30 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ അവസാനിച്ചു, വിജയിയുടെ വീട്ടിൽ നിന്നും ഐടി ഉദ്യോഗസ്ഥർ മടങ്ങി
ചെന്നൈ: നടൻ വിജയിയെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത് അവസാനിപ്പിച്ചു. 30 മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യൽ രാത്രി എട്ടരയോടെ അവസാനിപ്പിച്ചാണ് സംഘം മടങ്ങിയത്. സ്വത്ത് വിവരങ്ങളിൽ ക്രമക്കേടുണ്ടെന്ന് സംശയിക്കുന്ന ചില രേഖകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. ഈ രേഖകൾ വിലയിരുത്തിയ ശേഷമാകും തുടർനടപടികൾ. വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും മാധ്യമങ്ങളെ കാണാനില്ലെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം.
ഷഹീൻബാഗിലെ പ്രതിഷേധക്കാർക്ക് കെജ്രിവാൾ ബിരിയാണി വിളമ്പുന്നുവെന്ന പരാമർശം, യോഗിക്ക് നോട്ടീസ്
വിജയിയുടെ ഭാര്യ സംഗീതയേയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. ഇരുവരുടെയും സ്വത്തുക്കളും ഭൂമിയിടപാടും സംബന്ധിച്ചുള്ള രേഖകൾ പരിശോധിച്ചതായാണ് വിവരം. എട്ട് ഉദ്യോഗസ്ഥരാണ് വിജയിയെ 30 മണിക്കൂറോളം ചോദ്യം ചെയ്തത്.
അതേസമയം വിജയിയുടെ വീട്ടില്‍ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ബിഗിൽ സിനിമയുടെ നിര്‍മാതാക്കളിലൊരാളായ അന്‍പു ചെഴിയനെതിരെ നിര്‍ണായക വിവരങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാളുടെ ചെന്നൈയിലെയും മധുരെയിലും വീട്ടില്‍ നിന്ന് 77 കോടി രൂപയാണ് ഐടി വിഭാഗം പിടിച്ചെടുത്തത്. 38 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്.
അതേസമയം അന്‍പു ചെഴിയന്റെ എജിഎസ് ഗ്രൂപ്പ് ഓഫ് എന്റര്‍ടെയിന്‍മെന്റിന്റെയും എജിഎസ് ഗ്രൂപ്പിന്റെ മറ്റ് ഓഫീസുകളിലും നടത്തിയ റെയ്ഡിലൂടെ 300 കോടിയിലധികം രൂപയുടെ അനധികൃത രേഖകളും ചെക്കുകളും പ്രോമിസറി നോട്ടുകളും സ്വത്ത് രേഖകളും കണ്ടെത്തിയെന്ന് ആദായ നികുതി വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആരാധകരുടെ പ്രതിഷേധം കണക്കിലെടുത്ത് ചെന്നൈയിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.