'പ്രധാനമന്ത്രി എന്താ മിണ്ടാത്തത്? നിരായുധരായ ഇന്ത്യൻ സൈനികരെ കൊല്ലാൻ ചൈനയ്ക്ക് എങ്ങനെ ധൈര്യം കിട്ടി'
ദില്ലി: അതിര്‍ത്തിയില്‍ 20 ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെടാനിടയായ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി രംഗത്ത്. നിരായുധരായ ഇന്ത്യന്‍ സൈനികരെ വധിക്കാന്‍ അവര്‍ക്ക് എങ്ങനെ ധൈര്യം വന്നെന്ന് രാഹുല്‍ ഗാന്ധി ചേദിച്ചു. ആയുധമില്ലാതെ അവരെ രക്തസാക്ഷികളാവാന്‍ വിട്ടത് എന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിച്ചു. വിഷയത്തില്‍ നേരത്തെയും രാഹുല്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം രാജ്‌നാഥ് സിംഗിനെതിരെ അഞ്ച് ചോദ്യങ്ങളുമായി രാഹുല്‍ ട്വിറ്ററില്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിമര്‍ശനം.
ആയുധമുണ്ടായിരുന്നില്ല
ഒരു കമാന്‍ഡിംഗ് ഓഫീസര്‍ അടക്കം 20 ഇന്ത്യയില്‍ സൈനികരാണ് അതിര്‍ത്തിയില്‍ വീരമൃത്യുവരിച്ചത്. ആക്രമിക്കപ്പെടുമ്പോള്‍ ആരുടെയും പക്കല്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ വിമര്‍ശനം. ആയുധങ്ങളില്ലാതെ അവരെ രക്തസാക്ഷികളാക്കാന്‍ വിട്ടത് എന്തിനാണെന്ന് രാഹുല്‍ ചോദിക്കുന്നു.
മിണ്ടാതെ ഒളിച്ചിരിക്കുന്നു
കഴിഞ്ഞ ദിവസവും രാഹുല്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എന്തുകൊണ്ടാണ് പ്രധാനമന്ത്രി മിണ്ടാതിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ചോദിക്കുന്നു. എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഒളിച്ചിരിക്കുന്നത്. ഇതുവരെ നടന്നത് മതി. എന്താണ് സംഭവിച്ചത് എന്ന് നമുക്ക് അറിയേണ്ടത്. നമ്മുടെ സൈനികരെ കൊലപ്പെടുത്താന്‍ ചൈനയ്ക്ക് എങ്ങനെ ധൈര്യം വന്നു. നമ്മുടെ ഭൂമി കയ്യേറാന്‍ അവര്‍ക്ക് എങ്ങനെ ധൈര്യം വന്നു എന്നാണ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം.
Recommended Video
രണ്ട് ദിവസം
സംഭവത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെയും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ട്വിറ്ററില്‍ അഞ്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയാണ് രാഹുലിന്റെ വിമര്‍ശനം. സൈനികര്‍ വീകമൃത്യുവരിച്ച സംഭവത്തില്‍ അനുശോചിക്കാന്‍ പ്രതിരോധമന്ത്രിക്ക് എന്തുകൊണ്ടാണ് രണ്ട് ദിവസം വേണ്ടിവന്നതെന്ന് രാഹുല്‍ ഗാന്ധി ചോദിക്കുന്നു. സൈനികര്‍ക്ക് ആദരമര്‍പ്പിച്ചുള്ള ട്വീറ്റില്‍ എന്തുകൊണ്ടാണ് ചൈനയുടെ പേര് പോലും പരാമര്‍ശിക്കാതിരുന്നതെന്നും രാഹുല്‍ ചോദിച്ചു.
തിരഞ്ഞെടുപ്പ് റാലികളില്‍
സൈനികരുടെ ജീവന്‍ നഷ്ടപ്പെടുമ്പോഴും തിരഞ്ഞെടുപ്പ് റാലികളില്‍ മുഴുകിയിരിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് കഴിയുന്നതെന്നും രാഹുല്‍ ട്വീറ്റില്‍ ചോദിച്ചു. സൈന്യത്തെ കുറ്റപ്പെടുത്തി എന്തൊക്കെയാണ് നിങ്ങള്‍ ഒളിക്കാന്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ ചോദിച്ചു. സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതിന് പകരം പെയ്ഡ് മാധ്യമങ്ങളെ ഉപയോഗിച്ച് സൈന്യത്തിന് മേല്‍ പഴി ചാരുന്നത് എന്തിനാണെന്നും രാഹുല്‍ ചോദിക്കുന്നു. അതേസമയം, ചൈനീസ് സൈന്യം അതിര്‍ത്തി കൈയ്യേറുകയും ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പല കോണുകളില്‍ നിന്നും പ്രതിഷേധം ഉയരുകയാണ്.
കടന്നാക്രമിച്ച് പ്രതിപക്ഷം
പാകിസ്താനില്‍ നിന്ന് കൂടാതെ നേപ്പാളില്‍ നിന്നും ഏറ്റവും ഒടുവില്‍ ചൈനയില്‍ നിന്നും ഇന്ത്യ ആക്രമണം നേരിടുകയാണ് എന്നും എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മിണ്ടാതെ ഒളിച്ചിരിക്കുകയാണ് എന്നുമാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നത്. പി ചിദംബരം, അമരീന്ദര്‍ സിംഗ്, ദേവഗൗഡ, ഒമര്‍ അബ്ദുളള, അസദുദ്ദീന്‍ ഒവൈസി അടക്കമുളളവര്‍ കേന്ദ്രത്തേയും മോദിയേയും കടന്നാക്രമിച്ച് രംഗത്ത് വന്നിട്ടുണ്ട്.
'സൈനികരുടെ ജീവന്‍ നഷ്ടപ്പെടുമ്പോഴും തിരഞ്ഞെടുപ്പ് റാലികളില്‍ മുഴുകിയിരിക്കാന്‍ എങ്ങനെ സാധിക്കുന്നു'
'പിണറായിയും കോടിയേരിയും വീരമൃത്യു വരിച്ച ജവാന്‍മാരെ അപമാനിച്ചു'; വിമര്‍ശനവുമായി ഷിബു ബേബി ജോണ്‍