'ഇന്ത്യയെ തടയാൻ കഴിയില്ല; ദുർബലമായ അഞ്ചിൽ നിന്നും കരുതുറ്റ അഞ്ചിലേക്ക് വളർന്നു'; മോദി
മുൻപ് 'ദുർബലമായ അഞ്ച്' സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായിരുന്ന ഇന്ത്യ ഇന്ന് ലോകത്തിലെ മികച്ച അഞ്ച് സമ്പദ്‌വ്യവസ്ഥകളിലൊന്നായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിസന്ധികളെ അതിജീവിക്കാൻ ഇന്ത്യക്ക് കഴിയില്ലെന്ന് രാജ്യത്തെ ജനങ്ങളും ലോകവും പോലും ചിന്തിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ 11 വർഷത്തിനുള്ളിൽ ഇന്ത്യ എല്ലാ വെല്ലുവിളികളെയും അതിജീവിച്ചുവെന്നും മോദി പറഞ്ഞു. എൻഡിടിവിയുടെ ആഗോള ഉച്ചകോടിയായ എൻഡിടിവി വേൾഡ് സമ്മിറ്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. 'തടയാനാവാത്ത ഭാരതം' എന്ന തന്റെ സെഷന്റെ പേര് ഉചിതമാണെന്നും ഇന്ത്യയെ തടയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
" ഇന്ത്യയെ തടയാൻ കഴിയില്ല എന്നതാണ് വസ്തുത. നമ്മൾ നിർത്തുകയുമില്ല, തളരുകയുമില്ല ('നാ റൂകെംഗേ, നാ തമേംഗേ')... ലോകത്ത് നിരവധി തടസ്സങ്ങളുള്ള ഒരു സമയത്ത്, 'തടയാനാവാത്ത ഭാരതം' എന്നതിനെക്കുറിച്ചുള്ള ഒരു ചർച്ച സ്വാഭാവികമാണ്.

2014-ൽ തന്റെ സർക്കാർ അധികാരത്തിൽ വരുന്നതിന് മുൻപ്, ആഗോള പ്രതിസന്ധികളെ ഇന്ത്യ എങ്ങനെ അതിജീവിക്കുമെന്നും, 'ദുർബലമായ അഞ്ച്' സമ്പദ്‌വ്യവസ്ഥകളിൽ നിന്ന് എങ്ങനെ പുറത്തുവരുമെന്നും, രാജ്യത്തെ നയപരമായ സ്തംഭനങ്ങളെയും അഴിമതികളെയും കുറിച്ചുമൊക്കെയായിരുന്നു ചർച്ചകൾ. വനിതാ സുരക്ഷ, ഭീകരവാദ സെല്ലുകൾ, പണപ്പെരുപ്പം എന്നിവയും അക്കാലത്ത് ചർച്ചകളിൽ നിറഞ്ഞുനിന്ന പ്രധാന വിഷയങ്ങളായരുന്നു.
ഈ പ്രതിസന്ധികളെ അതിജീവിക്കാൻ ഇന്ത്യക്ക് കഴിയില്ലെന്ന് രാജ്യത്തെ ജനങ്ങളും ലോകവും പോലും ചിന്തിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ 11 വർഷത്തിനുള്ളിൽ ഇന്ത്യ എല്ലാ വെല്ലുവിളികളെയും അതിജീവിച്ചു. 'ദുർബലമായ അഞ്ച്' സമ്പദ്‌വ്യവസ്ഥകളിൽ നിന്ന്, ഇന്ത്യ ലോകത്തിലെ മികച്ച അഞ്ച് സമ്പദ്‌വ്യവസ്ഥകളിലൊന്നായി മാറി. ഇന്ന്, പണപ്പെരുപ്പം 2 ശതമാനത്തിൽ താഴെയും വളർച്ചാ നിരക്ക് 7 ശതമാനത്തിന് മുകളിലുമാണ്. ചിപ്പ് മുതൽ കപ്പൽ വരെ, എല്ലായിടത്തും ഒരു 'ആത്മനിർഭർ' ഇന്ത്യയും, ആത്മവിശ്വാസമുള്ള ഇന്ത്യയെയുമാണ് കാണാൻ സാധിക്കുന്നത്', അദ്ദേഹം പറഞ്ഞു.
ഭീകരവാദത്തോടുള്ള ഇന്ത്യയുടെ സമീപനവും മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സർജിക്കൽ സ്ട്രൈക്കുകൾ, വ്യോമാക്രമണങ്ങൾ, ഓപ്പറേഷൻ സിന്ദൂർ എന്നിവയിലൂടെ ശക്തമായ തിരിച്ചടിനൽകി. കോവിഡ് മഹാമാരി വന്നപ്പോൾ, ഇത്രയും വലിയ പ്രതിസന്ധിയെ ഇന്ത്യ എങ്ങനെ നേരിടുമെന്ന് ലോകം അത്ഭുതപ്പെട്ടു.
ഇന്ത്യ കാരണം ലോകം കഷ്ടപ്പെടുമെന്ന് ആളുകൾ കരുതി. എന്നാൽ രാജ്യം ആ ധാരണകളെല്ലാം തെറ്റാണെന്ന് തെളിയിച്ചു. നമ്മൾ പോരാടി, സ്വന്തമായി വാക്സിനുകൾ വികസിപ്പിച്ചു. അവ റെക്കോർഡ് വേഗത്തിൽ നൽകുകയും ചെയ്തു. നമ്മൾ പ്രതിസന്ധി മറികടന്ന് അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി മാറി. മഹാമാരിക്ക് ശേഷം ലോകം സംഘർഷങ്ങളാൽ ഉലഞ്ഞപ്പോൾ, ഇന്ത്യയുടെ വളർച്ചയും വെല്ലുവിളികൾ നേരിട്ടു. എന്നിരുന്നാലും, കഴിഞ്ഞ മൂന്ന് വർഷമായി ശരാശരി 7.8 ശതമാനം വളർച്ച രേഖപ്പെടുത്തിക്കൊണ്ട് ഇന്ത്യ അതിവേഗം വളരുന്ന ഒരു പ്രധാന സമ്പദ്‌വ്യവസ്ഥയായി നിലനിന്നു.
ഇന്ത്യയുടെ കയറ്റുമതിയും വർദ്ധിച്ചു. കഴിഞ്ഞ വർഷം, ഇന്ത്യയുടെ കാർഷിക കയറ്റുമതി 4.8 ലക്ഷം കോടി രൂപയായിരുന്നു. നിരവധി രാജ്യങ്ങളുടെ റേറ്റിംഗുകൾ അനിശ്ചിതത്വത്തിലായിരുന്നിട്ടും, 17 വർഷത്തിന് ശേഷം എസ്&പി ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി. ദിവസങ്ങൾക്ക് മുൻപ് ഗൂഗിൾ ഇന്ത്യയുടെ AI മേഖലയിൽ 15 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമറിന്റെ സമീപകാല സന്ദർശനവും യൂറോപ്യൻ രാജ്യങ്ങൾ 100 ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചതും ഇതിന് തെളിവാണ്. ഇതെല്ലാം ലോകം പ്രതീക്ഷയോടെയാണ് ഇന്ത്യയെ ഉറ്റുനോക്കുന്നത് എന്നതിന്റെ തെളിവാണ്.
ഇപ്പോൾ ലോകം ഇന്ത്യയെ വിശ്വസനീയവും ഉത്തരവാദിത്തമുള്ളതും പ്രതിരോധശേഷിയുള്ളതുമായ ഒരു പങ്കാളിയായി കാണുന്നു. ഇലക്ട്രോണിക്സ് മുതൽ ഫാർമ വരെ, ഓട്ടോമൊബൈൽ മുതൽ മൊബൈൽ ഉത്പാദനം വരെ, നിക്ഷേപങ്ങളുടെ ഒരു തരംഗം രാജ്യത്തേക്ക് കടന്നുവരികയാണ്. ഈ നിക്ഷേപം ഇന്ത്യയെ ആഗോള വിതരണ ശൃംഖലയുടെ ഒരു നാഡീകേന്ദ്രമാക്കി മാറ്റാൻ സഹായിക്കുന്നു', പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications