ഇന്ത്യയില്‍ ഭിക്ഷാടകരും ലൈംഗീക തൊഴിലാളികളും പെരുകുന്നു
ദില്ലി: കരാര്‍ തൊഴിലാളികളായും നിര്‍ബന്ധിത ഭിക്ഷാടനത്തില്‍ അകപ്പെട്ടവരായും, ലൈംഗീക തൊഴിലാളികളായും ഏകദേശം 18 മില്ല്യന്‍ ആളുകള്‍ ഇന്ത്യയില്‍ അടിമകളെ പോലെ ജോലി ചെയ്യുന്നുണ്ടെന്ന് പഠനം. അടിമ വ്യവസ്ഥ ഇന്ത്യയില്‍ പുതിയ രൂപത്തില്‍ പിടിമുറുക്കിയതായാണ് പഠനം തെളിയിക്കുന്നത്.
മനുഷ്യാവകാശ സംഘടനയായ വോക്ക് ഫ്രീ ഫൗണ്ടേഷനവാണ് പഠനം നടത്തിയത്. ലൈംഗീക വ്യാപാരം, നിര്‍ബന്ധിത ബാലവേല, കരാര്‍ ജോലികള്‍, ഭിക്ഷാടനം, നിര്‍ബന്ധിത വിവാഹം തുടങ്ങിയ രൂപത്തിലാണ് ഇന്ത്യയില്‍ അടിമ വ്യവസ്ഥ നിലകൊള്ളുന്നതെന്ന് സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ പറഞ്ഞു. 167 രാജ്യങ്ങളിലാണ് സംഗടന പഠനം നടത്തിയത്്. ഇതില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്.
ഇന്ത്യയിലെ 15 സംസ്ഥാനങ്ങലിലാണ് പഠനം നടത്തിയത്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ 80 ശതമാനത്തോളം ആളുകളേയും പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് അതീവ ദാരിദ്ര്യത്തില്‍ കഴിയുന്നവരെ കണ്ടെത്തി കരാര്‍ ജോലി കുരുക്കില്‍ പെടുത്താന്‍ വേണ്ടി മാത്രം നിരവധി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇത്തരത്തില്‍ കണ്ടെത്തുന്നവരെ ഗാര്‍ഹിക ജോലികള്‍ക്കും ലൈംഗീക വ്യാപാരത്തിനും ടെക്‌സ്റ്റൈല്‍ യൂണിറ്റുകളിലുമാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഇത്തരം ജോലി ചെയ്യുന്നവര്‍ക്കായി പ്രത്യേക നയം രൂപീകരിക്കാന്‍ സംഘടന സര്‍ക്കാറിനോട് നിര്‍ദേശിച്ചിട്ടുണ്ട്. കരാര്‍ ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.