ക്ലബ്ഫൂട്ട് ബാധിച്ച കുട്ടികൾക്കായി കൈകോർത്ത് അദാനി, അനുഷ്ക ഫൗണ്ടേഷനുകൾ; സൗജന്യ ചികിത്സയും തുടർപരിചരണവും നൽകും
ജന്മനാ പാദങ്ങൾക്ക് വൈകല്യമുണ്ടാകുന്ന ക്ലബ്ഫൂട്ട് അവസ്ഥ ബാധിച്ച കുട്ടികൾക്ക് മികച്ച ചികിത്സയും തുടർപരിചരണവും ഉറപ്പാക്കാൻ അദാനി ഫൗണ്ടേഷനും അനുഷ്ക ഫൗണ്ടേഷനും കൈകോർക്കുന്നു. ലോക ക്ലബ്ഫൂട്ട് ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം. മൂന്ന് വർഷത്തെ സംയുക്ത പദ്ധതിയിലൂടെ മധ്യപ്രദേശ്, ഹരിയാന, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 10,000ത്തിലധികം കുട്ടികൾക്ക് ചികിത്സ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
നാഷണൽ ഹെൽത്ത് മിഷന്റെ (എൻഎച്ച്എം) സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ക്ലബ്ഫൂട്ട് നേരത്തേ കണ്ടെത്തുക, രോഗികളെ സമയബന്ധിതമായി ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കുക, ചികിത്സാ സൗകര്യങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക തുടങ്ങിയ കാര്യങ്ങളിലാണ് പ്രധാന ശ്രദ്ധ.

ഉത്തർപ്രദേശിലെ കാൺപൂരിലുള്ള മന്യവർ കാൻഷിറാം സംയുക്ത ചികിത്സാലയത്തിലും ട്രോമ സെന്ററിലുമായിരുന്നു പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം. രാജ്യത്ത് ഏറ്റവും കൂടുതൽ ക്ലബ്ഫൂട്ട് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഇവിടെ മാത്രം ഓരോ വർഷവും ഏകദേശം 6,000 കുട്ടികൾ ഈ അവസ്ഥയുമായി ജനിക്കുന്നുണ്ടെന്നാണ് കണക്ക്.
കുഞ്ഞ് ജനിക്കുമ്പോൾ തന്നെ ഒന്നോ രണ്ടോ പാദങ്ങൾ അകത്തേക്ക് വളഞ്ഞ നിലയിലാകുന്ന അവസ്ഥയാണ് ക്ലബ്ഫൂട്ട്. ഏകദേശം 800 നവജാത ശിശുക്കളിൽ ഒരാൾക്ക് ഈ വൈകല്യം ഉണ്ടാകാറുണ്ട്. എന്നാൽ ശരിയായ സമയത്ത് ചികിത്സ ലഭിച്ചാൽ കുട്ടികൾക്ക് സാധാരണ ജീവിതം നയിക്കാൻ കഴിയും. ലോകമെമ്പാടും അംഗീകരിക്കപ്പെട്ട പോൺസെറ്റി ചികിത്സാ രീതിയിലൂടെ ക്ലബ്ഫൂട്ട് ഫലപ്രദമായി ഭേദമാക്കാൻ സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
എന്നാൽ പല ഗ്രാമീണ മേഖലകളിലും പിന്നാക്ക വിഭാഗങ്ങൾക്കിടയിലും രോഗം വൈകിയാണ് തിരിച്ചറിയപ്പെടുന്നത്. ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും നിരവധി കുട്ടികളുടെ ജീവിതത്തെ ബാധിക്കുന്നുണ്ട്. ഈ വെല്ലുവിളികൾ മറികടക്കുന്നതിനാണ് പുതിയ സംരംഭം ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 61 ജില്ലകളിലായി പ്രവർത്തിക്കുന്ന 67 ക്ലബ്ഫൂട്ട് ക്ലിനിക്കുകൾക്ക് പിന്തുണ നൽകും. ചികിത്സയുടെ ഗുണനിലവാരം ഉയർത്തുന്നതിനൊപ്പം സമൂഹതല ബോധവത്കരണം, കുടുംബങ്ങൾക്ക് പിന്തുണ, ആരോഗ്യപ്രവർത്തകരുടെ പരിശീലനം, രോഗികളെ തുടർച്ചയായി നിരീക്ഷിക്കൽ തുടങ്ങിയ മേഖലകളിലും പ്രത്യേക ശ്രദ്ധ നൽകും.
51 ആരോഗ്യവിദഗ്ധരും 30,000ത്തിലധികം ആശാ പ്രവർത്തകരും മറ്റ് മുൻനിര ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്ന ഒടു ടീമിനെ തന്നെ ഇതിനായി പരിശീലിപ്പിക്കും. ക്ലബ്ഫൂട്ട് നേരത്തേ തിരിച്ചറിയാനും കുട്ടികളെ ചികിത്സയ്ക്കായി റഫർ ചെയ്യാനുമുള്ള പരിശീലനം നൽകുന്നതിനും പദ്ധതി സഹായകമാകും.
'ക്ലബ്ഫൂട്ട് നേരത്തേ കണ്ടെത്തി ചികിത്സ നൽകിയാൽ കുട്ടികൾക്ക് കൂടുതൽ സ്വതന്ത്രമായ ജീവിതം നയിക്കാനും വിദ്യാഭ്യാസ-സാമൂഹിക മേഖലകളിൽ പൂർണമായി പങ്കാളികളാകാനും കഴിയും. ഓരോ കുട്ടിക്കും അവരുടെ കഴിവുകൾ പൂർണമായി വികസിപ്പിക്കാനുള്ള അവസരം ലഭിക്കണമെന്നാണ് ഞങ്ങളുടെ ലക്ഷ്യം',
ഈ സഹകരണത്തിന്റെ പ്രാധാന്യം വിശദീകരിച്ച് അദാനി ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. പ്രീതി അദാനി പറഞ്ഞു
അഞ്ച് സംസ്ഥാനങ്ങളിലുടനീളം ഗുണമേന്മയുള്ള ചികിത്സ കൂടുതൽ കുട്ടികളിലേക്ക് എത്തിക്കുന്നതിനും നേരത്തേയുള്ള രോഗനിർണയവും ഇടപെടലും ശക്തിപ്പെടുത്തുന്നതിനും ഈ കൂട്ടായ്മ നിർണായക പങ്കുവഹിക്കുമെന്ന് അനുഷ്ക ഫൗണ്ടേഷൻ സ്ഥാപകൻ ദീപക് പ്രേംനാരായണും പറഞ്ഞു.
ഇന്ത്യയിൽ പ്രതിവർഷം ഏകദേശം 33,000 കുട്ടികൾ ക്ലബ്ഫൂട്ടുമായി ജനിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ഇതിൽ ഏകദേശം 12,000 കേസുകൾ ഈ അഞ്ച് സംസ്ഥാനങ്ങളിലാണുള്ളത്. അതുകൊണ്ടുതന്നെ ഈ മേഖലകളിൽ ശക്തമായ ആരോഗ്യശൃംഖലയും കാര്യക്ഷമമായ റഫറൽ സംവിധാനവും കുടുംബപിന്തുണയും ഉറപ്പാക്കാൻ കഴിഞ്ഞാൽ ക്ലബ്ഫൂട്ട് ബാധയെ ഫലപ്രദമായി പരിഹരിക്കാനാകുമെന്നാണ് സംഘടനകളുടെ വിലയിരുത്തൽ.
1996ൽ രൂപംകൊണ്ട അദാനി ഫൗണ്ടേഷൻ ആരോഗ്യം, വിദ്യാഭ്യാസം, സുസ്ഥിര ഉപജീവനം, കാലാവസ്ഥാ പ്രവർത്തനം, കമ്മ്യൂണിറ്റി വികസനം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സാമൂഹിക സേവന സംഘടനയാണ്. നിലവിൽ 22 സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ പ്രതിവർഷം 1.33 കോടിയിലധികം ആളുകളിലേക്ക് സേവനങ്ങൾ എത്തിക്കുന്നുണ്ട്.
അതേസമയം, പൊതുജനാരോഗ്യ സംവിധാനങ്ങളിലൂടെ ക്ലബ്ഫൂട്ട് നിർമാർജനത്തിന് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് അനുഷ്ക ഫൗണ്ടേഷൻ. നിലവിൽ 13 സംസ്ഥാനങ്ങളിലെ 165 ജില്ലകളിൽ ചികിത്സാ പദ്ധതികൾക്ക് പിന്തുണ നൽകുന്ന സംഘടന ഇതിനകം 26,000ത്തിലധികം കുട്ടികൾക്ക് പരിചരണം ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ക്ലബ്ഫൂട്ടുമായി ജനിക്കുന്ന ഓരോ ആറു കുട്ടികളിൽ ഒരാൾക്ക് അനുഷ്കയുടെ പിന്തുണയുള്ള ക്ലിനിക്കുകളിലൂടെയാണ് ചികിത്സ ലഭിക്കുന്നതെന്നും സംഘടന വ്യക്തമാക്കുന്നു.












Click it and Unblock the Notifications