ക്!! അഹമ്മദ് പട്ടേലിന് ആദായ നികുതി വകുപ്പ് സമന്‍സ്
ദില്ലി: കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സംഭാവനയായി 550 കോടി രൂപ കള്ളപ്പണം സ്വീകരിച്ചെന്ന് ആരോപിച്ച് മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് സമന്‍സ് അയച്ചു. നേരത്തേ സമന്‍സ് അയച്ചിരുന്നെങ്കിലും അന്ന് ആരോഗ്യപ്രശ്നങ്ങള്‍ ഉന്നയിച്ച് പട്ടേല്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് വീണ്ടും സമന്‍സ് അയച്ചിരിക്കുന്നത്. പാര്‍ട്ടി ട്രഷറര്‍ ആണ് പട്ടേല്‍.
ഹവാല ഇടപാടിലൂടെ ഹൈദരാബാദിലെ കമ്പനി 170 കോടി രൂപ കോൺഗ്രസിന് കൈമാറിയെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. വിശദാംശങ്ങളിലേക്ക്

പരിശോധന നടത്തി
തിരഞ്ഞെടുപ്പ് ഫണ്ട് ലഭിച്ചതുമായി ബന്ധപ്പെട്ട് 2019 ഏപ്രില്‍ 2 ന് മധ്യപ്രദേശില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ പാര്‍ട്ടി നേതാക്കളുമായി ബന്ധപ്പെട്ട 52 കേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. മാത്രമല്ല കഴിഞ്ഞ ഒക്ടോബറിലും ഫെബ്രുവരിയിലും ഹൈദരാബാദ്, വിജയവാഡ എന്നീ സ്ഥലങ്ങളിലും വകുപ്പ് പരിശോധന നടത്തിയിരുന്നു.

സമന്‍സ് അയച്ചു
ആറ് നേതാക്കളുമായി ബന്ധപ്പെട്ടുള്ള കേന്ദ്രങ്ങളിലാണ് വകുപ്പ് പരിശോധന നടത്തിയിരുന്നത്. 2020 ഫെബ്രുവരി 6 ന് ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ മേഘ എഞ്ചിനീയറിംഗ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡുമായി ബന്ധപ്പെട്ട 40 സ്ഥലങ്ങളിലും വകുപ്പ് പരിശോധന നടത്തിയിരുന്നു.

ഹാജരായില്ല
പിന്നാലെയാണ് ഫിബ്രവരി 11 ന് പട്ടേലിനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചത്. ഐടി നിയമത്തിലെ 131-ാം വകുപ്പ് പ്രകാരമാണ് ഫിബ്രവരി 11 ന് സമന്‍സ് അയച്ചത്. രണ്ട് തവണ സമന്‍സ് അയച്ചിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പട്ടേല്‍ ഹാജരായിരുന്നില്ല.

സാധാരണ സംഭവം
അതേസമയം പാര്‍ലമെന്‍ററി കാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കിലായതിനാലാണ് ഹാജരാകാതിരുന്നതെന്ന് അഹമ്മദ് പട്ടേല്‍ പറഞ്ഞു.രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പിന് മുന്‍പ് സംഭാവന ലഭിക്കുന്നത് സാധാരണ സംഭവമാണ്.പാര്‍ലമെന്‍റ് സമ്മേളനത്തിന് ശേഷം താന്‍ വകുപ്പിന് മുന്‍പില്‍ ഹാജരാകുമെന്നും പട്ടേല്‍ പറഞ്ഞു.

ധനമന്ത്രാലയത്തിന്‍റെ വിശദീകരണം
അതേസമയം ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയെങ്കിലും പലപ്പോഴും പാര്‍ട്ടിയുടെ പ്രധാന നേതാക്കളൊന്നും ഹാജരായിരുന്നില്ലെന്ന് ധനമന്ത്രാലയം പറയുന്നു. തുടര്‍ന്നാണ് പട്ടേലിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്ന് ധനമന്ത്രാലയം പറയുന്നു.

3000 കോടിയുടെ ഇടപാട്
3000 കോടിരൂപയുടെ ഇടപാടാണ് ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള കമ്പനിയിലൂടെ നടന്നതെന്നാണ് പരിശോധനയില്‍ ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തല്‍. ഇതില്‍ 170 കോടി രൂപ കോൺഗ്രസിന് കൈമാറിയെന്നും വകുപ്പിന്‍റെ പറയുന്നു.

നായിഡുവിന് 150 കോടി
150 കോടി രൂപ ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തിലുള്ള തെലുങ്ക ദേശം പാർട്ടിക്ക് ലഭിച്ചെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു. ബാക്കി പണം ആർക്കൊക്കെ കിട്ടിയെന്നത് സംബന്ധിച്ചും അന്വേഷണം നടക്കുന്നതായി ആദായ നികുതി അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

കോണ്‍ഗ്രസിന് കൈമാറി
ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് മധ്യപ്രദേശിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കോണ്‍ഗ്രസിന് പണം സംഭാവനയായി നല്‍കി. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്‍റെ വീട്ടില്‍ നിന്ന് 20 കോടിയോളം രൂപ എഐസിസി ആസ്ഥാനത്ത് എത്തിയിരുന്നതിനും തെളിവുകള്‍ ലഭിച്ചിരുന്നുവെന്നാണ് ആദ്യ നികുതി വകുപ്പ് പറയുന്നത്.

സിബിഐ അന്വേഷണം
കോണ്‍ഗ്രസിന് 400 കോടിയോളം അനധികൃതമായി ലഭിച്ചുവെന്നാണ് വകുപ്പ് ആരോപിക്കുന്നത്. ഇത് സംബന്ധിച്ച രേഖകള്‍ പിന്നീട് ആദായ വകുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമറായിരുന്നു. തുടര്‍ന്ന് കമ്മീഷന്‍ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നതായും ഇന്ത്യന്‍ എക്സപ് പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications