നങ്കന സാഹിബ് സംഭവത്തിൽ അപലപിച്ച് ഇന്ത്യ: സിഖ് വംശജരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യപ്പെട്ടു
ദില്ലി: പാകിസ്താനിലെ പാകിസ്താനിലെ നങ്കണ സാഹിബ് ഗുരുദ്വാരയ്ക്ക് കല്ലേറിൽ പ്രതിഷേധമറിയിച്ച് ഇന്ത്യ. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഗുരുദ്വാര വളഞ്ഞ ജനക്കൂട്ടം കല്ലെറിഞ്ഞത്. സംഭവത്തിൽ ശക്തമായി അപലപിച്ച ഇന്ത്യ സിഖ് വംശജരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പാകിസ്താനോട് നിർദേശിച്ചിട്ടുണ്ട്. സംഭവത്തിൽ അക്രമികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇന്ത്യൻവിദേശകാര്യ മന്ത്രാലയം പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പാകിസ്താനിലെ നങ്കണ സാഹിബ് ഗുരുദ്വാരയിൽ കല്ലേറ്: കുടുങ്ങിക്കിടക്കുന്നത് നിരവധി സിഖ് വംശജർ!!
സിഖ് മതസ്ഥാപകനായ ഗുരുനാനാക്കിന്റെ ജന്മസ്ഥലമായ നങ്കന സാഹിബിന് നേരെയാണ് കല്ലേറുണ്ടായിട്ടുള്ളത്. സംഭവത്തിൽ പാക് സർക്കാർ ഉടൻ ഇടപെടണമെന്നും ഗുരുദ്വാരക്കുള്ളിൽ കുടുങ്ങിയവർ സുരക്ഷിതരാണെന്ന് ഉറപ്പാക്കണമെന്നും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പാക് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗുരുദ്വാരയുടെ സംരക്ഷിക്കണമെന്നും സിംഗ് ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിഖ് വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയ ജനക്കൂട്ടം ഗുരുദ്വാര വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അകാലിദൾ എംഎൽഎ മഞ്ജീന്ദർ സിംഗ് സിർസ പോസ്റ്റ് ചെയ്തിരുന്നു.
ശിരോമണി അകാലിദൾ പ്രസിഡന്റ് സുഖ്ബീർ സിംഗ് ബാദലും സംഭവത്തിൽ അപലപിച്ച് രംഗത്തെത്തിയിരുന്നു. ജനക്കൂട്ടം ഗുരുദ്വാരയുടെ ഗേറ്റ് തകർത്ത് അകത്ത് പ്രവേശിക്കാൻ ശ്രമിക്കുകയും വിദ്വേഷ പ്രസംഗം നടത്തുകയും ചെയ്തിട്ടും പ്രാദേശിക ഭരണകുടം മൌനം പാലിക്കുന്നത് ഞെട്ടിപ്പിക്കുന്നുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
സംഭവം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദരമോദിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോഴുണ്ടായിട്ടുള്ളത് നികൃഷ്ഠമായ പ്രവർത്തിയാണ്. രാജ്യത്ത് സിഖ് സമുദായത്തിന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് പാക് സർക്കാരിന്റെ പ്രാഥമികവും ഭരണഘടനാ പരമായ ചുമതലയാണെന്നും അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു.
മുഹമ്മദ് ഹസ്സന്റെ നേതൃത്വത്തിലെത്തിയ ജനക്കൂട്ടം സിഖ് പെൺകുട്ടിയെ വിവാഹം കഴിച്ചതിന് ഹസനെ ഗുരുദ്വാരാ അധികൃതർ ഹസനെ ക്രൂരമായി മർദ്ദിച്ചെന്നാണ് അവകാശപ്പെടുന്നത്. പെൺകുട്ടി വിവാഹം കഴിഞ്ഞ് മതംമാറിയ ശേഷം ആയേഷ എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. വീണ്ടും സിഖ് മതം സ്വീകരിക്കാൻ ആഗ്രഹമില്ലെന്നാണ് പെൺകുട്ടി വ്യക്തമാക്കിയത്. ഗുരുദ്വാരയുടെ ചുമതലക്കാരന്റെ മകളാണ് ജഗജീത് കൌർ. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ഈ സംഭവം.