വി ജി സിദ്ധാര്‍ത്ഥയുടെ മരണം; 'ടാക്സ് ടെററിസം'... രൂക്ഷമായി പ്രതികരിച്ച് കോര്‍പ്പറേറ്റ് ലോകം
ബെംഗളൂരു: കഫേ കോഫിഡേ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്എം കൃഷ്ണയുടെ മരുമകനുമായ വിജി സിദ്ധാര്‍ത്ഥയുടെ മരണത്തില്‍ ആദായ നികുതി വകുപ്പിനെതിരെ ആരോപണങ്ങള്‍ ശക്തമായിരിക്കുകയാണ്. സിദ്ധാര്ത്ഥയ എഴുതിയ കത്തില്‍ സംരഭകന് എന്ന നിലയില്‍ താന്‍ പരാജയപ്പെട്ടെന്നും ആദായ നികുതി വകുപ്പില്‍ നിന്ന് വലിയ സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ആരോപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സിദ്ധാർത്ഥയുടെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു.സിദ്ധാര്‍ത്ഥയുടെ മരണത്തില്‍ ആദായ നികുതി വകുപ്പിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആര്യന് കാപിറ്റല്‍ ചെയര്മാന് മോഹന്‍ദാസ് പൈ.
റെയ്ഡ് നടത്തുമ്പോള്‍ ആദായ നികുതി വകുപ്പ് അധികൃതര്‍ പീഡിപ്പിക്കുന്നതായി പലപ്പോഴും തന്റെ സുഹൃത്തുകള്‍ പങ്കുവെച്ചിട്ടുണ്ട്. മണിക്കൂറുകളോളം തടഞ്ഞ് നിര്‍ത്തി ഭക്ഷണവും വെള്ളവും നല്‍കാതെ പീഡിപ്പിക്കുന്നുവെന്ന ആരോപണങ്ങള്‍ വകുപ്പിനെതിരെ ഉണ്ട്. എന്റെ അഭിപ്രായത്തില്‍ ഇനിയെങ്കിലും വ്യക്തമായ മാനദണ്ഡങ്ങള്‍ നടപ്പാക്കേണ്ടതുണ്ട്. വ്യാവസായികളെ കുറ്റവാളികളെ പോലെ സമീപിക്കുന്ന രീതി അവസാനിപ്പിക്കണം, പൈ പറഞ്ഞു.
സിദ്ധാര്‍ത്ഥയ്ക്കെതിരെ ആരാണ് സമ്മര്‍ദ്ദം ചെലുത്തിയതെന്ന് കണ്ടെത്തേണ്ടതുണ്ട്. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് പരിശോധിക്കേണ്ടതുണ്ട്. ചില ചെറിയ വീഴ്ചകള്‍ ചിലരെ തീര്‍ത്തും തളര്‍ത്തും. എന്നാല്‍ ഇനിയെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണം, പൈ വ്യക്തമാക്കി.
ജിവി സിദ്ധാര്‍ത്ഥയുടെ മരണം കോര്‍പ്പറേറ്റ് ലോകത്തിന് വലിയ ആഘാതമാണ് നല്‍കിയിരിക്കുന്നതെന്ന് ബയോകോണ്‍ ചെയര്‍പേഴ്സണ്‍ കിരണ്‍ മജൂംദാര്‍ പ്രതികരിച്ചു. ഇന്ത്യയിലെ ഐഎന്സികളില് സര്‍ക്കാര്‍ ആരോഗ്യപരമായ ചില പരിശോധകളും ഇടപെടലുകളും നടത്തേണ്ടതുണ്ട്. കാരണം പല സ്ഥാപനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. ഇത് മറികടക്കാന്‍ സഹായിക്കുന്നതിന് പകരും പ്രതിസന്ധികള്‍ രൂക്ഷമാക്കുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍. ബാങ്കുകള്‍ പോലും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സഹായിക്കുന്നില്ലെന്നത് ഖേദകരമാണെന്നും കിരണ്‍ പ്രതികരിച്ചു.