ശരിയായ സമയത്ത് ശരിയായ തിരുമാനങ്ങൾ; ഇന്ത്യ കൊവിഡ് പ്രതിരോധത്തിൽ മുന്നിലെന്ന് പ്രധാനമന്ത്രി
ദില്ലി; ശരിയായ സമയത്ത് എടുത്ത ശരിയായ തീരുമാനങ്ങളുടെ ഫലമായി കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മികച്ച സ്ഥാനത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈ, കൊല്‍ക്കത്ത, നോയ്ഡ എന്നിവിടങ്ങളിലെ കോവിഡ് ടെസ്റ്റിങ് ലാബുകള്‍ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യയിലെ കൊറോണ വൈറസ് മൂലമുള്ള മരണങ്ങൾ പല വലിയ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്,രോഗമുക്തിനിരക്കും വളരെ ഉയർന്ന നിലയിലാണ്. ദിനംപ്രതി ഇത് വർധിക്കുകയാണ്. കൊവിഡ് ഭേദമായവരുടെ എണ്ണം രാജ്യത്ത് 10 ലക്ഷത്തിലേക്ക് അടുക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്ത് നിലവില്‍ 11,000ല്‍ അധികം കോവിഡ് ചികിത്സാ കേന്ദ്രങ്ങളും 11 ലക്ഷത്തിലധികം ഐസൊലേഷന്‍ കിടക്കകളുമുണ്ട്.ഈ വർഷം ജനുവരിയിൽ രാജ്യത്ത് ഒരു കോവിഡ് ടെസ്റ്റിംഗ് സെന്റർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ അത്തരം 1,300 ലാബുകൾ ഉണ്ട്,അദ്ദേഹം പറഞ്ഞു.നിലവിൽ രാജ്യത്ത് ദിവസവും അഞ്ച് ലക്ഷത്തിലധികം പരിശോധനങ്ങൾ നടക്കുന്നുണ്ടെന്നും വരും ആഴ്ചകളിൽ ഈ ശേഷി 10 ലക്ഷമായി ഉയർത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പിപിഇ കിറ്റുകളുടെ നിർമ്മാണത്തിലും വൻ മുന്നേറ്റമാണ് ഇന്ത്യ നടത്തിയത്.
രാജ്യം രണ്ടാമത്തെ വലിയ പിപിഇ കിറ്റ് നിർമ്മാതാക്കളായി രാജ്യം മാറി. ആറുമാസം മുൻപ് ഒരു പിപിഇ കിറ്റ് പോലും നിർമ്മിച്ചിരുന്നില്ല. അവിടെയാണ് ഇപ്പോൾ 1,200 ൽ അധികം നിർമ്മാതാക്കളുണ്ടായിരിക്കുന്നത്.
ഇപ്പോൾ രാജ്യത്ത് ദിവസവും മൂന്ന് ലക്ഷത്തിലധികം എൻ -95 മാസ്കുകൾ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.വെന്റിലേറ്ററുകളുടെ വാർഷിക ഉൽപാദന ശേഷി മൂന്ന് ലക്ഷമായി മാറി, മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകളുടെ ഉൽപാദനത്തിലും ഗണ്യമായ വർധനയുണ്ടായി, അദ്ദേഹം പറഞ്ഞു.
മുംബൈ, നോയ്ഡ, കൊല്‍ക്കത്ത നഗരങ്ങളില്‍ ഉദ്ഘാടനം ചെയ്ത പുതിയ ലാബുകള്‍ കൊവിഡ് പരിശോധനയ്ക്കായി മാത്രം പരമിതപെടുത്തില്ലെന്നും ഭാവിയിൽ ഹെപ്പറ്റൈറ്റിസ് ബി, സി, എച്ച്ഐവി, ഡെങ്കി എന്നിവയുടെ പരിശോധന നടത്തുന്നതിനായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications