ഇമ്രാൻ ഖാൻ സ്വന്തം പദവി പോലും മറക്കുന്നു; '' കശ്മീർ ജിഹാദ്'' പരാമർശത്തിൽ മറുപടിയുമായി ഇന്ത്യ
ദില്ലി: കശ്മീരിൽ ജിഹാദിന് ആഹ്വാനം ചെയ്ത പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇമ്രാൻ ഖാന്റെ പ്രസ്താവന സാധാരണ നിലയിലുള്ളതല്ലെന്നും അദ്ദേഹം വഹിക്കുന്ന പദവിക്ക് ചേർന്നതല്ലെന്നും ഇന്ത്യ തിരിച്ചടിച്ചു. യുഎസിൽ ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ പങ്കെടുത്ത് മടങ്ങിയതിന് പിന്നാലെയായിരുന്നു ഇമ്രാൻ ഖാന്റെ വിവാദ പ്രസ്താവന.
ഗാന്ധിവധം പുനഃസൃഷ്ടിച്ചവരൊക്കെ എംപിമാർ, അനീതിക്കെതിരെ ശബ്ദമുയർത്തിയവർ രാജ്യദ്രോഹികളെന്ന് അടൂർ!
കശ്മീരി ജനതയ്ക്കൊപ്പം ആരെങ്കിലും നിൽക്കുന്നുണ്ടെങ്കിൽ അത് ജിഹാദാണെന്നും. ലോകം ഒപ്പം നിന്നില്ലെങ്കിലും പാകിസ്താൻ കശ്മീരികളെ പിന്തുണയ്ക്കുമെന്നുമായിരുന്നു ഇമ്രാൻ ഖാന്റെ പ്രസ്താവന. ഇത് ജിഹാദാണ്, നമ്മൾ ഇത് ചെയ്യും, കാരണം അള്ളാഹു നമ്മളോടെന്നും സന്തുഷ്ടനായിരിക്കണമെന്നുമാണ് അമേരിക്കയിൽ നിന്നും മടങ്ങിയെത്തിയ ഇമ്രാൻ ഖാൻ മാധ്യമങ്ങളോട് പറഞ്ഞത്.
ഒരു അയൽരാജ്യം പെരുമാറേണ്ടതുപോലയല്ല ഒരിക്കലും പാകിസ്താന്റെ രീതികൾ. ജിഹാദിനായുള്ള ഈ ആഹ്വാനം ഗൗരവമായി വേണം കാണാനെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പ്രതികരിച്ചു. നിരുത്തരവാദപരവും പ്രകോപനം സൃഷ്ടിക്കുന്നതുമാണ് പാക് പ്രധാനമന്ത്രിയുടെ വാക്കുകളെന്നും രവീഷ് കുമാർ കുറ്റപ്പെടുത്തി. രാജ്യാന്തര ബന്ധങ്ങൾ എങ്ങനെ നിലനിർത്തണമെന്ന് അദ്ദേഹത്തിന് അറിയില്ലെന്നാണ് താൻ കരുതുന്നതെന്നും രവീഷ് കുമാർ കൂട്ടിച്ചേർത്തു.
കശ്മീർ പ്രശ്നം ഇമ്രാൻ ഖാൻ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലും ഉന്നയിച്ചിരുന്നു. രണ്ട് ആണവ ശക്തികൾ തമ്മിലുള്ള പ്രശ്നം സംഘർഷത്തിൽ കലാശിച്ചാൽ അത് അതിരുകൾക്കപ്പുറം വളരുന്ന പ്രശനമായി മാറുമെന്നും ഇമ്രാൻ ഖാൻ സൂചിപ്പിച്ചു. എന്നാൽ കശ്മീർ വിഷയത്തിൽ ലോക രാജ്യങ്ങളുടെ പിന്തുണ ഉറപ്പിക്കാൻ പാകിസ്താന് സാധിച്ചിട്ടില്ല. ലോകം ഒപ്പം നിന്നില്ലെങ്കിലും കശ്മീരിനൊപ്പം പാകിസ്തനുണ്ടാകും. പാകിസ്താൻ ഒപ്പം നിന്നാൽ കശ്മീർ ജനത ജയിക്കുമെന്നായിരുന്നു ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തിന് ശേഷം ഇമ്രാൻ ഖാന്റെ പ്രതികരണം.