രാജസ്ഥാനില്‍ ബിജെപി 40 സീറ്റില്‍ ഒതുങ്ങും.... മുന്‍ എംഎല്‍എ പാര്‍ട്ടിയുമായി പോരിന് ഒരുങ്ങുന്നു!!
ജയ്പൂര്‍: രാജസ്ഥാനില്‍ ബിജെപിയെ കാത്തിരിക്കുന്നത് വന്‍ തകര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിലേക്ക് വന്‍ കുത്തൊഴുക്കാണ് പ്രമുഖ പാര്‍ട്ടികളില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. പക്ഷേ അതിലും വലിയ പ്രതിസന്ധിയാണ് പാര്‍ട്ടിയെ കാത്തിരിക്കുന്നത്. ബിജെപിയുടെ ഭാഗമായിരുന്ന മുന്‍ എംഎല്‍എ ഹനുമാന്‍ ബേനിവാള്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുകയാണ്. ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്നാണ് ബേനിവാളിന്റെ പ്രതിജ്ഞ. അതേസമയം ബേനിവാളിന്റെ ഇനിയുള്ള നീക്കങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ബിജെപി.
വസുന്ധര രാജെ ബേനിവാളുമായി ഒന്ന് സംസാരിക്കാന്‍ പോലും തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയുടെ പിടിവാശി കാരണമായിരിക്കും ബിജെപി രാജസ്ഥാനില്‍ തോല്‍ക്കാന്‍ പോകുന്നതെന്നാണ് ദേശീയ നേതൃത്വത്തിന് നേതാക്കള്‍ നല്‍കിയിരിക്കുന്ന മറുപടി. ഇടഞ്ഞ് നില്‍ക്കുന്നവരെ അനുനയിപ്പിക്കാനുള്ള അമിത് ഷായുടെ തന്ത്രങ്ങളും ഇവിടെ ഫലിച്ചിട്ടില്ല. ഇതിനിടയില്‍ കോണ്‍ഗ്രസ് സുപ്രധാന നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. അത് ഫലം കാണുമെന്നാണ് സൂചന.
ബിജെപിക്ക് തലവേദന
സംസ്ഥാനത്ത് ഏറ്റവും സ്വാധീനമുള്ള നേതാവാണ് ഹനുമാന്‍ ബേനിവാള്‍. അദ്ദേഹം പാര്‍ട്ടി ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ ചോരുന്നത് ബിജെപിയുടെ വോട്ടുബാങ്കാണ്. സംസ്ഥാനത്തെ വലിയ ജനവിഭാഗമായ ജാട്ടുകളുടെ നേതാവാണ് ബേനിവാള്‍. അടുത്ത രണ്ടാഴ്ച്ചക്കുള്ളില്‍ ബേനിവാള്‍ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ഇവര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്.
മൂന്നാം മുന്നണിയിലേക്ക്
ബിജെപി ഇതര കോണ്‍ഗ്രസ് ഇതര മൂന്നാം മുന്നണിയുടെ ഭാഗമാകും തന്റെ പാര്‍ട്ടിയെന്നാണ് ബേനിവാള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ അത് കോണ്‍ഗ്രസിന് തിരിച്ചടിയാകും. പക്ഷേ തിരഞ്ഞെടുപ്പിന് ശേഷം ഇവര്‍ കോണ്‍ഗ്രസിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് പാര്‍ട്ടി രൂപീകരണത്തെ പരമാവധി കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. ജയ്പൂരില്‍ അടുത്ത രണ്ട് ദിവസത്തിനകം വന്‍ റാലി സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ബേനിവാള്‍.
ജാട്ട് വോട്ടുകള്‍ ബിജെപിക്ക് നഷ്ടമാകും
ബേനിവാള്‍ പാര്‍ട്ടി പ്രഖ്യാപിച്ചാല്‍ ജാട്ട് വോട്ടുകള്‍ മുഴുവന്‍ ബിജെപിക്ക് നഷ്ടമാകും. കിന്‍സ്വറിലെ ബിജെപി എംഎല്‍എയായിരുന്നു അദ്ദേഹം. വസുന്ധര രാജെയുമായുള്ള അഭിപ്രായ വ്യത്യാസം കാരണമാണ് അദ്ദേഹവും പാര്‍ട്ടി വിട്ടത്. മുമ്പ് വിദ്യാര്‍ത്ഥി നേതാവായതിനാല്‍ സംസ്ഥാനത്തെ യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനവും ബേനിവാളിനുണ്ട്. ഇത് മനസ്സിലായിട്ടും ബേനിവാളിനെ പാര്‍ട്ടിക്കൊപ്പം നിര്‍ത്താന്‍ വസുന്ധര രാജെ ശ്രമിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
ബിജെപി തകര്‍ന്നടിയും
രാജസ്ഥാനില്‍ ബിജെപി തകര്‍ന്നടിയുമെന്നാണ് പ്രാദേശിക സര്‍വേകളെല്ലാം സൂചിപ്പിക്കുന്നത്. 40 സീറ്റില്‍ താഴെ മാത്രമേ ബിജെപിക്ക് ലഭിക്കൂ. അതേസമയം കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്ന് വിലയിരുത്തലുണ്ട്. സമീപകാലത്ത് ബിജെപി നേരിട്ടാത്തത്ര വലിയ തോല്‍വിയാണ് ഇവിടെ കാത്തിരിക്കുന്നതെന്നാണ് പ്രവചനം. എല്ലാ മതവിഭാഗങ്ങളെയും പിന്നോക്ക വിഭാഗങ്ങളെയും വസുന്ധര രാജെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതാണ് തോല്‍വിക്ക് പ്രധാന കാരണമെന്നും വിലയിരുത്തലുണ്ട്.
നിലവിലെ സീറ്റ് നില
2013ലെ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ മോദി തരംഗം ആഞ്ഞടിക്കുകയായിരുന്നു. മൊത്തം 200 സീറ്റാണ് ഇവിടെ ഉള്ളത്. അതില്‍ 160 സീറ്റുകള്‍ ബിജെപി സ്വന്തമാക്കിയിരുന്നു. മൃഗീയ ഭൂരിപക്ഷമായിരുന്നു ഇത്. കോണ്‍ഗ്രസിന് വെറും 25 സീറ്റുകളാണ ്‌ലഭിച്ചത്. എന്‍സിപിക്ക് ഒന്നും ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് രണ്ടും സീറ്റുകള്‍ ലഭിച്ചു. പക്ഷേ ഇത്തവണ കോണ്‍ഗ്രസിന് 140 സീറ്റുകളിലധികം ലഭിക്കുമെന്നാണ് പ്രവചനം. ഇത് കൂടാന്‍ മാത്രമേ സാധ്യത ഉള്ളൂ.
പ്രധാന പ്രശ്‌നങ്ങള്‍ എന്തൊക്കെ
രാജസ്ഥാനിലെ പാര്‍ട്ടികളെല്ലാം ഒറ്റക്കെട്ടായി വസുന്ധര രാജെയെ പുറത്താക്കാനുള്ള തീരുമാനത്തിലാണ്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാനത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയപ്പോള്‍ വസുന്ധര രാജെയ്ക്ക് ആരും വോട്ടുചെയ്യില്ലെന്നാണ് അറിയിച്ചത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ, കേന്ദ്ര സര്‍ക്കാരിന്റെ മറ്റ് പദ്ധതികള്‍ എന്നിവ രാജസ്ഥാനെ പിന്നോട്ട് നയിച്ചെന്നാണ് ബിജെപി അണികള്‍ പറയുന്നത്. ഇതിനെ തുടര്‍ന്നാണ് വസുന്ധര രാജെയെ ബിജെപിയുടെ റാലികളില്‍ നിന്ന് ഒഴിവാക്കിയത്.
സച്ചിന്‍ പൈലറ്റിന് പിന്തുണയേറുന്നു
കോണ്‍ഗ്രസിന്റെ സച്ചിന്‍ പൈലറ്റിന് പിന്തുണയേറുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ബേനിവാള്‍ പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നിലും ഇനി അവര്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുന്നതിലേക്കും സച്ചിന്‍ പൈലറ്റിന്റെ ഇടപെടല്‍ ഗുണം ചെയ്യുമെന്നാണ് സൂചന. ബേനിവാളുമായി നല്ല ബന്ധമാണ് സച്ചിന് ഉള്ളത്. അതിന് പുറമേ രാജിവെച്ച മാനവേന്ദ്ര സിംഗും കോണ്‍ഗ്രസിലേക്ക് വരുമെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ നേതാക്കള്‍ വരുന്നതോടെ കോണ്‍ഗ്രസ് ശക്തിപ്പെടും. എല്ലാവരും വസുന്ധര രാജെയോട് പ്രശ്‌നമാണ് പ്രധാനമായും ഉയര്‍ത്തിക്കാണിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്ല
രാജസ്ഥാനില്‍ മത്സരരംഗത്ത് ഉണ്ടാവില്ലെന്ന് പ്രഖ്യാപിച്ചവരൊക്കെ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുമെന്നാണ് സൂചന. പലരും രാഹുല്‍ ഗാന്ധിയോട് മത്സരിക്കാന്‍ ടിക്കറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ ആല്‍വാറിലും അജ്‌മേറിലും പാര്‍ട്ടി ഉപതിരഞ്ഞെടുപ്പുകളില്‍ ജയിച്ചതാണ് കോണ്‍ഗ്രസ് ശക്തിപ്പെടാന്‍ കാരണമായത്. അതാണ് പലരും സീറ്റുകള്‍ ചോദിച്ച് വരാനുള്ള കാരണവും. അതോടൊപ്പം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതും കോണ്‍ഗ്രസിന് ഗുണം ചെയ്തിട്ടുണ്ട്.
കറുപ്പുടുത്ത് നെറ്റിയില്‍ കുറിതൊട്ട് മാലയിട്ട് നടി രഹ്ന ഫാത്തിമ.. ഫേസ്ബുക്കിൽ തെറിയഭിഷേകം
ദീപക് മിശ്രയ്ക്ക് വിടവാങ്ങലൊരുക്കി സുപ്രീം കോടതി.... വാനോളം പുകഴ്ത്തി രഞ്ജന്‍ ഗൊഗോയ്!!