ബിജെപി 180 സീറ്റ് തികയ്ക്കില്ലെന്ന് രാഹുല്‍, വിതുമ്പലോടെ സുനിത: മഹാകാഹളമായി മാഹാറാലി
ഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ സഖ്യത്തിന്റെ ശക്തിപ്രകടനമായി ഡല്‍ഹി രാംലീല മൈതാനത്തെ മഹാറാലി. ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍, ഝാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറന്‍ എന്നിവരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ലോകതന്ത്ര ബച്ചാവോ (സേവ് ഡെമോക്രസി) റാലിയിലേക്ക് പതിനായിരക്കണക്കിന് പ്രവർത്തകരാണ് ഒഴുകിയെത്തിയത്.
നേരത്തെ പാട്ന, മുംബൈ എന്നിവിടങ്ങളില്‍ പ്രതിപക്ഷ സഖ്യത്തിന്റെ റാലി നടന്നിരുന്നെങ്കിലും എല്ലാ പ്രതിപക്ഷ പാർട്ടികളുടേയും പ്രമുഖ നേതാക്കള്‍ പങ്കെടുത്ത റാലിയായിരുന്നു രാംലീല മൈതാനിയിലേത്. അടുത്തകാലത്തായി പൊതുപരിപാടികളില്‍ അധികം പങ്കെടുക്കാറില്ലാത്ത പാർട്ടി മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, നിലവിലെ അധ്യക്ഷന്‍ മല്ലികാർജ്ജുന്‍ ഖാർഖെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാല്‍ തുടങ്ങിയ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം തന്നെ രാംലീല മൈതനത്ത് എത്തി.

28 പാർട്ടികള്‍
പഞ്ചാബ് മുഖ്യമന്ത്രി ഭവന്ത് മാന്‍, ഝാർഖണ്ഡ് മുഖ്യമന്ത്രി ചംബൈ സോറന്‍ എന്നീ മുഖ്യമന്ത്രിമാർക്ക് പുറമെ സീതാറാം യെച്ചൂരി (സിപിഎം), ഡി രാജ (സിപിഐ), തേജസ്വി യാദവ് (ആർജെഡി), അഖിലേഷ് യാദവ് (എസ്പി), ഡെറിക് ഒബ്രൈയിന്‍ (ടിഎംസി), മെഹബൂബ മുഫ്തി (പിഡിപി) ഫാറൂഖ് അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്), ശരത് പവാർ (എന്‍സിപി), ഉദ്ധവ് താക്കറെ (ശിവസേന യുടിബി), തിരുച്ചി ശിവ (ഡിഎംകെ), ദീപാങ്കർ ഭട്ടാചാര്യ (സിപിഐ-എംഎല്‍) തുടങ്ങിയ 28 പ്രതിപക്ഷ കക്ഷി നേതാക്കള്‍ പരിപാടിയില്‍ സംസാരിച്ചു.
അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാള്‍, ഹേമന്ത് സോറന്റെ ഭാര്യ കല്‍പന സോറന്‍ എന്നിവരും റാലിയെ അഭിസംബോധന ചെയ്ത് സംസിച്ചു. ഇഡി നടപടിയെ തുടർന്ന് ജയിലില്‍ കഴിയുന്ന സത്യേന്ദ്ര ജയിന്‍, മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരും വേദിയിലുണ്ടായിരുന്നു.

ഒഴുകിയെത്തിയ പ്രവർത്തകർ
ഡല്‍ഹിക്ക് പുറമെ പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തർപ്രദേശ്, ബിഹാർ, ഹിമാചല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവർത്തകരാണ് പ്രധാനമായും രാംലീല മൈതനിയിലേക്ക് ഒഴുകിയെത്തിയത്. കശ്മീർ, മധ്യപ്രദേശ് എന്നിവടങ്ങളില്‍ നിന്നെത്തിയ ഏതാനും പേർ അടങ്ങുന്ന ചെറിയ സംഘങ്ങളും മഹാറാലിയില്‍ അണിചേരാനായി എത്തിയിട്ടുണ്ട്. രാവിലെ ഒമ്പത് മണി മുതല്‍ തന്നെ പ്രവർത്തകരെ മൈതാനത്തേക്ക് പ്രവേശിപ്പിച്ച് തുടങ്ങിയിരുന്നു. ആം ആദ്മി, കോണ്‍ഗ്രസ് ഭേദമില്ലാതെ എല്ലാ പ്രവർത്തകരും ബി ജെ പിക്കും പ്രധാനമന്ത്രിക്കും എതിരെ ശക്തമായ ഭാഷയില്‍ വിമർശനം ഉന്നയിക്കുന്നു.
കേന്ദ്രത്തിനെതിരെ ഒറ്റക്കെട്ട്
പ്രതിപക്ഷ നേതാക്കളെ ഇഡിയെ ഉപയോഗിച്ച് വേട്ടയാടുന്ന ബി ജെ പി നയത്തിന് വോട്ടിലൂടെ മറുപടി നല്‍കണമെന്ന് നേതാക്കള്‍ പ്രവർത്തകരോട് ആഹ്വാനം ചെയ്തു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലോക്സഭ തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാന്‍ തീരുമാനിച്ചതോടെ മമതയുടെ പാർട്ടി ഇന്ത്യ സംഖ്യത്തില്‍ നിന്ന് പുറത്തേക്ക് എന്ന തരത്തിലുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ത്യ സഖ്യത്തിനൊപ്പം അടിയുറച്ച് നില്‍ക്കുന്നുവെന്ന് ഡെറിക് ഓബ്രൈയിന്‍ ആവർത്തിച്ച് വ്യക്തമാക്കി.

വൈകാരികം സുനിത
റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് വൈകാരികമായ പ്രസംഗം നടത്തിയ സുനിത അരവിന്ദ് കെജ്രിവാളിന്റെ സന്ദേശം വേദിയില്‍ വായിക്കുകയം ചെയ്തു. കെജ്രിവാള്‍ സിംഹമാണെന്നും അദ്ദേഹത്തെ അധികനാള്‍ ബി ജെ പിക്ക് ജയിലില്‍ വെക്കാന്‍ കഴിയില്ലെന്നും സുനിത അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന കെജ്രിവാള്‍ കോടിക്കണക്കിന് ആളുകളുടെ ഹൃദയത്തിലുണ്ടെന്നും സുനിത പറഞ്ഞു.
"നമ്മുടെ പ്രധാനമന്ത്രി മോദി എന്റെ ഭർത്താവിനെ ജയിലിൽ അടച്ചു. അദ്ദേഹം ചെയ്തത് ശരിയായ കാര്യമാണോ? കെജ്രിവാള്‍ ഒരു യഥാർത്ഥ ദേശഭക്തനാണെന്ന് നിങ്ങള്‍ എല്ലാവരും കരുതിന്നില്ലേ? അദ്ദേഹം സത്യസന്ധനായ ഒരു വ്യക്തിയല്ലേ? ബിജെപിക്കാർ ആവശ്യപ്പെടുന്നത് പോലെ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടതുണ്ടോ? ദേശത്തിന് വേണ്ടി പോരാടി പോരാടി രക്തസാക്ഷിയായ ഒരാളാണ് എൻ്റെ ഭർത്താവ്. അദ്ദേഹത്തെ വീണ്ടും ഇന്ത്യക്ക് വേണ്ടി പോരാടുന്നതിനായി അയച്ചിരിക്കുകയാണ്" സുനിത കെജ്രിവാള്‍ പറഞ്ഞു.

ആപ്പിന്റെ ആറ് വാഗ്ദാനങ്ങള്‍
ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഎപി മുന്നോട്ട് വെക്കുന്ന ആറ് വാഗ്ദാനങ്ങളും സുനിത അവതരിപ്പിച്ചു. രാജത്ത് പവർകട്ട് ഉണ്ടാകില്ല, എല്ലാപാവപ്പെട്ടവർക്കും സൗജന്യ വൈദ്യുതി, എല്ലാ ഗ്രാമങ്ങളിലും നല്ല സ്കൂളുകൾ, എല്ലാ ഗ്രാമത്തിലും ഒരു മൊഹല്ല ക്ലിനിക്, എല്ലാ ജില്ലയിലും ഒരു സർക്കാർ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, കർഷകർക്ക് സാമിനാഥന്‍ റിപ്പോർട്ട് പ്രകാരമുള്ള താങ്ങുവില എന്നിവയാണ് എഎപി നല്‍കുന്ന ആറ് വാഗ്ദാനങ്ങള്‍. ഡൽഹിയിലെ ജനങ്ങളെ നീതിപൂർവമല്ലാതെയാണ് പരിഗണിച്ചിരുന്നത്, ഈ നീതികേട് അവസാനിപ്പിക്കുമെന്നും അരവിന്ദ് കെജ്രിവാള്‍ സന്ദേശത്തിലൂടെ പറഞ്ഞു.
ഒത്തുകളിയെന്ന് രാഹുല്‍
പ്രധാനമന്ത്രിയെ നഖശിഖാന്തം വിമർശിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. ക്രിക്കറ്റില്‍ മാച്ച് ഫിക്സിങ് നടത്തുന്നത് പോലെ തിരഞ്ഞെടുപ്പിലും മാച്ച് ഫിക്സിങ് നടത്തി വിജയിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പിയും ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഇവിഎമ്മുകൾ, ഒത്തുകളി, സോഷ്യൽ മീഡിയ, മാധ്യമങ്ങളെ സമ്മർദ്ദത്തിലാക്കൽ എന്നിവയില്ലാതെ അവർക്ക് ബിജെപി 180 സീറ്റുകളിൽ കൂടുതൽ വിജയിക്കാനാവില്ല, ഡൽഹി രാംലീല മൈതാനിയിൽ നടന്ന റാലിയിൽ കോൺഗ്രസ് നേതാവ് പറഞ്ഞു. ബി ജെ പി ഒരിക്കല്‍ കൂടെ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ ഭരണഘടന മാറ്റുകയും ഇന്ത്യയിലെ ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുമെന്നും മുന്‍ എ ഐ സി സി അധ്യക്ഷന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാക്കളെ ഒരോരുത്തരായി ജയിലിലാക്കുകയാണ് കേന്ദ്ര സർക്കാർ. പ്രതിപക്ഷത്തെ ഏത് തരത്തിലും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേയാണ് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിക്കുന്നതും അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നതും. അന്വേഷണ ഏജന്‍സികളെ വരുതിയിലാക്കിയുള്ള നീക്കത്തെ രാജ്യത്തെ ഒരോ ജനങ്ങളും എതിർക്കേണ്ടതുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.
കോൺഗ്രസിൻ്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ പാർട്ടിക്ക് പ്രവർത്തിക്കാന്‍ പണമില്ലാതായി. ഇതോടെ പാർട്ടിയുടെ മുഴുവന്‍ പ്രവർത്തനങ്ങളും അവതാളത്തിലായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ ആകെ അവതാളത്തിലായിരിക്കുകയാണ്. ബി ജെ പിക്ക് വേണ്ടി മാച്ച് ഫിക്സിങ് നടത്താന്‍ മോദിക്കൊപ്പം കോടിപതികളായ ചില സഹായികളുമുണ്ട്. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് ഇന്ത്യയെ രക്ഷിക്കാനും ഭരണഘടന സംരിക്കാനുമുള്ള മാർഗ്ഗമാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.
രാജ്യത്തെ നശിപ്പിച്ച വിഷം
ആർഎസ്എസ്-ബിജെപി കൂട്ടുകെട്ട് രാജ്യത്തെ "നശിപ്പിച്ച" വിഷം എന്നായിരുന്നു എഐസിസി അധ്യക്ഷന്‍ മല്ലികാർജ്ജുന്‍ ഖാർഗെ വിശേഷിപ്പിച്ചത്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയെ പരാജയപ്പെടുത്താൻ എല്ലാ പ്രതിപക്ഷ പാർട്ടികളോടും ഒരുമിക്കണം. "നമുക്ക് ഒന്നിക്കേണ്ടതുണ്ട്, എങ്കിൽ മാത്രമേ നമുക്ക് ബിജെപിയെ നേരിടാൻ കഴിയൂ. പരസ്പരം ആക്രമിക്കുകയും പോരാടുകയും ചെയ്താൽ നമ്മള്‍ വിജയിക്കില്ല. ഈ തിരഞ്ഞെടുപ്പ് ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിനാണ്, നമ്മൾ ഒറ്റക്കെട്ടായി പോരാടണം" അദ്ദേഹം പറഞ്ഞു.

സീതാറാം യെച്ചൂരിയും പ്രിയങ്കയും
ജാർഖണ്ട് മുൻമുഖ്യമന്ത്രി ഹേമന്ദ് സോറൻ, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവരെ ഉടൻ വിട്ടയക്കണമെന്നും ബിജെപിക്ക് ലഭിച്ച ഇലക്ടറൽ ബോണ്ടിൽ എസ് ഐ ടി അന്വേഷണം വേണമെന്നും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പില്‍ എല്ലാ പാർട്ടികള്‍ക്കും തുല്യഅവകാശമാണുള്ളത്. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പ് വരുത്തണമെന്നും അവർ പറഞ്ഞു.
ഇന്ത്യയെ രക്ഷിക്കാനുള്ള ഏക വഴി ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കുക എന്നുള്ളതാണെന്നായിരുന്നു സിപിഎം സീതാറാം യെച്ചൂരിയുടെ വാക്കുകള്‍. ഇന്ത്യയെ രക്ഷിക്കുന്നതാണ് നമ്മുടെ സ്വാതന്ത്ര്യം. ഇത് കലിയുഗത്തിലെ അമൃതകാലമാണ്. സാധാരണക്കാരുടെ കയ്യില്‍ അമൃത് എത്തിക്കുമ്പോഴാണ് യഥാര്‍ത്ഥ അമൃതകാലം വരിക. മോദി സർക്കാറിനെ പുറത്താക്കുക എന്നുള്ളതാണ് അതിന് വേണ്ടി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications