ഇന്ത്യക്കാരെ കടത്തിലാക്കി മോദി; നാലര വര്‍ഷത്തിനിടെ രാജ്യം കൂടുതല്‍ കടത്തിലായി, ഞെട്ടിക്കുന്ന കണക്ക്
Recommended Video
ദില്ലി: നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറ്റ ശേഷം ഇന്ത്യ പുരോഗതി പ്രാപിച്ചോ? ഇക്കാര്യത്തില്‍ വ്യത്യസ്തമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ടെങ്കിലും രാജ്യത്തിന്റെ കടം വര്‍ധിക്കുകയാണ് ചെയ്തതെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. കടം വര്‍ധിച്ചുവെന്ന കണക്ക് പുറത്തുവിട്ടത് സര്‍ക്കാര്‍ കടം സംബന്ധിച്ച സ്റ്റാറ്റസ് പേപ്പറിന്റെ എട്ടാം എഡിഷനിലാണ്.
വെള്ളിയാഴ്ച ഈ എഡിഷന്‍ പുറത്തിറങ്ങി. നേരത്തെ ഉണ്ടായിരുന്ന കടത്തിന്റെ പകുതി മോദി ഭരണത്തില്‍ കൂടുകയാണ് ചെയ്തതെന്ന് ഇതില്‍ വ്യക്തമാക്കുന്നു. മോദിയുടെ നാലര വര്‍ഷത്തിനിടെ പൊതുകടം 82 ലക്ഷം കോടിയായി ഉയര്‍ന്നു. രാജ്യത്തെ സാധാരണക്കാര്‍ പോലും പൊതുകടത്തിന്റെ ഇരകളാകും. വിശദീകരണം ഇങ്ങനെ....
സര്‍ക്കാരിന്റെ ബാധ്യത
സര്‍ക്കാരിന്റെ ബാധ്യത മോദി സര്‍ക്കാരിന്റെ കാലത്ത് വര്‍ധിച്ചിരിക്കുന്നു. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ രാജ്യത്തിന്റെ കടം 82 ലക്ഷം കോടിയായി വര്‍ധിച്ചു. 49 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാരിന്റെ തന്നെ കണക്കുകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
സപ്തംബര്‍ വരെയുള്ളത് മാത്രം
2014 ജൂണില്‍ രാജ്യത്തിന്റെ പൊതുകടം 54 ലക്ഷം കോടിയായിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തിലേറ്റ വര്‍ഷമായിരുന്നു 2014. എന്നാല്‍ 2018 സപ്തംബറിലെ കണക്കുകള്‍ പ്രകാരം രാജ്യത്തിന്റെ പൊതുകടം 82 ലക്ഷം കോടിയായി ഉയര്‍ന്നിരിക്കുന്നു. കള്ളപ്പണം തടയാന്‍ കടുത്ത സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടത്തിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നതിനിടെയാണിത്.
വിപണി വായ്പയും വര്‍ധിച്ചു
സര്‍ക്കാര്‍ കടം സംബന്ധിച്ച ധനമന്ത്രാലയത്തിന്റെ ഡാറ്റകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ആഭ്യന്തര കടവും വര്‍ധിച്ചിരിക്കുകയാണ്. 68 ലക്ഷം കോടി രൂപയാണ് ആഭ്യന്തര കടം. വിപണി വായ്പകളുടെ കാര്യത്തിലും വര്‍ധനവുണ്ടായി. മോദി സര്‍ക്കാര്‍ വന്ന ശേഷം 52 ലക്ഷം കോടിയുടെ വിപണി വായ്പയാണ് എടുത്തത്. എല്ലാ തരത്തിലുമുള്ള സര്‍ക്കാര്‍ കടങ്ങള്‍ സ്റ്റാറ്റസ് പേപ്പറില്‍ വിശദീകരിക്കുന്നു.
പരിഷ്‌കാരങ്ങള്‍ ഗുണം ചെയ്തില്ല
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സാമ്പത്തിക രംഗത്ത് ഒട്ടേറെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിരുന്നു. കള്ളപ്പണം തിരിച്ചുപിടിക്കാനും അനധികൃത ഇടപാടുകള്‍ ഇല്ലാതാക്കാനും നോട്ട് നിരോധനം നടപ്പാക്കി. ഡിജിറ്റല്‍ രംഗം പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. പക്ഷേ, രാജ്യത്തിന്റെ കടം കുറയ്ക്കാന്‍ ഇവയ്‌ക്കൊന്നും സാധിച്ചില്ല.
കടുത്ത അച്ചടക്ക നടപടി വേണ്ടി വരും
നികുതി പിരിവ് കൃത്യമാക്കുക എന്ന ലക്ഷ്യത്തോടെയും പദ്ധതികള്‍ ആവിഷ്‌കരിച്ചു. എന്നാല്‍ പദ്ധതികള്‍ പലവിധം പ്രഖ്യാപിച്ചെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക രംഗം കൂടുതല്‍ കടത്തിലേക്ക് കൂപ്പുകുത്തിയെന്നാണ് സര്‍ക്കാര്‍ കണക്കുകളില്‍ തന്നെ വ്യക്തമാകുന്നത്. പൊതു കടം കുറയ്ക്കുന്നതിന് കടുത്ത സാമ്പത്തിക അച്ചടക്ക നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നത്.
അൽഫോൺസ് കണ്ണന്താനം ഇൻ, കെ സുരേന്ദ്രൻ ഔട്ട്! ബിജെപിയുടെ തെരഞ്ഞെടുപ്പ് കരുനീക്കങ്ങളിങ്ങനെ