രാജ്യം കടന്നുപോകുന്നത് ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ജലക്ഷാമത്തിലൂടെ; ഇനി വരൾച്ചയുടെ നാളുകൾ
ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ ജലക്ഷാമമാണ് ഇന്ത്യ നേരിട്ട് കൊണ്ടിരിക്കുന്നതെന്ന് നീതി ആയോഗ് റിപ്പോർട്ട്. നിലവിൽ 60 കോടിയോളം ആളുകൾ രൂക്ഷമായ ജലക്ഷാമം നേരിട്ട് കൊണ്ടിരിക്കുകയാണ് . 2 ലക്ഷത്തിൽപരം ആളുകളാണ് ശുദ്ധമായ ജലം ലഭിക്കാത്തതുമൂലം ഒാരോ വർഷവും മരിക്കുന്നതെന്നും നീതി ആയോഗ് റിപ്പോർട്ട് പറയുന്നു.2030 ആകുമ്പോഴേക്കും ജലത്തിന്റെ ആവശ്യകത നിലവിലുള്ളതിന്റെ ഇരട്ടിയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. നീതി ആയോഗിന്റെ കംപോസിറ്റ് വാട്ടർമാനേജ്മെന്റ് സൂചികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നഗരങ്ങൾ വരൾച്ചയിലേക്ക്
ഇന്ത്യയിലെ പ്രധാന നഗരങ്ങൾ വൻ വരൾച്ചയുടെ പിടിയിൽ അമരുമെന്നാണ് പ്രവചനം. 2020 ആകുമ്പോഴേക്കും ബംഗളൂരു,ഹൈദരാബാദ്,ഡൽഹി അടക്കം 21 പ്രധാനനഗരങ്ങളിലെ ഭൂഗർഭജലത്തിന്റെ അളവ് ഗണ്യമായി കുറയും. 10 കോടിയോളം ആളുകളാണ് ഇതിന്റെ ദുരിതം നേരിട്ട് അനുഭവിക്കാൻ പോകുന്നത്.
വളർച്ചാനിരക്ക് കുറയും
ജലക്ഷാമം രാജ്യത്തിൻരെ സമ്പത് വ്യവസ്ഥയെ കാര്യമായി ബാധിക്കുമെന്നാണ് സൂചന. വ്യവസായം,കൃഷി മേഖലകളിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഇന്ത്യയുടെ ജിഡിപി 6 ശതമാനത്തോളം കുറയുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ ജലസ്രോതസ്സുകളിൽ 70 ശതമാനത്തോളം മലിനമാണ് . ശുദ്ധജലത്തിൻരെ നിലവാരം അനുസരിച്ചുള്ള 122 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 120 ആണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ഗുജറാത്ത് ഒന്നാമത്
നീതി ആയോഗിന്റെ റിപ്പോർട്ട് പ്രകാരം ജലവിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഗുജറാത്താണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനം മധ്യപ്രദേശിനാണ് .കേരളത്തിന് 12-ാം സ്ഥാനം മാത്രമാണ് ഉള്ളത്. ഉത്തർപ്രദേശ്,ബിഹാർ,രാജസ്ഥാൻ അടക്കമുള്ള വടക്കേയിന്ത്യൻ സംസ്ഥാനങ്ങളാണ് പട്ടികയിൽ ഏറ്റവും പുറകിൽ. ഇന്ത്യൻ കാർഷികമേഖലയിൽ 20 മുതൽ 30 ശതമാനത്തോളം സംഭാവനചെയ്യുന്നത് ഇൗ സംസ്ഥാനങ്ങളാണ് എന്നുള്ളത് പട്ടികയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നത്.
ദുരിതക്കണക്ക് തീരുന്നില്ല
ജലദൗർലഭ്യം മനുഷ്യനെ എങ്ങനെ ബാധിക്കും എന്ന കണക്ക് മാത്രമാണ് റിപ്പോർട്ടിലുള്ളത്. ഇത് മറ്റ് ജീവജാലങ്ങളെ എങ്ങനെ ബാധിക്കുമെന്ന് കണക്കാക്കിയിട്ടില്ല . അതുകൂടി കണക്കിലെടുത്താൽ വലിയ ദുരന്തത്തിനാകും മാനവരാശി സാക്ഷിയാകാൻ പോകുന്നത്.