ലഡാക്കിലെ 26 പട്രോള്‍ പോയിന്റുകളിലെ നിയന്ത്രണം ഇന്ത്യക്ക് നഷ്ടപ്പെട്ടു? ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിലവിലെ സ്ഥിതി മാറ്റാന്‍ ചൈന ഏകപക്ഷീയമായി ശ്രമിക്കുന്നതായി ഇന്ത്യ ആരോപിച്ചിരുന്നു
ന്യൂദല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ചില പട്രോളിംഗ് പോയന്റുകളില്‍ ഇന്ത്യയ്ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. കിഴക്കന്‍ ലഡാക്കിലെ 65 പട്രോളിംഗ് പോയിന്റുകളില്‍ 26 പട്രോളിംഗ് പോയിന്റുകളുടെ നിയന്ത്രണം ആണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നത് എന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലഡാക്കില്‍ ചൈനയുമായി അതിര്‍ത്തി തര്‍ക്കം സങ്കീര്‍ണമാകുന്നതിനിടെ ആണ് പുതിയ സംഭവം. 3500 കിലോമീറ്ററാണ് ഇന്ത്യ ചൈന അതിര്‍ത്തി. കാരക്കോറം പാസ് മുതല്‍ ചുമുര്‍ വരെ നിലവില്‍ 65 പട്രോളിംഗ് സ്റ്റേഷനുകള്‍ ആണ് ഉള്ളത്. ഇതില്‍ നിയന്ത്രണം നഷ്ടമായിരിക്കുന്നത് 5-17, 24-32, 37 എന്നീ പോയിന്റുകള്‍ ആണ് എന്നാണ് ലേയിലെ എസ് പി പി ഡി നിത്യ പറയുന്നത്.
കഴിഞ്ഞ ആഴ്ച ദല്‍ഹിയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം നടന്നിരുന്നു എന്നും ഊ യോഗത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത് എന്നുമാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗമാണ് ഇത്.
പട്രോളിംഗിന് പോകാത്തതും ഇന്ത്യന്‍ പൗരന്മാരെ സ്ഥിരമായി കാണാത്തതുമായ സ്ഥലങ്ങള്‍ ചൈനയുടെ നിയന്ത്രണത്തില്‍ ദീര്‍ഘകാലമായി ഉള്ളതാതാണ് എന്ന് അവര്‍ തന്നെ പറഞ്ഞ് ഉറപ്പിച്ചു. പിന്നീട് ക്രമേണ ഇവിടങ്ങളിലേക്കു ചൈനീസ് സൈന്യം എത്തി എന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
നടൻ സിബി തോമസിന് സ്ഥാനക്കയറ്റം; വിജിലൻസ് ഇൻസ്പെക്ടറിൽ നിന്നും ഡി.വൈ.എസ്.പിയിലേക്ക്
ചൈന ബഫര്‍സോണില്‍ പോലും ഇന്ത്യയുടെ പട്രോളിംഗിനെ എതിര്‍ക്കുന്നുണ്ട്. അത് അവരുടെ സ്ഥലമാണ് എന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഗല്‍വാനിലും ഈ തന്ത്രമാണ് ചൈന പ്രയോഗിച്ചത് എന്നാണ് എസ് പി പി ഡി നിത്യ പറയുന്നത്. അതേസമയം, പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും വന്നിട്ടില്ല.
തര്‍ക്കങ്ങളില്‍ നയതന്ത്ര പരിഹാരം കൊണ്ടുവരുന്നതിന്റെ ഭാഗമായി ചില മേഖലകളില്‍ പട്രോളിംഗ് നിയന്ത്രിച്ചിട്ടുണ്ട്. അതേസമയം രാജ്യത്തിന്റെ ഭൂമി നഷ്ടപ്പെട്ടിട്ടില്ല എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിലവിലെ സ്ഥിതി മാറ്റാന്‍ ചൈന ഏകപക്ഷീയമായി ശ്രമിക്കുന്നതായി ഇന്ത്യ ആരോപിച്ച് ഒരു മാസത്തിന് ശേഷമാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.