സ്വിസ് ബാങ്കിൽ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ ആദ്യഘട്ട വിവരങ്ങൾ സർക്കാരിന് ലഭിച്ചു; രണ്ടാം ഘട്ടം 2020ൽ
ദില്ലി: സ്വിസ് ബാങ്കിൽ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ ആദ്യഘട്ട വിവരങ്ങൾ കേന്ദ്രസർക്കാരിന് ലഭിച്ചു. പുതിയ ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷൻ കരാർ പ്രകാരമാണ് ഇന്ത്യയ്ക്ക് വിവരങ്ങൾ ലഭിച്ചത്. വിദേശത്ത് നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണത്തിനെതിരായ കേന്ദ്രസർക്കാർ പോരാട്ടത്തിൽ നിർണായകമായ നാഴികക്കല്ലാകും ഇതെന്നാണ് കരുതുന്നത്.
ഇന്ത്യയടക്കമുള്ള 75 രാജ്യങ്ങൾക്കാണ് സ്വിറ്റ്സർലാന്റിലെ ഫെഡറൽ ടാക്സ് അഡ്മിനിസ്ട്രേഷൻ നിർണായക വിവരങ്ങൾ കൈമാറിയിരിക്കുന്നത്. അതത് രാജ്യങ്ങളിലെ സ്വിസ് ബാങ്കിൽ അക്കൗണ്ടുള്ള പൗരന്മാരുടെ ആദ്യഘട്ട വിവരമാണ് കൈമാറിയിരിക്കുന്നത്. 2020 സെപ്റ്റംബറിലായിരിക്കും രണ്ടാം ഘട്ട വിവരങ്ങൾ ലഭിക്കുക.

ഇത് ആദ്യമായാണ് എഇഒഐ കരാർ പ്രകാരം സ്വിസ് അധികൃതരിൽ നിന്നും ഇന്ത്യക്ക് വിവരങ്ങൾ ലഭിക്കുന്നത്. നിലവിൽ സജീവമായതും 2018ഓടെ നിഷ്ക്രിയമായതുമായ അക്കൗണ്ടുകളുടെ വിവരമാണ് ലഭിച്ചിരിക്കുന്നത്. കർശനമായ രഹസ്യ സ്വഭാവമുള്ളതാണ് ഈ കൈമാറ്റം. അക്കൗണ്ട് ഉടമയുടെ പേര്, കൈമാറ്റം ചെയ്ത തുക, വിലാസം, നികുതി നമ്പർ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങളാണ് കൈമാറിയിരിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും കൈമാറിയതിൽ ഉൾപ്പെടുന്നു. വിദേശ രാജ്യങ്ങളിൽ താമസക്കാരായ ഇന്ത്യൻ വ്യവസായികളെക്കുറിച്ചുള്ള വിവരങ്ങളാണ് ആദ്യഘട്ടത്തിൽ ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നതെന്നാണ് സൂചന.
ബാങ്കുകൾ, ട്രസ്റ്റുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ തുടങ്ങി 7500ഓളം സ്ഥാപനങ്ങളിൽ നിന്നാണ് എഫ്ടിഐ ഈ വിവരങ്ങൾ ശേഖരിച്ചിരിക്കുന്നത്. ജർമനിയുമായാണ് ഏറ്റവും വലിയ കൈമാറ്റം നടത്തിയിരിക്കുന്നത്. അതേസമയം വിവരങ്ങളുടെ രഹസ്യസ്വഭാവം നിലനിർത്താനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട 12 രാജ്യങ്ങളുടെ വിവരങ്ങൾ കൈമാറാൻ എഫ്ടിഐ വിസമ്മതിച്ചു. വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചവർക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകാൻ ഈ വിവരങ്ങൾ സഹായകരമാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications