മധ്യപ്രദേശിൽ ബിജെപി വെള്ളം കുടിക്കും! കാത്തിരിക്കുന്നത് പുത്തൻ വെല്ലുവിളി, വിമതർ പണി പറ്റിക്കും!
ഭോപ്പാല്‍: 24 സീറ്റുകളിലേക്കുളള ഉപതിരഞ്ഞെടുപ്പ് ജയിച്ച് സര്‍ക്കാരിന്റെ സ്ഥിരത ഉറപ്പാക്കുക എന്നതാണ് മധ്യപ്രദേശില്‍ ബിജെപിയുടെ ലക്ഷ്യം. അതേസമയം അട്ടിമറിക്കപ്പെട്ട സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കാനാകുമോ എന്നുളള പ്രതീക്ഷയാണ് കോണ്‍ഗ്രസിന് ഈ ഉപതിരഞ്ഞെടുപ്പ്.
തിരഞ്ഞെടുപ്പിന് മുന്‍പ് മന്ത്രിസഭാ വികസനം പൂര്‍ത്തിയാക്കി സിന്ധ്യ അനുകൂലികളെ സന്തോഷിപ്പിക്കാനുളള നീക്കത്തിലാണ് ശിവരാജ് സിംഗ് ചൗഹാന്‍. ഉപതിരഞ്ഞെടുപ്പില്‍ വിജയം ബിജെപിക്ക് എളുപ്പമല്ല. ഒരു വലിയ കടമ്പ ബിജെപിയെ കാത്തിരിക്കുന്നുണ്ട്.
തയ്യാറെടുപ്പ് തകൃതി
24 സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായ പദ്ധതികളാണ് മെനയുന്നത്. മുന്‍മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസിന്റെ തയ്യാറെടുപ്പ്. 24 സീറ്റുകളില്‍ 16 എണ്ണവും ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് സ്വാധീനമുളള ഗ്വാളിയോര്‍- ചമ്പല്‍ മേഖലയിലാണ് എന്നത് ഇരുപാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ്.
മന്ത്രിസഭാ വികസനം
ഈ മണ്ഡലങ്ങളിലെ ജനം ആര്‍ക്കൊപ്പം നില്‍ക്കും എന്നത് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രധാനമാണ്. തിരഞ്ഞെടുപ്പിന് മുന്‍പ് മന്ത്രിസഭാ വികസനം നടത്തി പാര്‍ട്ടിക്കുളളിലെ അതൃപ്ത സ്വരങ്ങള്‍ ഇല്ലാതാക്കാനാണ് ശിവരാജ് സിംഗ് ചൗഹാന്‍ ശ്രമിക്കുന്നത്. രണ്ടാം ഘട്ട മന്ത്രിസഭാ വികസനത്തില്‍ 22 മുതല്‍ 25 വരെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കും.
ഇനി 10 പേര്‍ക്ക് കൂടി ഇടം
കോണ്‍ഗ്രസില്‍ നിന്നും സിന്ധ്യക്കൊപ്പം എത്തിയ 22 പേരില്‍ 2 പേര്‍ നിലവില്‍ ചൗഹാന്‍ സര്‍ക്കാരില്‍ മന്ത്രിമാരാണ്. ഇനി 10 പേര്‍ക്ക് കൂടി മന്ത്രിസഭയില്‍ ചൗഹാന്‍ ഇടം നല്‍കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 22 പേര്‍ക്കും നേരത്തെ ബിജെപി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു എന്നാണ് സൂചന. മന്ത്രിസ്ഥാനം ലഭിക്കാത്തവര്‍ എത്തരത്തില്‍ പ്രതികരിക്കുമെന്നതും ബിജെപിക്ക് നിര്‍ണായകമാണ്.
ചൗഹാന് വലിയ വെല്ലുവിളി
മന്ത്രിസ്ഥാനത്തിന് വേണ്ടി ബിജെപി നേതാക്കള്‍ക്കിടയില്‍ അടിപിടിയുണ്ട്. പാര്‍ട്ടിക്കുളളിലെ അതൃപ്തരെ തണുപ്പിക്കുക എന്നത് ചൗഹാന് വലിയ വെല്ലുവിളിയാകും. മാത്രമല്ല സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ഇതേ പ്രശ്‌നമുണ്ട്. 22 സീറ്റുകളില്‍ കോണ്‍ഗ്രസില്‍ നിന്നെത്തിയ മുന്‍ എംഎല്‍എമാരെ തന്നെ അവരവരുടെ സീറ്റുകളില്‍ മത്സരിപ്പിക്കാനാണ് നിലവില്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്.
സ്വതന്ത്രരായി മത്സരിക്കാന്‍ ഇറങ്ങിയാൽ
എന്നാല്‍ തങ്ങളുടെ സീറ്റുകളില്‍ മത്സരിക്കാന്‍ തങ്ങളെ തന്നെ അനുവദിക്കണം എന്ന് ഇതിനകം തന്നെ ചില ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ട് കഴിഞ്ഞു. കാരണം കോണ്‍ഗ്രസില്‍ നിന്നെത്തിയവര്‍ തങ്ങളുടെ സ്ഥാനത്ത് മത്സരിക്കുമ്പോള്‍ പാര്‍ട്ടിയില്‍ തങ്ങളുടെ സ്ഥാനം എന്താകും എന്ന് നേതാക്കള്‍ ഭയക്കുന്നു. ഇവര്‍ വിമതരമായി സ്വതന്ത്രരായി മത്സരിക്കാന്‍ ഇറങ്ങിയാലും ബിജെപി വെള്ളം കുടിക്കും.
കയ്‌പ്പേറിയ അനുഭവം
2018ലെ തിരഞ്ഞെടുപ്പില്‍ അത്തരമൊരു കയ്‌പ്പേറിയ അനുഭവം ബിജെപിക്ക് മുന്നിലുണ്ട്. അന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭട്‌നാവര്‍ സീറ്റില്‍ മുന്‍ എംഎല്‍എ ഭന്‍വര്‍ സിംഗിനെ ആണ് കോണ്‍ഗ്രസ് മത്സരിപ്പിച്ചത്. ഈ സീറ്റില്‍ ടിക്കറ്റ് പ്രതീക്ഷിച്ചിരുന്ന ബിജെപി നേതാവ് രാജേഷ് അഗര്‍വാള്‍ ഇതോടെ പാര്‍ട്ടിയോട് ഉടക്കി വിമതനായി അതേ സീറ്റില്‍ മത്സരത്തിനിറങ്ങി.
പാര്‍ട്ടികള്‍ക്ക് അനുഗ്രഹമായും
മുപ്പതിനായിരത്തിലധികം വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്ത് എത്താനേ അഗര്‍വാളിന് സാധിച്ചുളളൂ. അതേസമയം അഗര്‍വാള്‍ വോട്ട് പിടിച്ചതോടെ ബിജെപി സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന്റെ രാജ്വര്‍ധന്‍ സിംഗിനോട് തോറ്റു. 40,000ത്തിലധികം വോട്ടുകള്‍ക്കായിരുന്നു തോല്‍വി. ചില ഘട്ടങ്ങളില്‍ വിമത സ്ഥാനാര്‍ത്ഥികള്‍ അതത് പാര്‍ട്ടികള്‍ക്ക് അനുഗ്രഹമായും മാറാറുണ്ട്.
വിമതനായി മത്സരത്തിന്
ടിക്കറ്റ് നിഷേധിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് ഓം സിംഗ് ഭാട്ടി വിമതനായി മത്സരത്തിന് ഇറങ്ങിയിരുന്നു. എന്നിട്ടും കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ ഹര്‍ദീപ് സിംഗ് ദംഗ് വിജയിച്ചു. വിമതന്‍ പിടിച്ചത് പതിനായിരത്തിലധികം വോട്ടുകള്‍ ആയിരുന്നു. ദംഗ് വിജയിച്ചതാകട്ടെ 300ലധികം വോട്ടുകള്‍ക്ക് മാത്രം. പാട്ടീദാര്‍ വോട്ടുകള്‍ കോണ്‍ഗ്രസ് വിമതനും ബിജെപിക്കും ഇടയില്‍ ഭാഗിക്കപ്പെട്ടതാണ് ദംഗിന് തുണയായത്.