നോട്ട് നിരോധനത്തിന് ശേഷമുള്ള ഏറ്റവും വലിയ കള്ളപ്പണ വേട്ട..! പിടിച്ചെടുത്തത് 200 കോടി.. !!
സഹകരണ സംഘത്തിന്റെ മറവിൽ വെളുപ്പിച്ചെടുത്തത് കോടികളെന്ന് കണ്ടെത്തൽ
ബെംഗളൂരു: നോട്ട് നിരോധനത്തിന് ശേഷം ബെംഗളൂരു കണ്ട ഏറ്റവും വലിയ കള്ളപ്പണ വേട്ടയില്‍ പിടിച്ചെടുത്തത് 200 കോടിരൂപയുടെ കള്ളപ്പണം. ബെംഗളൂരു നഗരത്തിലെ ഒരു സഹകരണ സംഘത്തില്‍ നടത്തിയ റെയ്ഡിലാണ് ആദായ നികുതി വകുപ്പ് 200 കോടിയുടെ കള്ളപ്പണ ഇടപാട് കണ്ടെത്തിയത്.
സഹകരണ സംഘത്തില്‍ നിയമം ലംഘിച്ച് നടത്തിവന്നിരുന്ന ചിട്ടി ഇടപാട് വഴിയാണ് കോടികളുടെ കള്ളപ്പണം വെളുപ്പിക്കുന്നത്. സഹകരണ സംഘം സിഇഒയുടെ കൂടി നേതൃത്വത്തിലാണ് ഇത് നടന്നതെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. മുപ്പതിനായിരത്തോളം അംഗങ്ങളുള്ള ഈ ചിട്ടി മല്ലേശ്വരം കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്.
ഈ അംഗങ്ങളില്‍ നിന്നായി ഇരുന്നൂറ് കോടിയുടെ പണം സംഘം ശേഖരിച്ചു. നോട്ട് നിരോധനത്തിന് മുന്‍പും ഇവര്‍ ഇത്തരത്തില്‍ പണമിടപാട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. നോട്ട് നിരോധിച്ച നവംബര്‍ 8ന് ശേഷം വന്‍ തോതില്‍ നിക്ഷേപവും ലോണ്‍ തിരിച്ചടവും ഈ സഹകരണ സംഘത്തില്‍ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവയൊക്കെയും കൃത്യമായ സോഴ്‌സ് ഇല്ലാത്തവയാണെന്നും ആദായ നികുതി വകുപ്പ് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.