ചൈനക്ക് ഉണ്ടായത് കനത്ത നാശനഷ്ടം; ഹെലികോപ്റ്റര്‍ രംഗത്തിറക്കി രക്ഷാപ്രവര്‍ത്തനം, കൊല്ലപ്പെട്ടവര്‍ 43?
ദില്ലി: അതിര്‍ത്തിയില്‍ ഏറെ നാളായി നിലനില്‍ക്കുന്ന ചൈനീസ് പ്രകോപനം കഴിഞ്ഞ ദിവസം സംഘര്‍ഷത്തിന് വഴിമാറുകയായിരുന്നു. 20 ഇന്ത്യന്‍ സൈനികര്‍ക്കാണ് ചൈനീസ് ആക്രമത്തില്‍ വീരമൃത്യ വരിക്കേണ്ടി വന്നത്. ചൈനീസ് പട്ടാളത്തിന്‍റെ പ്രകോപനമാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതിര്‍ത്തിയില്‍ അതിക്രമിച്ച് മുന്നോട്ട് വന്ന ചൈനയെ ഇന്ത്യന്‍ സൈന്യം ഇടപെട്ട് തടയുകയായിരുന്നു. സംഘര്‍ഷത്തില്‍ കൂടുതല്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യയേക്കാള്‍ കനത്ത ആള്‍നാശമാണ് സംഘര്‍ഷത്തില്‍ ചൈനക്ക് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..
ഗാല്‍വന്‍ താഴ്വര
ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷ മേഖലയില്‍ നിന്നും ഇരു രാജ്യങ്ങളുടേയും സൈന്യം പിന്‍മാറിയിട്ടുണ്ട്. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ച് ചികിത്സ നല്‍കുന്നതിന് പ്രതികൂല കാലവാസ്ഥ തടമായിട്ടുണ്ട്. ഇതാണ് ഇരു ഭാഗത്തും കൂടുതല്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമാകാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ഹെലികോപ്റ്റര്
രക്ഷാപ്രവര്‍ത്തനത്തിനായി അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളം ഹെലികോപ്‍റ്റര്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ഇന്ത്യയുടെ ഭാഗത്ത് സംഭവിച്ചതിനേക്കാള്‍ വലിയ നാശമാണ് ചൈനീസ് ഭാഗത്ത് ഉണ്ടായിരിക്കുന്നത്. ഗാല്‍വന്‍ താഴ്വരിയെ സംഘര്‍ഷത്തില്‍ 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തെന്നാണു എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികൂല കാലാവസ്ഥ
പ്രതികൂല കാലാവസ്ഥ കാരണം കര മാര്‍ഗ്ഗമുള്ള വാഹന യാത്രാ സൗകര്യങ്ങള്‍ക്ക് തടസ്സങ്ങള്‍ ഏര്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കൊല്ലപ്പെട്ടവരുടേയും പരിക്കേറ്റവരേയും സംഭവ സ്ഥലത്ത് നിന്ന് കൊണ്ടുപോകാന്‍ ചൈനീസ് പട്ടാളം ഹെലിക്കോപ്റ്ററുകള്‍ ഉപയോഗിച്ചത്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് കനത്ത പ്രതിരോധം ഉണ്ടായെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സാഹചര്യങ്ങൾ വിലയിരുത്തി
അതിര്‍ത്തിയിലെ ഏത് സാഹചര്യവും നേരിടുന്നതിന് തയ്യാറാകാന്‍ അതിര്‍ത്തിയുടെ സുരക്ഷാ ചുമതലയുള്ള കര, വ്യോമ സേനകള്‍ക്ക് ഉന്നത സേനാനേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയ സംയുക്ത സേനാമേധാവി, കര, നാവിക, വ്യോമ സേനാ മേധാവികൾ എന്നിവർ അതിർത്തിയിലെ സാഹചര്യങ്ങൾ വിലയിരുത്തി.
സജ്ജം
ചൈനീസ് പട്ടാളത്തിന്‍റെ ഭാഗത്ത് നിന്നുള്ള ഏത് പ്രകോപനവും നേരിടാന്‍ സജ്ജമാണെന്ന് സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതിനിടയിലാണ് സംഘര്‍ഷം നടന്ന ഇന്ത്യയുടെ ഭാഗത്തുള്ള ഗാല്‍വന്‍ താഴ്വര പൂര്‍ണ്ണമായി തങ്ങളുടെ ഭാഗമാണെന്ന് അവകാശവാദവുമായി ചൈനീസ് സേന രംഗത്ത് വന്നത്. ചൈനയുടെ ഭാഗത്ത് നിന്ന് ആദ്യമായാണ് ഇത്തരമൊരു അവകാശവാദം ഉണ്ടാവുന്നത്.
കൂടുതല്‍ വഷളാക്കും
ചൈനയുടെ ഈ അവകാശവാദം അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയേക്കും. മൂന്ന് മണിക്കൂറിലേറെ നേരമാണ് കഴിഞ്ഞ ദിവസത്തെ സംഘര്‍ഷം നീണ്ട് നിന്നത്. ഒരു കേണല്‍ ഉള്‍പ്പടെ മൂന്ന് ഇന്ത്യന്‍ സൈനികർ വീരമൃത്യു വരിച്ച വിവരമാണ് ആദ്യം പുറത്തുവന്നത്. കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ സന്തോഷ് ബാബു, തമിഴ്നാട് സ്വദേശിയായ ഹവിൽദാർ പഴനി, ജാർഖണ്ഡ് സ്വദേശിയായ സിപോയ് ഓജ എന്നിവരായിരുന്നു കൊല്ലപ്പെട്ടത്.
വിദേശകാര്യ മന്ത്രാലയം
അതിര്‍ത്ത് കടന്നുകൊണ്ട് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. അതിര്‍ത്തിയിലെ തല്‍സ്ഥിതി മാറ്റാനുള്ള ഏകപക്ഷീയമായ ശ്രമമമാണ് ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇതാണ് ഗാല്‍വാന‍് താഴ്വരയിലെ സംഘര്‍ഷത്തിന് ഇടയാക്കിയത്. ഉന്നതതല ധാരണ ചൈന പാലിച്ചിരുന്നെങ്കില്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കാമായിരുന്നെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭ
അതേസമയം, അതിര്‍ത്തിയിലെ ഇന്ത്യ-ചൈന ഏറ്റുമുട്ടലില്‍ സൈനികര്‍ മരിക്കാനിടയാക്കിയതിയില്‍ ആശങ്ക പ്രകടപിച്ച് ഐക്യരാഷ്ട്രസഭ രംഗത്തെത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് യുഎന്‍ അധ്യക്ഷന്‍ അന്‍റോണിയോ ഗുട്ടറസ് പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് ഇരു രാജ്യങ്ങളും ശ്രമം നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് നല്ല ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.
Recommended Video
അമേരിക്ക
ഇന്ത്യയും ചൈനയും തമില്ലുള്ള സംഘര്‍ഷാവസ്ഥ ചര്‍ച്ചകളിലൂടെ സമാധാനപരമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് യുഎസ് പ്രതികരിച്ചത്. പ്രശ്നം പരിഹരിക്കുന്നതിനുള്ള താല്‍പര്യം ഇരു രാജ്യങ്ങളും പ്രകടിപ്പിച്ചിട്ടുണ്ട്. പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിനുള്ള എല്ലാ പിന്തുണയും നല്‍കുമെന്ന് അമേരിക്കന്‍ വക്താവ് വ്യക്തമാക്കി.
നരേന്ദ്ര മോദിയെ കുടഞ്ഞ് പ്രതിപക്ഷം, പ്രധാനമന്ത്രി മിണ്ടാതെ ഒളിച്ചിരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി!