സാക്ഷിയുടെ 75കോടി ചെക്ക്, ധോണിക്കെതിരെ അന്വേഷണം
ദില്ലി: ബംഗ്ലാദേശില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യ ഒരു കളി പോലും തോല്‍ക്കാതെ സെമി ഫൈനലില്‍ എത്തിയെങ്കിലും ക്യാപ്റ്റന്‍ ധോണിക്ക് ആശ്വാസമില്ല. നാട്ടില്‍ ആദായ നികുതി വകുപ്പ് ധോണിക്കെതിരെ അന്വേഷണം തുടങ്ങിക്കഴിഞ്ഞതാണ് ഇന്ത്യന്‍ നായകനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. അമ്രപാലി ഗ്രൂപ്പ് നല്‍കിയ 75 കോടി രൂപയുടെ ചെക്കിനെക്കുറിച്ചാണ് ആദായ വകുപ്പ് അന്വേഷണം നടത്തുന്നത്.
2012 ലാണ് തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറായ ധോണിക്ക് അമ്രപാലി ഗ്രൂപ്പ് 75 കോടി രൂപയുടെ ചെക്ക് നല്‍കിയത്. അമ്രപാലി ഗ്രൂപ്പിൽ ധോണിയുടെ ഭാര്യ സാക്ഷി ധോണിക്ക് ഇരുപത്തഞ്ച് ശതമാനം ഓഹരിയുള്ളതായാണ് റിപ്പോർട്ട്. രണ്ട് വര്‍ഷം മുന്‍പ് നല്‍കിയ ഈ ചെക്ക് ഈ വര്‍ഷമാണ് പണമാക്കി മാറ്റിയിരിക്കുന്നത്. ഇന്‍കം ടാക്‌സിന്റെ റാഞ്ചി യൂണിറ്റാണ് ഇക്കാര്യം അന്വേഷിക്കുന്നത്. റാഞ്ചി സ്വദേശിയാണ് ധോണി.
2013 - 14 വര്‍ഷത്തില്‍ ധോണി 20 കോടി രൂപയാണ് ആദായ നികുതിയായി അടച്ചത്. ജാര്‍ഖണ്ഡ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ആദായനികുതി അടക്കുന്ന ആളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ധോണി. കഴിഞ്ഞ വര്‍ഷം 22 കോടി രൂപയായിരുന്നു ആദായ നികുതിയിനത്തില്‍ ധോണി അടച്ചത്. ക്രിക്കറ്റില്‍ നിന്നും പരസ്യങ്ങളില്‍ നിന്നുമാണ് ധോണിയുടെ വരുമാനത്തിന്റെ ഏറിയ പങ്കും.
ഐ പി എല്‍ ഒത്തുകളി വിവാദത്തില്‍ ധോണിയുടെ പേരും പരാമര്‍ശിക്കപ്പെട്ട സാഹചര്യത്തിലാണ് ആദായവകുപ്പ് ധോണിയെക്കുറിച്ച് അന്വേഷണം നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റനായ ധോണി ടീമുടമയായ ഗുരുനാഥ് മെയ്യപ്പന് അനുകൂലമായി മുദ്ഗല്‍ കമ്മീഷന് മൊഴി നല്‍കി എന്ന് ആരോപണമുണ്ട്.