ഇന്ത്യയുടെ കണക്കുകൂട്ടൽ തെറ്റിയില്ല, എല്ലാം ഭദ്രം..ഹോർമുസ് കടലിടുക്ക് അടച്ചാലും പണിയാവില്ല
ലോകത്തിലെ തന്ത്രപ്രധാന എണ്ണ വ്യാപര പാതയായ ഹോർമുസ് കടലിടുക്ക് അടക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകുകയാണ് ഇറാൻ. പാത അടക്കാൻ ഞായറാഴ്ച ചേർന്ന ഇറാൻ പാർലമെന്റ് യോഗത്തിൽ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഇറാന്റെ ഉന്നത സുരക്ഷാ അതോറിറ്റിയായ ദേശീയ സുരക്ഷാ കൗൺസിലായിരിക്കും ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക.
ഇറാൻ കടുത്ത നടപടി കൈക്കൊണ്ടാൽ ആഗോള എണ്ണ വ്യാപാരത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതത്തിന് കാരണമാകും. ലോകത്തിലെ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയെ ഉൾപ്പെടെ തീരുമാനം ദോഷകരമായി ബാധിച്ചേക്കും. ഇപ്പോഴത്തെ സാഹചര്യം വിശദമായി വീക്ഷിച്ച് വരികയാണ് ഇന്ത്യ. എന്നാൽ എണ്ണയുടെ ദൗർലഭ്യം ഉണ്ടാകാനിടയില്ലെന്നും നിലവിൽ ഇത് സംബന്ധിച്ച ആശങ്ക വേണ്ടെന്നുമാണ് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കിയത്.

ഇറക്കുമതി വൈവിധ്യവത്കരിച്ചത് കൊണ്ട് തന്നെ ഇപ്പോൾ ഭയപ്പെടേണ്ട സാഹചര്യമില്ല. മാത്രമല്ല ഇപ്പോൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ വലിയൊരു ഭാഗം ഹോർമുസ് കടലിടുക്ക് വഴിയല്ല വരുന്നതെന്നും പുരി വിശദീകരിച്ചു. പൗരൻമാർക്ക് ഇന്ധന വിതരണം ഉറപ്പാക്കാനുള്ള സാധ്യമായ നടപടികളെല്ലാം കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകദേശം 74 ദിവസത്തേക്ക് ആവശ്യമായ എണ്ണ ശേഖരം ഇന്ത്യയിലുണ്ട്. 40-42 ദിവസത്തേക്ക് ആവശ്യമായ കരുതൽ ശേഖരം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL)ന്റെ കൈയ്യിലുണ്ട്. സർക്കാരിന്റെ ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ്സ് ലിമിറ്റഡ് (ISPRL) 9 ദിവസത്തിലധികം ആവശ്യമായ എണ്ണ സംഭരിച്ചിട്ടുണ്ട്. ബി പി സി എൽ, എച്ച് പി സി എൽ എന്നിവയുടേയും പക്കലും ആവശ്യമായ എണ്ണ ഉണ്ട്.
ഇറാൻ-ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജൂൺ മാസത്തിൽ കൂടുതലായി ഇന്ത്യൻ എണ്ണ കമ്പനികൾ എണ്ണ ശേഖരിച്ചിരുന്നു. റഷ്യയിൽ നിന്നാണ് വലിയ തോതിൽ എണ്ണ ഇറക്കുമതി ചെയ്തത്. അതേസമയം സൗദി അറേബ്യയിൽ നിന്നും ഇറാഖിൽ നിന്നുമുള്ള ഇറക്കുമതി ജൂണിൽ കുറയുകയും ചെയ്തു.
ആഗോള വ്യാപാര സ്ഥാപനമായ കെപ്ലറിന്റെ കണക്ക് പ്രകാരം ജൂണിൽ പ്രതിദിനം 2.16 ദശലക്ഷം ബരൽ എന്ന തോതിലാണ് റഷ്യയിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്തത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. മെയ് മാസത്തിൽ 1.85 ബാരൽ വെച്ചായിരുന്നു ഇന്ത്യയുടെ ഇറക്കുമതി. റഷ്യയിൽ നിന്ന് മാത്രമല്ല, യുഎസിൽ നിന്നും ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തിട്ടുണ്ട്. ജൂണിൽ 439,000 ബിപിഎഡ് ആയിരുന്നു ഇറക്കുമതി ചെയ്തത്. അതായത് മെയ് മാസത്തെ അപേക്ഷിച്ച് 66 ശതമാനത്തിന്റെ (265,000 ബാരൽ) വർധനവ്.
നിലവിൽ രാജ്യത്തിന് ആവശ്യമായ അസംസ്കൃത എണ്ണയുടെ 40 ശതമാനമാണ് റഷ്യയിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ശേഷിക്കുന്ന 40 ശതമാനം സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈറ്റ് തുടങ്ങിയ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നും ബാക്കി എണ്ണ യുഎസ്, പശ്ചിമാഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുമാണ് രാജ്യത്തേക്ക് എത്തുന്നത്.












Click it and Unblock the Notifications