12 മണിക്കൂര്‍ നീണ്ട സൈനിക തല ചര്‍ച്ച, ഇന്ത്യയുടെ നിലപാട് ചൈനയെ അറിയിച്ചു; അടുത്ത നീക്കം..?
ദില്ലി: ഗല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ച പശ്ചാത്തലത്തില്‍ ഇരു സൈന്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ച അവസാനിച്ചു. ലെഫ്. ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തമ്മിലാണ് ഇന്നലെ കൂടിക്കാഴ്ച നടത്തിയത്. കിഴക്കന്‍ ലഡാക്കിലെ ചൈനീസ് ഭാഗത്തുള്ള മോള്‍ഡോയില്‍ ഇന്നലെ രാവിലെ 11.30ന് ആരംഭിച്ച കൂടിക്കാഴ്ച 12 മണിക്കൂര്‍ പിന്നിട്ട് രാത്രിയാണ് അവസാനിച്ചത്. കിഴക്കന്‍ ലഡാക്കില്‍ വിന്യസിച്ചിരിക്കുന്ന സൈന്യത്തെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു മുഴുവന്‍ ചര്‍ച്ചകളും. നിയന്ത്രണ രേഖയില്‍ നിന്ന് പിന്മാറണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു.
രണ്ടാം തവണ
ഇത് രണ്ടാം തവണയാണ് ഇരു സൈന്യത്തിലെയും ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ കൂടിക്കാഴ്ച നടക്കുന്നത്. ആദ്യത്തെ ചര്‍ച്ച ജൂണ്‍ 6ന് ഇതേ സ്ഥലത്ത് വച്ചായിരുന്നു നടന്നത്. അന്ന് ക്രമേണ സൈനികരെ പിന്‍വലിക്കുമെന്ന തീരുമാനത്തില്‍ രണ്ട് ഭാഗത്ത് നിന്നും തീരുമാനമായതായിരുന്നു. എന്നാല്‍ ജൂണ്‍ 15ന് സംഘര്‍ഷം രൂപപ്പെട്ടതോടെ പ്രശ്‌നം വീണ്ടും വഷളാവുകയായിരുന്നു.
ചൈന സമ്മതിച്ചു
അതേസമയം, ഗല്‍വാന്‍ താഴ്‌വരയില്‍ നടന്ന ഏറ്റുമുട്ടലില്‍ മരിച്ച ഇന്ത്യക്കാരുടെ കണക്ക് മാത്രമേ ഇതുവരെ ഔദ്യോഗികമായി പുറത്ത് വന്നിരുന്നുള്ളു. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു കാര്യം ചൈനയ്ക്ക് സമ്മതിക്കേണ്ടി വന്നിരുന്നു. അവരുടെ ഒരു കമാന്‍ഡിങ് ഓഫീസര്‍ ജൂണ്‍ 15 ലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നതാണത്. ഗല്‍വലാനില്‍ നടന്ന സൈനികതല ചര്‍ച്ചയില്‍ ഇക്കാര്യം ചൈന സ്ഥിരീകരിച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതിനിടെ ആക്രമണത്തില്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടു എന്ന കാര്യം പരോക്ഷമായി അംഗീകരിച്ച് ചൈനീസ് സര്‍ക്കാര്‍ മാധ്യമം തന്നെ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍.
Recommended Video
ലഡാക്ക് സന്ദര്‍ശനം
ഇതിനിടെ, കിഴക്കന്‍ ലഡാക്കിലെ സൈനിക വിന്യാസം വിലയിരുത്താന്‍ കരസേന മേധാവി ജനറല്‍ മുകുന്ദ് നരവനെ ഇന്ന് ലഡാക്ക് സന്ദര്‍ശിക്കും. ഇരുസേനകളും ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് സന്ദര്‍ശനം. കൂടാതെ സംഘര്‍ഷത്തിന് ശേഷം ആദ്യമായി ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്. റഷ്യ കൂടിയുള്ള വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തുക.
ഉപഗ്രഹ ചിത്രങ്ങള്‍
അതേസമയം, സംഘര്‍ഷം മൂര്‍ധന്യാവസ്ഥയില്‍ തുടരുന്ന പാംഗോങ് തടാകത്തോട് ചേര്‍ന്നുള്ള ഇന്ത്യന്‍ മലനിരകളില്‍ ഇന്ത്യന്‍ ഭാഗത്തേക്ക് ചൈനീസ് സൈന്യം കടന്നുകയറിയതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു. അതിര്‍ത്തി ലംഘിച്ചില്ലെന്ന് പറയുന്ന ചൈനീസ് സൈന്യത്തിന്‍രെ വാദത്തെ പൊളിക്കുന്നതാണ് ഈ ചിത്രങ്ങള്‍. പാംഗോങിലെ നാലാം മലനിര വരെയാണ് ചൈന അതിക്രമിച്ച് കയറിയത്.
തിരിച്ചടിക്കാം
ചൈനീസ് പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍ എന്തിനും തയ്യാറാവാന്‍ സൈന്യത്തിന് പ്രതിരോധമന്ത്രി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. യോഗത്തില്‍ സായുധസേന മേധാവികള്‍ക്കാണ് പ്രതിരോധമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ തിരിച്ചടിക്കാന്‍ തയ്യാറാവണമെന്നാണ് നിര്‍ദ്ദേശം. കര, നാവിക, വ്യോമ തലത്തില്‍ നിരീക്ഷണം ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചൈന പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കാം, സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം; നിര്‍ണായക തീരുമാനം
ഉന്തിയും തള്ളിയും പരസ്പരം ഏറ്റുമുട്ടി സൈനികർ; ഇന്ത്യ-ചൈന സംഘർഷ വീഡിയോ പുറത്ത്