ജി 7 ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കും; ട്രംപിന്റെ ക്ഷണം സ്വീകരിച്ച് നരേന്ദ്ര മോദി!!
ദില്ലി; വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 ഉച്ചക്കോടിയിൽ ഇന്ത്യയും പങ്കെടുക്കും. ഉച്ചകോടിയിൽ പങ്കെടുക്കാൻ അമേരിക്ക ഇന്ത്യയെ ക്ഷണിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കഴിഞ്ഞ ദിവസം ട്രംപ് ഫോണിലൂടെയാണ് ക്ഷണിച്ചത്. ട്രംപിന്റെ ക്ഷണം ഇന്ത്യ സ്വീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, റഷ്യ എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തി ഉച്ചകോടിയിലെ ക്ഷണിതാക്കളുടെ പട്ടിക വിപുലീകരിക്കാനുള്ള താതാപര്യം നേരത്തേ ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. നിലവിലെ ജി 7 കൂട്ടായ്മ കാലഹരണപ്പെട്ട രാജ്യങ്ങളടെ കൂട്ടായ്മയാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രംപ് കഴിഞ്ഞ ദിവസം ബന്ധപ്പെട്ടത്.

ട്രംപിന്റെ സർഗാത്മകവും ദീർഘവീക്ഷണത്തോടെയുമുള്ള സമീപനത്തെ അഭിനന്ദിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഉച്ചകോടിയുടെ വിജയം ഉറപ്പാക്കാൻ അമേരിക്കയുമായും മറ്റ് രാജ്യങ്ങളുമായും ചേർന്ന് പ്രവർത്തിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും പിഎംഒ ഓഫീസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
യുഎസ്, ഇറ്റലി, ജപ്പാൻ, കാനഡ, ഫ്രാൻസ്, ജർമനി, യുകെ , യൂറോപ്യൻ യൂണിയൻ എന്നിവരാണ് ജി7 കൂട്ടായ്മയിൽ ഉള്ളത്. ഇത്തവണ ഉച്ചകോടി അമേരിക്കയിലാണ് നടക്കുക. നേരത്തേ ജൂണിലായിരുന്നു ഉച്ചകോടി നടത്താൻ തിരുമാനിച്ചത്. എന്നാൽ ഇത് സപ്തംബറിലേക്ക് മാറ്റിവെച്ചതായി ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം ട്രംപ് പ്രധാനമന്ത്രിയുമായി നിരവധി വിഷയങ്ങളിൽ ചർച്ച നടത്തി. ഇന്ത്യ-ചൈന അതിർത്തി തർക്കവും യു.എസ് സർക്കാറിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളും, കോവിഡ് പ്രതിസന്ധിയുമാണ് ചർച്ച ചെയ്തത്. ആഭ്യന്തര സംഘര്‍ഷമുള്‍പ്പെടെ അമേരിക്കയിലെ സ്ഥിതിഗതികളില്‍ പ്രധാനമന്ത്രി ആശങ്ക അറിയിച്ചിരുന്നു. സ്ഥിതിഗതികൾ പെട്ടെന്ന് സാധാനരണ നിലയിലാകട്ടെ എന്നും മോദി ആശംസിച്ചു.ട്രംപുമായി ചർച്ച നടത്തിയ കാര്യം നരേന്ദ്രമോദി തന്നെയാണ് ട്വിറ്ററീലൂടെ അറിയിച്ചു.












Click it and Unblock the Notifications