സൈനികരുടെ വീരമൃത്യു: ചൈനയ്ക്ക് ശക്തമായ മറുപടി നൽകണമെന്ന് കോൺഗ്രസ്
ദില്ലി: കിഴക്കൻ ലഡാക്കിൽ ഇന്ത്യ- ചൈന സൈന്യങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ കമാൻഡിംഗ് ഓഫീസർ ഉൾപ്പെടെ മൂന്ന് സൈനികൾ വീരമൃത്യു വരിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. മൂന്ന് ഇന്ത്യൻ സൈനികരാണ് തിങ്കളാഴ്ച രാത്രി ഇന്ത്യ- ചൈന അതിർത്തിയിലെ ഗാൽവൻ വാലിയിലുണ്ടായ തർക്കത്തിൽ കൊല്ലപ്പെട്ടത്. ചൈനീസ് പീപ്പിൾ ആർമിയുടെ ആക്രമണത്തിൽ ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടമായതോടെ ചൈനയ്ക്ക് ഇന്ത്യ ശക്തമായ മറുപടി നൽകണമെന്നാണ് പ്രതിപക്ഷമായ കോൺഗ്രസ് മുന്നോട്ടുവക്കുന്ന നിർദേശം.

സംഘർഷം തുടരുന്നു
കിഴക്കൻ ലഡാക്കിലെ ഗാൽവൻ വാലിയിലുണ്ടായ ഇന്ത്യ- ചൈന സംഘർഷത്തിൽ ഒരു കമാൻഡിംഗ് ഓഫീസർ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടമായെന്നാണ് ഇന്ത്യൻ സൈന്യം പ്രസ്താവനയിൽ വ്യക്തമായത്. എന്നാൽ പെട്ടെന്നുള്ള പ്രകോപനത്തിന്റെ കാരണം വ്യക്തമല്ല. തിങ്കളാഴ്ച രാത്രിയോടെ അതിർത്തി തർക്കം അക്രമാസക്തമാകുകയായിരുന്നു. തർക്കം പരിഹാരത്തിനുള്ള ചർച്ചകൾ ഇരു സൈന്യങ്ങൾക്കുമിടയിൽ നടന്നുവരികയാണ്. നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് പ്രധാന മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.
|
ശക്തമായ തിരിച്ചടി നൽകണം
മൂന്ന് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതോടെ ചൈനയ്ക്ക് ശക്തമായ തിരിച്ചടി നൽകണമെന്നാണ് കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൌധരി ട്വിറ്ററിൽ കുറിച്ചത്. കേണൽ റാങ്കിലുള്ള ഒരുദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് സൈനികരാണ് ചൈനീസ് ആക്രമണത്തിന് ഇരയായി ജീവൻ നഷ്ടപ്പെട്ടത്. ശക്തമായ തിരിച്ചടി നൽകണം എന്ന് ആവശ്യപ്പെടുന്ന കോൺഗ്രസ് നേതാവ് വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലികളും അർപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കൂടി ടാഗ് ചെയ്തുകൊണ്ടാണ് കോൺഗ്രസ് നേതാവിന്റെ ട്വീറ്റ്.

മൂന്ന് സൈനികർക്ക് വീരമൃത്യു
കിഴക്കൻ ലഡാക്കിലെ ഇൻഫന്ററി ബറ്റാലിയന്റെ കമാൻഡിംഗ് ഓഫീസരായ കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥനുൾപ്പെടെ മൂന്ന് സൈനികരെയാണ് തിങ്കളാഴ്ച രാത്രിയിലെ ചൈനീസ് ആക്രമണത്തിൽ ഇന്ത്യയ്ക്ക് നഷ്ടമായിട്ടുള്ളത്. ഗാൽവൻ വാലിയിൽ ചൈനയുടെ പീപ്പിൾസ് ആർമിയുമായുണ്ടായ തർക്കത്തിലാണ് സൈനികൾ കൊല്ലപ്പെട്ടത്. ഏപ്രിൽ മുതൽ തന്നെ ഈ പ്രദേശത്ത് ഇന്ത്യ- ചൈന സൈന്യങ്ങൾ മുഖാമുഖം നിലയുറപ്പിച്ച നിലിയിലാണുള്ളത്. പാൻഗോങ് തടാകത്തിന് ചുറ്റും ഇന്ത്യ റോഡ് നിർമാണം ആരംഭിച്ചതോടെയാണ് ഇന്ത്യ- ചൈന അതിർത്തി തർക്കം ഉടലെടുക്കുന്നത്. ഇരു സൈന്യങ്ങളുടേയും ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ ചർച്ചകൾ നടന്നുവരുന്നതായാണ് സൈന്യം നൽകുന്ന വിവരം.
|
എന്താണ് നടക്കുന്നത്
കിഴക്കൻ ലഡാക്കിലെ നിലവിലെ സ്ഥിതിഗതിയെക്കുറിച്ച് മോദി സർക്കാർ വിശദീകരണം നൽകണമെന്നാണ് സമാജ് വാദി പാർട്ടി ഉന്നയിക്കുന്ന ആവശ്യം. ഇന്ത്യ- ചൈന അതിർത്തിയിൽ യഥാർഥത്തിൽ നടക്കുന്നത് എന്താണെന്ന് മോദി സർക്കാർ വെളിപ്പെടുത്തണമെന്നാണ് മുൻ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് ആവശ്യപ്പെടുന്നത്. ഇന്ത്യ പാകിസ്താനെയല്ല ചൈനയെ സൂക്ഷിക്കേണ്ടിവരുമെന്ന് തന്റെ പിതാവ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതിന്റെ ദൃശ്യങ്ങളും അഖിലേഷ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
Recommended Video

ജനങ്ങളോട് വെളിപ്പെടുത്തണം
മുൻ ഇന്ത്യൻ പ്രധാന മന്ത്രി എച്ച്ഡി ദേവഗൌഡയും ഇന്ത്യ- ചൈന തർക്കത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ- ചൈന അതിർത്തി തർക്കത്തിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും രാജ്യത്തെ ജനങ്ങളോട് പറയണമെന്നാണ് ദേവഗൌഡ ഉന്നയിക്കുന്ന ആവശ്യം. ഗാൽവൻ വാലിയിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ അസ്വസ്ഥപ്പെടുത്തുന്നതാണ്. എന്തുകൊണ്ടാണ് അതിർത്തി തർക്കത്തിനിടെ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതെന്നും അദ്ദേഹം ചോദിക്കുന്നു. രാജ്യതാൽപ്പര്യം കണക്കിലെടുത്ത് ഇന്ത്യ- ചൈന അതിർത്തിയിൽ എന്താണ് സംഭവിക്കുന്നത് എന്നതിന്റെ വ്യക്തമായ ചിത്രം നൽകണമെന്നാണ് അദ്ദേഹം ട്വിറ്ററിൽ ആവശ്യപ്പെടുന്നത്.
|
വാർത്ത ഞെട്ടിച്ചു
കിഴക്കൻ ലഡാക്കിൽ ചൈനീസ് സൈന്യവുമായുണ്ടായ തർക്കത്തിനിടെ മൂന്ന് സൈനികർ കൊല്ലപ്പെട്ടു എന്ന വാർത്ത ഞെട്ടിച്ചുവെന്നാണ് ബിജെപി നേതാവ് ബൈയന്ത് പാണ്ഡ പ്രതികരിച്ചത്. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് ആദരാജ്ഞലികളും അർപ്പിച്ചിരുന്നു. ഏറെക്കാലത്തിന് ശേഷം അതിർത്തിയിൽ ഇത്തരത്തിലുള്ള ആൾനാശം ഉണ്ടാകുന്നത് ആദ്യമായാണെന്നും അദ്ദേഹം ട്വിറ്റിൽ കുറിച്ചു.
|
അതിർത്തിയിൽ വെടിവെയ്പ്പ്
ഇന്ത്യ- പാക് അതിർത്തിയിൽ വെടിവെയ്പുണ്ടായതായി മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയാണ് ആദ്യം അവകാശപ്പെട്ടത്. പിന്നിടാണ് അതിർത്തിയിൽ ഇരു സൈന്യങ്ങളും തമ്മിലുണ്ടായ സംഘർഷത്തിലും കല്ലേറിലുമാണ് സൈനികർ വീരമൃത്യു വരിച്ചതെന്ന് കണ്ടെത്തിയത്. ചൈനീസ് സൈനികർക്കും ആൾനാശമുണ്ടായിട്ടുണ്ടെന്നാണ് വിവരം. കിഴക്കൻ ലഡാക്കിലെ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിലാണ് സംഘർഷം ഉടലെടുത്തിട്ടുള്ളത്.












Click it and Unblock the Notifications