ഇന്ത്യ-ചൈന നിർണായക സൈനികതല ചര്‍ച്ച അവസാനിച്ചു, സേനകൾ തമ്മിൽ സംഘർഷം ഒഴിവാക്കും
ദില്ലി: ഒരു മാസത്തോളമായി പുകയുന്ന അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരം തേടിയുളള ഇന്ത്യ-ചൈന സൈനികതല ചര്‍ച്ച അവസാനിച്ചു. നാല് മണിക്കൂറോളം നീണ്ട ചര്‍ച്ചയാണ് അവസാനിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍ നിലവിലെ അവസ്ഥ തന്നെ തുടരണം എന്നാണ് ഇരുരാജ്യങ്ങളുടേയും സേനാ കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ നിര്‍ണായക ചര്‍ച്ചയില്‍ തീരുമാനമായിരിക്കുന്നത്.
ഇന്നത്തേത് അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളുടേയും അവസാന ചര്‍ച്ചയല്ല. വരും ദിവസങ്ങളിലും ചര്‍ച്ചകള്‍ നടത്തി വിഷയം സമാധാനപരമായി പരിഹരിക്കാനാണ് ഇരുരാജ്യങ്ങളും താല്‍പര്യപ്പെടുന്നത്. ഇന്ത്യയുടേയും ചൈനയുടേയും സൈന്യം അതിര്‍ത്തിയില്‍ ഒരു മാസത്തോളമായി മുഖാമുഖം നില്‍ക്കുകയാണ്.
ഇന്നത്തെ ഉന്നതതല ചര്‍ച്ചകള്‍ക്ക് ശേഷം അതിര്‍ത്തിയില്‍ ഇരുസൈന്യവും തമ്മിലുളള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്. വന്‍ സേനാ വിന്യാസമാണ് കഴിഞ്ഞ കുറച്ച് നാളുകളായി ലഡാക്കില്‍ അടക്കം ചൈന നടത്തിയിരിക്കുന്നത്. ഈ സൈന്യത്തെ പിന്‍വലിക്കണം എന്ന് ചര്‍ച്ചയില്‍ ഇന്ത്യ ശക്തമായി ആവശ്യം ഉയര്‍ത്തി. അതേസമയം അതിര്‍ത്തി പ്രദേശത്ത് ഇന്ത്യ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം എന്ന ആവശ്യം ചൈനയും മുന്നോട്ട് വെച്ചു.
മാനസസരോവര്‍ തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയാണ് ഇന്ത്യ ലഡാക്കില്‍ ചില അടിസ്ഥാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആരംഭിച്ചത്. ഇതാണ് ചൈനയെ ഏറ്റവും ഒടുവില്‍ പ്രകോപിപ്പിച്ചതും അതിര്‍ത്തിയിലെ സംഘര്‍ഷത്തിലേക്ക് നയിച്ചതും. ഇരുരാജ്യങ്ങളും പരസ്പരം ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനം ആയിട്ടില്ല. ലഡാക്കില്‍ ഇന്ത്യ റോഡ് നിര്‍മ്മാണം നടത്തുന്നത് സൈനിക ആവശ്യങ്ങള്‍ക്കല്ല എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുളളതാണ്. എന്നാല്‍ ഇത് വിശ്വാസത്തിലെടുക്കാന്‍ ചൈന തയ്യാറല്ല. മാത്രമല്ല ദോക്ലാം ധാരണയ്ക്ക് വിരുദ്ധമായി അതിര്‍ത്തിയോട് ചേര്‍ന്ന് ചൈനയും ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ഇന്ത്യ ചൂണ്ടിക്കാണിക്കുന്നു.
Recommended Video
നാളുകളായി തുടരുന്ന ഈ അതിര്‍ത്തി തര്‍ക്കത്തില്‍ ഇതിനും ബ്രിഗേഡിയര്‍ തലത്തിലും മേജര്‍ ജനറല്‍ തലങ്ങളിലും ചര്‍ച്ചകള്‍ നടന്നിട്ടുളളതാണ്. എന്നാല്‍ പരിഹാരമാകാത്തതിനെ തുടര്‍ന്നാണ് ഉന്നത തല ചര്‍ച്ചകളിലേക്ക് ഇരുരാജ്യങ്ങളും കടന്നത്. ഇനിയുളള ദിവസങ്ങളില്‍ നടക്കുന്ന തുടര്‍ ചര്‍ച്ചകളില്‍ ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും. ചൈനയുടെ ഭാഗമായ ചുസുള്‍-മോള്‍േദായില്‍ വെച്ചാണ് ചര്‍ച്ച നടന്നത്. ഇന്നത്തെ ചര്‍ച്ച പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇന്ത്യന്‍ സൈനിക മേധാവികള്‍ തിരിച്ച് ലേയിലേക്ക് മടങ്ങിയിരിക്കുകയാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് ലഫ്. ജനറല്‍ ഹരീന്ദര്‍ സിംഗ് ആണ് ചൈനയുമായി ചര്‍ച്ച നടത്തിയത്. മേജര്‍ ജനറല്‍ ലിയു ലിന്‍ ചൈനയെ പ്രതിനിധീകരിച്ച് ചര്‍ച്ചയ്ക്ക് എത്തി.