11 മണിക്കൂറോളം നീണ്ട സൈനിക തല ചർച്ച, അതിർത്തിയിൽ സേനാ പിന്മാറ്റത്തിന് ഇന്ത്യ-ചൈന ധാരണ
ദില്ലി: അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനിക പിന്മാറ്റത്തിന് ധാരണയെന്ന് റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളിലേയും സൈനിക കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് പിന്മാറ്റത്തിന് തീരുമാനിച്ചത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലകളില്‍ നിന്ന് ഇരുകൂട്ടരും സ്വന്തം സൈന്യങ്ങളെ പിന്‍വലിക്കും.
ഗല്‍വാനില്‍ നടന്ന ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ അടക്കം കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പ്രശ്‌നപരിഹാരത്തിനുളള ചര്‍ച്ച നടന്നത്. സൗഹാര്‍ദ്ദപരവും ക്രിയാത്മകവുമായ ചര്‍ച്ചയാണ് നടന്നത് എന്ന് ആര്‍മി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. സൈനിക പിന്‍മാറ്റത്തിന്റെ നടപടി ക്രമങ്ങള്‍ ചര്‍ച്ചയില്‍ തീരുമാനിച്ചിട്ടുണ്ട്. ചൈനീസ് പ്രദേശത്ത് വെച്ചാണ് കമാന്‍ഡര്‍തല ചര്‍ച്ച നടന്നത്. പതിനൊന്ന് മണിക്കൂറോളമാണ് ചര്‍ച്ച നീണ്ടത്.
Recommended Video

ഇന്നലെ രാവിലെ 11.30തോട് കൂടി തുടങ്ങിയ ചര്‍ച്ച അവസാനിച്ചത് രാത്രി 10 മണിക്ക് ശേഷമാണ്. സമാധാന ചര്‍ച്ചകള്‍ക്ക് മുന്‍പ് തന്നെ പ്രശ്‌ന മേഖലയായ ഗല്‍വാനിലെ ഒരു പ്രധാന പോസ്റ്റില്‍ നിന്ന് ചൈന പിന്മാറ്റം തുടങ്ങിയിരുന്നു. അതിന് ശേഷം മാത്രമാണ് ഇന്ത്യ ചര്‍ച്ചയില്‍ പങ്കെടുത്തത്. സേനാപിന്മാറ്റത്തിന് എന്ത് സമവായത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലെത്തിയിരിക്കുന്നത് എന്നത് വ്യക്തമല്ല.
ചൈനീസ് വിദേശകാര്യ മന്ത്രാലയം ഈ ചര്‍ച്ച സംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടുണ്ട്. അതിര്‍ത്തിയില്‍ സ്ഥിതി ശാന്തമാക്കാനുളള തീരുമാനം ഇരുരാജ്യങ്ങളും എടുത്തിരിക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ മാസം 6ാം തിയ്യതി അതിര്‍ത്തിയിലെ സൈനിക പിന്മാറ്റത്തിന് ഇന്ത്യയും ചൈനയും ധാരണയില്‍ എത്തിയിരുന്നു. എന്നാലിത് ചൈന ലംഘിക്കുകയായിരുന്നു. ജൂൺ 15ന് ഗൽവാനിൽ വെച്ചുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. ചൈനയുടെ ഭാഗത്ത് 40തോളം സൈനികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ വന്നത്. അതേസമയം 40 ചൈനീസ് സൈനികര്‍ ഇന്ത്യയുമായുളള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ചൈന തളളിക്കളഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications