പട്രോളിംഗ് പോയിന്റ് 14ൽ ഇന്ത്യൻ പട്രോളിംഗ് തുടരും: ചൈനീസ് നീക്കം നിരീക്ഷിക്കുന്നുവെന്ന് ഇന്ത്യ!!
ദില്ലി: ആഴ്ചകൾ നീണ്ട സംഘർഷത്തിനൊടുവിൽ ഗാൽവൻ വാലിയിൽ നിന്ന് ഇന്ത്യയും ചൈനയും സൈന്യത്തെ പിൻവലിച്ചെങ്കിലും പട്രോളിംഗ് പോയിന്റ് 14ൽ ഇന്ത്യൻ സൈന്യം പട്രോളിംഗ് പുനരാരംഭിക്കും. 20 സൈനികരുടെ ജീവൻ നഷ്ടമായ സംഘർഷം നടന്ന കിഴക്കൻ ലഡാക്കിലെ ഭൂപ്രദേശമാണ് ഗാൽവൻ വാലി. ഘട്ടംഘട്ടമായി ഇന്ത്യയും ചൈനയും സൈന്യത്തെ പിൻവലിച്ചതോടെയാണ് പട്രോളിംഗ് പുനസ്ഥാപിക്കാനുള്ള ഇന്ത്യയുടെ തീരുമാനം.
കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത:പലയിടങ്ങളിലും യെല്ലോ അലർട്ട്, മത്സ്യതൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
ഇന്ത്യ- ചൈന അതിർത്തിയായ ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ പരിശോധിച്ച ശേഷം പട്രോളിംഗ് പോയിന്റ് 14 ലെ സൈനിക പട്രോളിംഗ് പുനരാരംഭിക്കുമെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. റീ ലൊക്കേഷൻ ക്യാമ്പുകളുടെ സംയുക്ത പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും പട്രോളിംഗ് പുനഃസ്ഥാപിക്കുക. ഇതുവരെയും പട്രോളിംഗ് പോയിന്റ് 14ൽ ഇന്ത്യൻ സൈന്യം പട്രോളിംഗ് നടത്തിവരികയാണ്. ഇന്ത്യ- ചൈന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതോടെയാണ് ഈ മേഖലയിൽ നിയന്ത്രണങ്ങൾ വരുന്നത്. സംഘർഷം ഒഴിവാക്കുന്നതിനായി ഇരു രാജ്യങ്ങളും ഗാൽവൻ നദിയ്ക്ക് ചുറ്റുമുള്ള 3 കിലോമീറ്റർ ബഫർ സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഗാൽവൻ വാലിയിലെ സംഘർഷത്തിന് അയവുവരുത്തുന്നതിന്റെ ഭാഗമായി നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ചൈന ഈ പ്രദേശത്ത് നിന്ന് പിൻവാങ്ങുന്നത്. ചൈനീസ് സൈന്യം ഗാൽവൻ വാലിയിലെ പട്രോളിംഗ് പോയിന്റ് 14 ൽ നിന്ന് ഒരു കിലോമീറ്ററോളം പിന്നോട്ട് പോയിട്ടുണ്ട്.
Recommended Video
ജൂൺ 30ന് നടന്ന ഇന്ത്യ- ചൈന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് അതിർത്തിയിലെ സംഘർഷത്തിന് അയവുവരുന്നതും ഗാൽവൻ നദിയുടെ 3 കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ നിശ്ചയിക്കാനുള്ള തീരുമാനമുണ്ടാകുന്നതെന്നുമാണ് ചില വൃത്തങ്ങൾ പറയുന്നത്. ഇതിന് അനുസൃതമായി സൈന്യത്തെയും ഇവിടെ നിന്ന് പിൻവലിച്ചിട്ടുണ്ട്. സംഘർഷമുണ്ടായ പ്രദേശത്ത് നിന്ന് ചൈന സൈന്യത്തെ പിൻവലിക്കുന്നത് ഇന്ത്യ അടുത്ത് നിന്ന് വീക്ഷിച്ച് വരികയാണെന്നാണ് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ എട്ടാഴ്ചയായി കിഴക്കൻ ലഡാക്കിലെ വിവിധയിടങ്ങളിലായി ഇന്ത്യയും ചൈനയും അതിർത്തി തർക്കത്തിലാണ് കഴിഞ്ഞിരുന്നത്. ഗാൽവൻ വാലിയിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതോടെയാണ് സംഘർഷം ശക്തമായത്. ചൈനീസ് സൈന്യത്തിനും സംഘർഷത്തിൽ ആൾനാശമുണ്ടായിരുന്നു. എന്നാൽ ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ചൈന ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
മേഖലയിലെ സംഘർഷത്തിന് അയവുവരുത്തുന്നതിനായി ഇരു രാജ്യങ്ങളും കഴിഞ്ഞ ഏതാനും ആഴ്ചകളായി പലതവണ നയതന്ത്ര- സൈനിക ചർച്ചകളാണ് നടത്തിവന്നത്. ജൂൺ 30നാണ് ഇരു രാജ്യങ്ങളിലേയും സൈന്യങ്ങൾ മൂന്നാംവട്ട ചർച്ചന നടന്നത്. ഇതോടെയാണ് സംഘർഷത്തിൽ അയവുവരുത്തുന്നതിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് ധാരണയിലെത്തുന്നത്.