ജോധ്പൂരിൽ നിന്നും കറാച്ചിയിലേക്കുള്ള താർ എക്സ്പ്രസ് ഇന്ത്യ റദ്ദാക്കി; സംഝോത എക്സ്പ്രസിന് പിന്നാലെ
ദില്ലി: രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നും പാകിസ്താനിലെ കറാച്ചിയിലേക്കുള്ള താർ എക്സ്പ്രസ് ഇന്ത്യ റദ്ദാക്കി. സർവീസ് റദ്ദാക്കിയതിനാൽ വെള്ളിയാഴ്ച ട്രെയിൻ പുറപ്പെടില്ലെന്ന് നോർത്ത് വെസ്റ്റ് റെയിൽവേ അധികൃതർ വ്യക്തമാക്കി. പാകിസ്താനുമായുള്ള നയതന്ത്ര ബന്ധം മോശമായതിനെ തുടർന്നാണ് നടപടി.
അസം റൈഫിള്‍സ് മേജര്‍ ജനറലിനെ പുറത്താക്കി, പെന്‍ഷനും റദ്ദാക്കി, കാരണം ഇതാണ്
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പാകിസ്താനിലേക്കും തിരിച്ചുമുള്ള താർ എസ്ക്പ്രസ് സർവീസുകൾ ഉണ്ടായിരിക്കില്ലെന്നാണ് റെയിൽ വേ വ്യക്തമാക്കിയിരിക്കുന്നത്. ജോധ്പൂരിലെ ഭഗദ് കി കോതി റെയിൽ വേ സ്റ്റേഷനിൽ നിന്നും മുനാബോയിലേക്കാണ് താർ എക്സ്പ്രസ് സർവീസ് നടത്തിയിരുന്ന്. 45 പേർ മാത്രമാണ് പാകിസ്താനിലേക്കുള്ള തീവണ്ടിയിൽ നിലവിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളതെന്നും നോർത്ത് വെസ്റ്റ് റെയിൽവേയ്സ് ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അഭയ് ശർമ വ്യക്തമാക്കി.
ജോധ്പൂരിലേക്കുള്ള സർവീസ് നേരത്തെ പാകിസ്താൻ നിർത്തലാക്കിയിരുന്നു. ജോധ്പൂരിലേക്ക് ഇനി മുൽ സർവീസ് ഉണ്ടാകില്ലെന്ന് പാകിസ്താൻ റെയിൽവേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് കഴിഞ്ഞ ഓഗസ്റ്റ് 9ാം തീയതി ഇസ്ലാമാബാദിൽവെച്ച് പ്രഖ്യാപിച്ചിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് രണ്ടായി വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം പരിമിതപ്പെടുത്താൻ പാകിസ്താൻ തീരുമാനിച്ചിരുന്നു. ഇതിന് ശേഷമാണ് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിവിധ ഗതാഗത സേവനങ്ങൾ പാകിസ്താൻ റദ്ദാക്കിയത്.
നേരത്തെ ഇന്ത്യയ്ക്കും പാകിസ്താനും ഇടയിൽ സർവീസ് നടത്തുന്ന സംഝോത എക്സ്പ്രസും ഇരു രാജ്യങ്ങളും റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ദില്ലി- ലഹോർ ബസ് സർവീസും നിർത്തലാക്കിയിരുന്നു. 1999 ഫെബ്രുവരിയിലാണ് ദില്ലി -ലാഹോർ സൗഹൃദ ബസ് സർവീസ് ആരംഭിക്കുന്നത്. 2001ലെ പാർലമെന്റ് ആക്രമണത്തെ തുടർന്ന് നിർത്തിവെച്ച സർവീസ് 2003ലാണ് പുനരാരംഭിച്ചത്.