നാല് ദിവസത്തിനിടെ കുതിച്ചുയർന്ന് രാജ്യത്തെ കൊവിഡ് കേസുകൾ! മരണം 1800ലേക്ക്
ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു. ഇതുവരെ 54,000ത്തോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, ആന്ധ്ര പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 4500 പുതിയ കൊവിഡ് കേസുകളാണ് വിവിധ സംസ്ഥാനങ്ങളിലായി സ്ഥിരീകരിച്ചിരിക്കുന്നത്.
രാജ്യത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 1783 ആയി. നാല് ദിവസങ്ങള്‍ക്കുളളില്‍ മാത്രം 40,000 മുതല്‍ 50,000 വരെ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് എന്നത് ഞെട്ടിക്കുന്നതാണ്. 3000മോ അതില്‍ കൂടുതലോ കൊവിഡ് രോഗികളുളള 7 സംസ്ഥാനങ്ങളാണ് ഉളളത്. മഹാരാഷ്ട്ര, ഗുജറാത്ത്, ദില്ലി, തമിഴ്‌നാട്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ് എന്നിവയാണവ.
ഈ സംസ്ഥാനങ്ങളെല്ലാം കൂടി മാത്രം 43,000 മുതല്‍ 52,800 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇത് ഇന്ത്യയിലെ ആകെ കൊവിഡ് കണക്കുകളുടെ 80 ശതമാനം വരും. മഹാരാഷ്ട്രയിലെ മുംബൈയില്‍ മാത്രം പതിനായിരത്തോളം പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യത്തെ 14 ദിവസം ഇന്ത്യയില്‍ 3 മുതല്‍ 100 വരെ കൊവിഡ് കേസുകളാണ് ഉണ്ടായിരുന്നത്.
എന്നാല്‍ 23 ദിവസം കൊണ്ട് കൊവിഡ് രോഗികളുടെ എണ്ണം 50,000ത്തിലേക്ക് ഉയര്‍ന്നു. നാല് ദിവസങ്ങള്‍ക്കിടെയാണ് 40,000 മുതല്‍ 50,000 വരെ കൊവിഡ് കേസുകള്‍ കണ്ടെത്തിയത്. രാജ്യത്ത് ജവാന്മാര്‍ക്ക് അടക്കം കൊവിഡ് ബാധിച്ചിട്ടുണ്ട് എന്നുളളത് ഗൗരവതരമാണ്. രണ്ട് ബിഎസ്എഫ് ജവാന്മാരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. 41 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 193 സിആര്‍പിഎഫ് ജവാന്മാര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുളളത്. ഇന്നലെ മാത്രം 30 ബിഎസ്എഫ് ജവാന്മാരാണ് കൊവിഡ് പോസിറ്റീവായിരിക്കുന്നത്.