അറബിക്കടലിൽ മൂന്ന് യുദ്ധകപ്പലുകൾ വിന്യസിച്ച് ഇന്ത്യ; ചരക്കുക്കപ്പലിൽ ഫോറൻസിക് പരിശോധന
ഡൽഹി: അറബിക്കടലിൽ യുദ്ധകപ്പലുകൾ വിന്യസിച്ച് ഇന്ത്യൻ നാവികസേന. കഴിഞ്ഞ ദിവസം ചരക്ക് കപ്പലിനെതിരെ ഡ്രോൺ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് നടപടി. ഡ്രോൺ ആക്രമണം നടന്ന ചെ പ്ലൂട്ടോ കപ്പലിൽ വിശദമായ ഫോറൻസിക് പരിശോധനയും സംഘം നടത്തി.

ഐ എൻ എസ് മോർമുഗാവോ, ഐ എൻ എസ് കൊച്ചി, ഐ എൻ എസ് കൊൽക്കത്ത എന്നീ യുദ്ധക്കപ്പലുകളെയാണ് വിന്യസിച്ചത്. നിരീക്ഷണത്തിനായി നാവികസേന പി -8 ഐ ലോംഗ് റേഞ്ച് പട്രോളിംഗ് വിമാനവും സജ്ജീകരിച്ചു. 20 ഇന്ത്യക്കാരുമായി സൗദി അറേബ്യയിൽ നിന്ന് ക്രൂഡ് ഓയിലുമായി വന്ന എംവി ചെം പ്ലൂട്ടോ എന്ന വ്യാപാരക്കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ കപ്പലിന് തീപിടിക്കുകയായിരുന്നു.
ആക്രമണത്തിനിരയായ കപ്പൽ 25 ന് മുംബൈ തീരത്ത് നങ്കൂരമിട്ടു. ഇതിന് പിന്നാലെ ഇന്ത്യൻ നാവികസേനയുടെ സ്ഫോടകവസ്തു നിർമാർജന സംഘം കപ്പൽ പരിശോധിച്ചു. ആക്രമണത്തിന്റെ സ്വഭാവവും സംബന്ധിച്ച് ഇവർ പ്രഥാമിക പരിശോധന പൂർത്തിയാക്കി.കപ്പലിൽ കണ്ടെത്തിയ അവശിഷ്ടങ്ങളുടെയും വിശകലനത്തിൽ ഡ്രോൺ ആക്രമണമാണ് നടന്നതെന്നാണ് സംഘത്തിന്റെ വിലയിരുത്തൽ. അതേസമയം സ്ഫോടക വസ്തു സംബന്ധിച്ച് പരിശോധിക്കാൻ ഫോറൻസിക് പരിശോധനയും നടത്തുമെന്ന് അധികൃതർ അറിയിച്ചു.
സൗദി അറേബ്യയിലെ തുറമുഖത്ത് നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരു കപ്പൽ പോർബന്തർ തീരത്ത് നിന്ന് 217 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ ആളപായങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. അതേസമയം ആക്രമണത്തിന് പിന്നിൽ ഇറാനാണെന്നാണ് കഴിഞ്ഞ ദിവസം പെന്റഗൺ വക്താവ് പ്രതികരിച്ചത്. അതേസമയം സംഭവത്തിൽ വിവിധ ഏജൻസികളുടെ സംയുക്ത അന്വേഷണം ആരംഭിച്ചതായി ഇന്ത്യൻ നേവി വക്താവ് അറിയിച്ചു.
അതേസസമയം കഴിഞ്ഞ ദിവസം ഇന്ത്യൻ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറിലും സമാന രീതിയിൽ ഡ്രോൺ ആക്രമണം നടന്നതായി യു എസ് സൈന്യം ആരോപിച്ചിരുന്നു.. ഗാബോണിന്റെ ഉടമസ്ഥതയിലുള്ള എംവി സായിബാബ എന്ന ടാങ്കറിന് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ മാസം ഇസ്രയേലിന്റെ കാർഗോ കപ്പലിനു നേരെ ഇന്ത്യൻ മഹാസമുദ്രത്തിൽ സമാനമായ ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. ഇറാന്റെ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് ആണ് ഈ കപ്പലിനെ ആക്രമിച്ചത് എന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.












Click it and Unblock the Notifications